പ്രളയത്തിൽ നശിച്ച അരിയുടെയും നെല്ലിന്റെയും ഇൻഷുറൻസ് തുക നേടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ച സപ്ലൈകോയ്ക്ക് 113 കോടിരൂപ നഷ്ടമാക്കി. കടവും നഷ്ടവുംകൊണ്ട് നട്ടംതിരിയുന്ന സപ്ലൈകോയ്ക്ക് ഇത് വൻ തിരിച്ചടിയായി. പ്രളയത്തിൽ 163 കോടി രൂപയുടെ ധാന്യം നശിച്ചപ്പോൾ ഇൻഷുറൻസ് കമ്പനി ക്ലെയിമായി നൽകിയത് 25 കോടിമാത്രം. വെള്ളം കയറി നശിച്ച അരി കുറഞ്ഞവിലയ്ക്ക് കാലിത്തീറ്റ കമ്പനികൾക്കുവിറ്റ വകയിൽ ഇതുവരെ 24 കോടി രൂപ ലഭിച്ചു. ആകെ ലഭിച്ചത് 50 കോടിയോളം രൂപ. 113 കോടിരൂപ കൃത്യസമയത്ത് ക്ലെയിം ഉന്നയിക്കാത്തതിനാൽ നഷ്ടമായി. ഇതേക്കുറിച്ച് ഒട്ടേറെ പരാതികളുയർന്നെങ്കിലും സർക്കാർ അന്വേഷണം നടത്തിയിട്ടില്ല. ഉദ്യോഗസ്ഥർ, ഭക്ഷ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ചിലർ, അരിമില്ലുടമകൾ, ഇൻഷുറൻസ് കമ്പനി അധികൃതർ എന്നിവരുടെ ഒത്തുകളിയാണ് സപ്ലൈകോയ്ക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്നാണ് ആരോപണം. അവശ്യസാധനങ്ങൾക്ക് സബ്സിഡി നൽകിയതിലൂടെ 431 കോടിയും മുൻവർഷത്തെ സഞ്ചിത നഷ്ടമായ 135 കോടിയും കാരണം സപ്ലൈകോയുടെ 1500 വിൽപ്പനകേന്ദ്രങ്ങൾ സാധനങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുമ്പോഴാണ് പ്രളയനഷ്ടക്കണക്കുകൂടി പുറത്തുവരുന്നത്. അപേക്ഷ നൽകിയത് രണ്ടുമാസം കഴിഞ്ഞ് പ്രളയത്തിനുതൊട്ടുമുമ്പ് കേരളത്തിലെ 51 മില്ലുകളിൽ സൂക്ഷിച്ചിരുന്ന 1.09 ലക്ഷം ടൺ ഭക്ഷ്യധാന്യം 273 കോടി രൂപയ്ക്കാണ് സപ്ലൈകോ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയിൽ ഇൻഷുർ ചെയ്തത്. ഓഗസ്റ്റ് എട്ടിന് ഇതിന്റെ 4.45 ലക്ഷം രൂപ പ്രീമിയമടച്ചു. പ്രളയത്തെ തുടർന്ന് ധാന്യം നശിക്കാൻ തുടങ്ങിയെന്ന് സപ്ലൈകോ ഇൻഷുറൻസ് കമ്പനിയെ ആദ്യഘട്ട വെള്ളപ്പൊക്കമുണ്ടായ ഓഗസ്റ്റ് ഒമ്പതിനും പ്രളയമുണ്ടായ ഓഗസ്റ്റ് 16, 17, 18, 21 തീയതികളിലും അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഇതിന്റെ ക്ലെയിം അപേക്ഷ നൽകിയത് രണ്ടുമാസം കഴിഞ്ഞാണ്. 27 സ്വകാര്യ മില്ലുകളുടെ സംഭരണശാലകളിൽ സൂക്ഷിച്ചിരുന്ന 163 കോടിയുടെ ധാന്യം നശിച്ചുപോയെന്നാണ് സപ്ലൈകോ ആദ്യംമുതൽ നടന്ന കത്തിടപാടുകളിൽ സർക്കാരുമായും ഇൻഷുറൻസ് കമ്പനിയുമായും ആശയവിനിമയം നടത്തിയിരുന്നത്. ഒക്ടോബർ ഒന്നിന് ഇൻഷുറൻസ് കമ്പനിക്കയച്ച കത്തിൽ 163 കോടി രൂപയുടെ ധാന്യം നശിച്ചുപോയെന്നും ഇതിന്റെ 75 ശതമാനമായ 123 കോടി അടിയന്തരമായി അനുവദിക്കണമെന്നും സപ്ലൈകോ ആവശ്യപ്പെട്ടു. ഒക്ടോബർ 10-ന് നൽകിയ കത്തിൽ നഷ്ടത്തിന്റെ കണക്ക് 131 കോടിയായി ചുരുങ്ങി. 32 കോടി രൂപ എങ്ങനെയാണ് കുറവുവന്നതെന്ന് സപ്ലൈകോ അധികൃതർക്ക് വിശദീകരണമില്ല.
from mathrubhumi.latestnews.rssfeed http://bit.ly/2TNMNel
via
IFTTT
No comments:
Post a Comment