ദുബായ്: ഐ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ചേതേശ്വർ പൂജാരയ്ക്കും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും ചരിത്രനേട്ടം. ഋഷഭ് പന്ത്21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തിയപ്പോൾ പൂജാര കരിയറിലെ ഏറ്റവും മികച്ച റാങ്കായ മൂന്നാം സ്ഥാനത്തേക്കുയർന്നു. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ഏറ്റവുമയർന്ന ടെസ്റ്റ് റാങ്ക് എന്ന നേട്ടവും ഋഷഭ് സ്വന്തമാക്കി. ഫറൂഖ് എഞ്ചിനീയർക്കൊപ്പമാണ് ഋഷഭ് ഈ നേട്ടം പങ്കിടുന്നത്. 1973-ലാണ് ഫറൂഖ് എഞ്ചിനീയർ 17-ാം റാങ്കിലെത്തിയത്. ഋഷഭിന്റെ മുൻഗാമിയായ എം.എസ് ധോനി ടെസ്റ്റ് കരിയറിൽ 19-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് റാങ്കിങ് മെച്ചപ്പെടുത്താൻ ക്യാപ്റ്റൻ കൂളിന് കഴിഞ്ഞിട്ടില്ല. ഋഷഭിന് 673 റേറ്റിങ് പോയിന്റും ഫാറൂഖ് എഞ്ചിനീയർക്ക് 619 പോയിന്റുമാണുള്ളത്. ധോനിയുടെ അക്കൗണ്ടിലുള്ളത് 662 റേറ്റിങ് പോയിന്റാണ്. 2016-ലെ അണ്ടർ-19 ലോകകപ്പിൽ 18 പന്തിൽ അർദ്ധ സെഞ്ചുറിയടിച്ചാണ് ഋഷഭ് ശ്രദ്ധാകേന്ദ്രമായത്. സിഡ്നി ടെസ്റ്റിൽ പുറത്താകാതെ 159 റൺസടിച്ച ഋഷഭ് ഒമ്പത് ടെസ്റ്റിനുള്ളിൽ റാങ്കിങ്ങിൽ ആദ്യ ഇരുപതിനുള്ളിലെത്തി. ഓസ്ട്രേലിയൻ പര്യടനം തുടങ്ങുന്നതിന് മുമ്പ് 59-ാം റാങ്കിലായിരുന്ന ഇന്ത്യൻ താരം വൻകുതിപ്പാണ് നടത്തിയത്. പരമ്പരയിലാകെ 350 റൺസടിച്ച ഋഷഭ് 20 ക്യാച്ചുമെടുത്തു. 521 റൺസുമായി പരമ്പരയുടെ താരമായതാണ് പൂജാരയുടെ കുതിപ്പിന് പിന്നിൽ. മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് പൂജാര മൂന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ന്യൂസീലൻഡ് നായകൻ കെയ്ൻ വില്ല്യംസണാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യരഹാനെ 22-ാം സ്ഥാനത്തേക്ക് വീണു. ബൗളർമാരിൽ സിഡ്നിയിൽ അഞ്ചു വിക്കറ്റെടുത്ത കുൽദീപ് യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 45-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്ത് തിരിച്ചെത്തി. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ മാത്രം കളിച്ച അശ്വിൻ ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു. ബുംറ പതിനാറാം സ്ഥാനത്തും മുഹമ്മദ് ഷമി 22-ാം സ്ഥാനത്തുമാണ്. ടീം റാങ്കിങ്ങിൽ 116 പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 108 പോയന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. Content Highlights: ICC Test Rankings Rishabh Pant beats MS Dhoni Cheteshwar Pujara
from mathrubhumi.latestnews.rssfeed http://bit.ly/2SN3iag
via
IFTTT
No comments:
Post a Comment