ലോസ്ആഞ്ജലസ് : സ്വന്തം മക്കളെ വര്‍ഷങ്ങളോളം ചടങ്ങലക്കിട്ട് മുറിയിലിട്ട് പൂട്ടിയ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഡേവിഡ് അലന്‍ ടര്‍പിന്‍(58) ലൂയിസ് അന്ന ടര്‍പിന്‍(50) ദമ്പതിമാരാണ് സ്വന്തം മക്കളെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്ത കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 തീവ്രമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ തെളിയിക്കപ്പെട്ടത്. രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള 13 മക്കളെയാണ് ഇവര്‍ പൂട്ടിയിട്ടിരുന്നത്.
2018 ജനുവരിയില്‍ പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ നിന്നു രക്ഷപ്പെട്ടതോടെയാണ് 13 മക്കളെ ചങ്ങലയ്ക്കിട്ട് പൂട്ടിയ മാതാപിതാക്കളെക്കുറിച്ചു പുറം ലോകമറിയുന്നത്. തന്റെ പന്ത്രണ്ട് സഹോദരങ്ങളെയും ശിക്ഷിക്കാനായി കട്ടിലില്‍ കെട്ടിയിട്ടപ്പോഴാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഓടി രക്ഷപ്പെടുന്നത്. വീട്ടിലുണ്ടായിരുന്ന ഡീ ആക്റ്റിവേറ്റ് ചെയ്ത മൊബൈല്‍ ഫോണില്‍ നിന്ന് എമര്‍ജന്‍സി നമ്പറിലേക്കു ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. സഹായം അഭ്യര്‍ഥിച്ചെത്തിയ 17വയസ്സുകാരിയെ കണ്ടാല്‍ 10 വയസ്സുമാത്രമേ തോന്നിക്കൂവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അന്ന് പറഞ്ഞത്.
പൂട്ടിയിട്ട ഏഴ് കുട്ടികള്‍ 18നും 29നും പ്രായമുള്ളവരായിരുന്നു. 2 വയസ്സുള്ള കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു. തങ്ങള്‍ തുടര്‍ച്ചയായി മര്‍ദ്ദനത്തിന് ഇരയാകാറുണ്ടെന്നും ചില സമയത്ത് കഴുത്തു ഞെരിക്കുക പോലും ചെയ്യാറുണ്ടെന്നും മകള്‍ വ്യക്തമാക്കിയിരുന്നു. തുടക്കത്തില്‍ കയര്‍ ഉപയോഗിച്ചാണ് കെട്ടിയിട്ടിരുന്നതെങ്കില്‍ പിന്നീട് ചങ്ങല കൊണ്ടായി. ചില സമയങ്ങളില്‍ ഇതു മാസങ്ങളോളം നീളാറുണ്ടെന്നും പറയുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ കുട്ടികള്‍ക്ക് കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. കൈത്തണ്ടയ്ക്കു മുകളില്‍ കഴുകാനിടയായാല്‍ വെള്ളത്തില്‍ കളിച്ചു എന്ന കാരണം പറഞ്ഞ് വീണ്ടും കെട്ടിയിടും. വിശപ്പകറ്റാന്‍ ഭക്ഷണം കൊടുക്കാതെ സദാസമയം കട്ടിലില്‍ കെട്ടിയിടുകയായിരുന്നു.
സഹോദരി നല്‍കിയ വിവരമനുസരിച്ച് കുട്ടികളെ രക്ഷിക്കാന്‍ പോലീസെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു വീടിന് ഉള്‍ഭാഗം. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു. തന്റെ കരിയറില്‍ കണ്ട ഏറ്റവും വലിയ ശിശുപീഡന കേസാണ് ഇതെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മിഷേല്‍ ഹെസ്ട്രിന്‍ പറഞ്ഞു.
from mangalam.com https://ift.tt/2tBz66L
via IFTTT
No comments:
Post a Comment