ബുലന്ദ്ശഹർ: തൂങ്ങിമരിച്ച പിതാവിന്റെ മരണം ഉറങ്ങിക്കിടന്ന മകള്‍ എഴുന്നേറ്റപ്പോള്‍ കൊലപാതകമായി. ആത്മഹത്യയെന്നു കരുതി സംസ്ക്കരിക്കാന്‍ എടുത്ത ശരീരം പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചു. ബുലന്ദ്ഷഹറില്‍ കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവത്തില്‍ പിതാവിന്റെ കൊലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടി വന്ന നാലു വയസ്സുകാരിയുടെ വെളിപ്പെടുത്തലാണ് ആത്മഹത്യ കൊലപാതകമാക്കി മാറ്റിയത്.
അച്ഛനെ ആള്‍ക്കാര്‍ മര്‍ദ്ദിക്കുന്നത് കണ്ട് ഭയപ്പെട്ട് മുറിക്കുള്ളില്‍ ഒളിച്ചിരുന്ന കുട്ടി അവിടെയിരുന്ന് ഉറങ്ങിപ്പോകുകയായിരുന്നു. സംഭവത്തില്‍ ബുലന്ദ്ഷഹറില്‍ ഇലക്ട്രീഷ്യന്‍ ജോലി ചെയ്തു വന്നിരുന്ന സന്തോഷ് രാഘവാണ് മരണമടഞ്ഞത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ജോലി കഴിഞ്ഞ് എത്തിയ ഭാര്യ മമത സെക്ടര്‍ 93 ലെ തങ്ങളുടെ വാടകവീട്ടിലെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ സന്തോഷിനെ കണ്ടെത്തുകയായിരുന്നു.
നാലു വയസ്സുകാരിയായ മകളും മകനുമുള്ള സന്തോഷിനെ തേടി രണ്ടു പുരുഷന്മാര്‍ എത്തിയെന്നും ഇവര്‍ വീട്ടിലെത്തി മദ്യം കുടിപ്പിച്ച ശേഷം മര്‍ദ്ദിച്ചെന്നും കുട്ടി ബന്ധുക്കളോട് പറയുകയായിരുന്നു. പിതാവ് തന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഇവര്‍ വന്നതെന്ന് പെണ്‍കുട്ടി പിതൃസഹോദരിയോടാണ് പറഞ്ഞത്. മര്‍ദ്ദിച്ച രണ്ടു പേരില്‍ ഒരാള്‍ ആരോഗ്യമുള്ളയാളും മറ്റേയാള്‍ മെലിഞ്ഞ ശരീരപ്രകൃതിയില്‍ ഉള്ളയാളും ആയിരുന്നു. മദ്യപാനത്തിനും മര്‍ദ്ദനത്തിനും ശേഷം മെലിഞ്ഞയാള്‍ സന്തോഷിനെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പിതാവിനെ മര്‍ദ്ദിക്കുന്നത് കണ്ട് ഭയന്നുപോയ കുട്ടി മുറിയില്‍ കയറി ഒളിച്ചിരുന്നു. പിന്നീട് ഉറങ്ങിപ്പോകുകയും ചെയ്തു. പിറ്റേന്ന് രാവിലെ ബന്ധുക്കള്‍ സംസ്ക്കരിക്കാനായി മൃതദേഹം എടുത്തുകൊണ്ടു പോയ ശേഷമായിരുന്നു കുട്ടി ഉണര്‍ന്നത്. തുടര്‍ന്ന് വിവരം കുട്ടി ബന്ധുക്കളോട് പറയുകയും ബന്ധുക്കള്‍ പോലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. അച്ഛന്‍ മരിച്ചുപോയത് കണ്ടതിന്റെ ഞെട്ടലിലാണ് കുട്ടി ഉറങ്ങുന്നതെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്.
ഉണര്‍ന്ന കുട്ടി നടത്തിയ വെളിപ്പെടുത്തലില്‍ ശരിക്കും ഞെട്ടിയത് ബന്ധുക്കളായിരുന്നു. സന്തോഷുമായി ബന്ധമുള്ള മെലിഞ്ഞയാളെയും വണ്ണം കൂടിയ ആളേയും തേടി പോലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ മരിക്കുന്നതിന് മുമ്പ് സന്തോഷിനെ തേടി രണ്ടുപേർ വീട്ടിൽ വന്നതായി അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.
from mangalam.com http://bit.ly/2HlwxPY
via IFTTT
No comments:
Post a Comment