കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പൊതുപണിമുടക്കിന്റെ ആദ്യ ദിനം പലയിടങ്ങളിലും ഹർത്താൽ പ്രതീതി സൃഷ്ടിച്ചു. ചുരുക്കം ചില നഗരങ്ങളിലൊഴികെ ഗ്രാമപ്രദേശങ്ങളിലെല്ലാം കടകൾ അടഞ്ഞ് കിടുന്നു. സ്വകാര്യ വാഹനങ്ങൾ പോലും തടയുന്ന സാഹചര്യമുണ്ടായി. ടൂറിസ്റ്റ് മേഖലയെ അടക്കം പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നുവെങ്കിലും യാത്ര പോയ ഓട്ടോറിക്ഷകളെ അടക്കം പലയിടങ്ങളിലും തടഞ്ഞു. ചിലയിടങ്ങളിൽ ട്രെയിൻ തടഞ്ഞത് ട്രെയിൻ ഗതാഗതത്തേയും താറുമാറാക്കി. തലസ്ഥാനത്ത് സെക്രട്ടേറിയറ്റിലടക്കം ജീവനക്കാർ ജോലിക്കെത്തിയില്ല. എൻ.ജി.ഒ അസോസിയേഷൻ അടക്കം പണിമുടക്കിന് പിന്തുണ നൽകിയതോടെ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ജീവനക്കാരില്ലാത്ത അവസ്ഥയാണ്. പ്രധാന കമ്പോള മേഖലയായ ചാലയിൽ രാവിലെ ചില കടകൾ തുറന്നിരുന്നുവെങ്കിലും സമരാനുകൂലികൾ എത്തി കടകൾ അടപ്പിച്ചു. ഇതോടെ വ്യാപാര സംഘടനാ നേതാക്കളടക്കം നൽകിയ വാക്ക് വെറും വാക്കായി. കെ.എസ്.ആർ.ടി.സി ബസുകൾ പമ്പയിലേക്ക് മാത്രമാണ് സർവീസ് നടത്തുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ പന്തൽ കെട്ടി സമരാനുകൂലികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കൊച്ചിയിൽ പണിമുടക്കിന്റെ ആദ്യ ദിനം വ്യവസായ മേഖലയെല്ലാം അടഞ്ഞ് കിടുന്നു. ചില ജീവനക്കാർ ജോലിക്കെത്തിയെങ്കിലും അവരെ സമരാനുകൂലികൾ എത്തി തടഞ്ഞു. തിരുവനന്തപുരത്ത് പോലെ കൊച്ചിയിലും കെ.എസ്.ആർ.ടി.സിയുടെ പമ്പ സർവീസുകൾ ഒഴികെ മറ്റൊന്നും ഓടിയില്ല. പ്രധാന കടകളെല്ലാം അടഞ്ഞുതന്നെ കിടന്നു. ബ്രോഡ്വേയിൽ ചില കടകൾ തുറന്നുവെങ്കിലും ചിലത് വേഗം അടച്ചു. ഇവിടെ ജില്ലാ കളക്ടർ നേരിട്ടെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. ആവശ്യമെങ്കിൽ സംരക്ഷണം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലപ്പുറം മഞ്ചേരിയിൽ സമരാനുകൂലികളും കടയുടമകളും തമ്മിൽ സംഘർഷമുണ്ടായി. കടകൾ തുറന്നാൽ തടയില്ല എന്ന് വ്യക്തമാക്കിയിട്ടും കടകൾ അടപ്പിക്കാൻ സമരാനുകൂലികൾ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. ഇവിടെ ചില കടകൾ രാവിലെ തുറന്നതിന് പിന്നാലെ കൂടുതൽ പേർ കടകൾ തുറക്കാനായി എത്തിയതോടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പോലീസ് ബലമായി സ്ഥലത്ത് നിന്നും നീക്കിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി പോലീസ് സംരക്ഷണത്തിൽ തന്നെ കടകൾ തുറുന്നു. കോഴിക്കോട് രാവിലെ ഒമ്പത് മണിയോടെ തന്നെ കടകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. വലിയങ്ങാടിയിൽ ചെറിയ കടകൾ തുറന്നതിന് പിന്നാലെ മറ്റ് കടകളും തുറക്കുകയായിരുന്നു. മിഠായി തെരുവിൽ പത്ത് മണിയോടെ തന്നെ അമ്പത് ശതമാനത്തോളം കടകളും തുറന്നു. ഉച്ചയോടെ കൂടുതൽ കടകൾ തുറന്നു തുടങ്ങി. കഴിഞ്ഞ ദിവസം ശബരിമല കർമ സമിതി നടത്തിയ ഹർത്താലിൽ വലിയ സംഘർഷത്തിനാണ് മിഠായി തെരുവ് സാക്ഷിയാകേണ്ടി വന്നത്. അതുകൊണ്ടു തന്നെ ശക്തമായ സുരക്ഷയാണ് ഇവിടെയൊരുക്കിയത്. വിവിധയിടങ്ങിൽ സമരാനുകൂലികളുടെ പ്രതിഷേധ പ്രകടനവും മറ്റും നടന്നുവെങ്കിലും ആരും കടകൾ അടപ്പിക്കാനൊ സംഘർഷമുണ്ടാക്കാനോ എത്താത്തത് നഗരത്തിൽ പോലീസിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായി. എന്നാൽ കോഴിക്കോടിന്റെ ഉൾപ്രദേശമായ വടകരയിലും കൊയിലാണ്ടിയിലും പേരാമ്പ്രയിലുമെല്ലാം കടകൾ അടഞ്ഞു തന്നെ കിടുന്നു. വടകരയിൽ കടകൾ നിർബന്ധിച്ച് അടപ്പിക്കുന്ന സാഹചര്യവുമുണ്ടായി. കെ.എസ്.ആർ.ടി.സി സർവീസുകൾ കോഴിക്കോടും മുടങ്ങിയെങ്കിലും മെഡിക്കൽ കോളേജ് അടക്കമുള്ള അടിയന്തര സർവീസുകൾ പോലീസ് സുരക്ഷയിൽ നടത്തി. കളക്ടറേറ്റിൽ പേരിന് മാത്രം ജീവനക്കാർ എത്തിയത് കളക്ടറേറ്റിന്റെ പ്രവർത്തനം താളം തെറ്റി. തണുപ്പ് വർധിച്ചതോടെ വയനാട്ടിലേക്ക് ടൂറിസ്റ്റുകൾ വലിയ തോതിൽ എത്തുന്ന സീസണാണ് ഇപ്പോഴെങ്കിലും ഇന്നത്തെ പണിമുടക്ക് ഇവിടെയെത്തിയ വിദേശികളെ അടക്കം വലച്ചു. കൽപറ്റയിലും ബത്തേരിയിലും ചരക്ക് വാഹനങ്ങളെ അടക്കം സമരാനുകൂലികൾ തടഞ്ഞതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും കെ.എസ്.ആർ.ടി.സി അടക്കം സർവീസ് നിർത്തിവെച്ചത് പൊതുഗതാഗതത്തെ വലച്ചു. Content Highlights:General Srike Became Harthal In Kerala
from mathrubhumi.latestnews.rssfeed http://bit.ly/2LXRuiG
via
IFTTT
No comments:
Post a Comment