തലശ്ശേരി: അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം. ഷുക്കൂർ വധക്കേസിന്റെ കുറ്റപത്രം പരിഗണിക്കുന്നതിനിടെ സി.ബി.ഐ. അന്വേഷണ സംഘമാണ് തലശ്ശേരി കോടതിയിൽ ഈ ആവശ്യമുന്നയിച്ചത്. എന്നാൽ സി.ബി.ഐയുടെ ആവശ്യത്തെ പ്രതിഭാഗം എതിർത്തു. അതിനിടെ കേസിന്റെ വാദവും ആറുപ്രതികളുടെ വിടുതൽ ഹർജിയും പരിഗണിക്കുന്നത് തലശ്ശേരി ജില്ലാ സെഷൻസ് കോടതി മാറ്റിവെച്ചു. ഫെബ്രുവരി 19-നാണ് കേസ് ഇനി പരിഗണിക്കുക. കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേകകോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സി.ബി.ഐ. തലശ്ശേരി കോടതിയെ അറിയിച്ചത്. എന്നാൽ കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ സാഹചര്യം മാറിയെന്നും കോടതി മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗവും വ്യക്തമാക്കി. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ടി.വി. രാജേഷ് എം.എൽ.എ. വ്യാഴാഴ്ച കോടതിയിൽ ഹാജരായി. അതേസമയം സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജൻ കോടതിയിൽ എത്തിയില്ല. കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട 27 മുതൽ 32 വരെയുള്ള പ്രതികൾ കോടതിയിൽ വിടുതൽ ഹർജി നൽകിയെങ്കിലും ഇത് പരിഗണിക്കുന്നതും കോടതി മാറ്റിവെച്ചു. ഷുക്കൂർ വധക്കേസിന്റെ വിചാരണ എവിടെ നടത്തുന്നുവെന്നതിൽ ആശങ്കയില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സി.ബി.ഐയുടെ ബാലിശമായ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും നിയമപരമായി അനുവദിക്കാവുന്ന കോടതികളിലേ വിചാരണ നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു. കേസിലെ ആദ്യ രണ്ട് സാക്ഷികൾ ലീഗ് പ്രവർത്തകരാണ്. ഇതിൽ ഒരാളെ മാത്രം ചോദ്യംചെയ്തതിൽ ദുരൂഹതയുണ്ട്. രണ്ട് പത്രപ്രവർത്തകരെയും ചോദ്യംചെയ്തു. സിബിഐ കുറ്റപത്രത്തിൽ ആറുപേരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ആക്ഷേപമില്ല. ആദ്യ കുറ്റപത്രം സമർപ്പിച്ച സമയത്ത് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. അന്ന് സാക്ഷിമൊഴികൾ ദുർബലമാണെന്ന് അവരും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയിൽ അറിയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ് എം.എൽ.എ. എന്നിവരുൾപ്പെടെ ആറാളുകളുടെ പേരിൽ വധഗൂഢാലോചനാ കുറ്റം ചുമത്തിയാണ് സി.ബി.ഐ. അന്വേഷകസംഘം ദിവസങ്ങൾക്ക് മുൻപ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ജയരാജൻ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്. ഇവരുൾപ്പെടെ 28 മുതൽ 33 പ്രതികൾക്കെതിരേയാണ് വധഗൂഢാലോചനക്കുറ്റം ചുമത്തിയത്. Content Highlights:ariyil shukoor murder case; thalasserry court considered cbi charge sheet
from mathrubhumi.latestnews.rssfeed http://bit.ly/2N6NzQY
via
IFTTT
No comments:
Post a Comment