രണ്ടുകാലുമില്ലാതെ പിറന്ന ജന്നിഫറിന് ഇന്ന് 31 വയസാണ്. അവള്‍ അറിയപ്പെടുന്നൊരു ജിംനാസ്റ്ററാണ്. കൂടാതെ മോഡലിങ്, ടെലിവിഷന്‍ അവതാരക, മോട്ടിവേഷനല്‍ സ്പീക്കര്‍ എന്നീ നിലകളിലും അവള്‍ പ്രശസ്തയാണ്. ഒന്നും അസാധ്യമല്ല എന്ന പേരില്‍ ജന്നിഫര്‍ എഴുതിയ ആത്മകഥ അമേരിക്കയിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്. എന്നാല്‍ ജനിച്ചപ്പോള്‍ തന്നെ അവളുടെ രൂപം കണ്ട് പിതാവ് ഡോക്ടറെ തന്നെ തിരിച്ചേല്‍പ്പിച്ച കുഞ്ഞായിരുന്നു ജന്നിഫര്‍. ഡിമിട്രു മൊഷിയാനൊ- കമേലിയ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിരുന്നു അവള്‍. ഭാര്യയെയൊ 6 വയസുകാരിയായ മൂത്ത മകളെയൊ കുഞ്ഞിന്റെ മുഖം ഒന്നു കാണാന്‍ പോലും ആ പിതാവ് അനുവദിച്ചില്ല. ഡോക്ടര്‍ തന്റെ സുഹൃത്തായ ജറാള്‍ഡ് ബ്രിക്കറെയും ഭാര്യ ഷാരോണ്‍ ബ്രിക്കറെയും ആശുപത്രിയിലേക്കു വിളിച്ചു വരുത്തി. അവര്‍ക്ക് 3 ആണ്‍ മക്കള്‍ ഉണ്ടായിരുന്നു. ഒരു പെണ്‍ കുഞ്ഞിനെ അവര്‍ ആഗ്രഹിച്ചിരുന്നു. ആ കുഞ്ഞിനെ അവര്‍ ദത്തെടുത്തു. ജന്നിഫര്‍ എന്നു പേരിട്ടു. 3 ആണ്‍കുട്ടികളുടെ കുഞ്ഞനുജത്തിയായി അവള്‍ വളര്‍ന്നു.
തുടര്‍ന്ന് ജന്നിഫറിന് 4 വയസായപ്പോഴേക്കും സ്വന്തം കാര്യങ്ങള്‍ പരസഹായമില്ലാതെ ചെയ്യാന്‍ തുടങ്ങി.' എനിക്കു പറ്റില്ല' എന്ന് ഒരിക്കലും പറയരുതെന്നു വളര്‍ത്തച്ഛന്‍ എപ്പോഴും അവളോടു പറയുമായിരുന്നു. ജന്നിഫറിന് 6 വയസ്സായപ്പോഴേക്കും ചേട്ടന്മാരുടെ കൂടെ മരത്തില്‍ കയറാനും ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനും ബേസ് ബോള്‍ കളിക്കാനും പഠിച്ചു. ഒരു ദിവസം ടിവി കണ്ടുകൊണ്ടിരിക്കെ, 13 വയസു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജിംനാസ്റ്റിക് പ്രകടനം ജന്നിഫര്‍ കാണാനിടയായി. യുഎസ് ജിംനാസ്റ്റിക് ടീമില്‍ വളരെ ചെറുപ്പത്തില്‍ ഇടം നേടിയ 'ഡോമിനിക്യു' എന്ന ജിംനാസ്റ്റായിരുന്നു അത്.
തനിക്കും ജിംനാസ്റ്റിക്സ് പഠിക്കണമെന്ന് അവള്‍ പിതാവിനോട് പറഞ്ഞു. അവര്‍ അവളെ ഒരു ജിംനാസ്റ്റിക്സ് സ്‌കൂളില്‍ ചേര്‍ത്തു. ടെലിവിഷനില്‍ താന്‍ കണ്ട പെണ്‍കുട്ടിയെ റോള്‍മോഡല്‍ ആയി കണ്ടായിരുന്നു അവളുടെ പരിശീലനം. 15 വയസ് ആയപ്പോഴേക്കും ജന്നിഫര്‍ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു ജിംനാസ്റ്റ് ആയി മാറി. ജന്നിഫറിന് 16 വയസായപ്പോള്‍ അവള്‍ തന്റെ യഥാര്‍ഥ മാതാപിതാക്കളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ബ്രിക്കര്‍ കുടുംബം അവളെയും കൂട്ടി അവള്‍ ജനിച്ച ആശുപത്രിയിലെത്തി. രേഖകള്‍ പരിശോധിച്ചപ്പോള്‍ അവളുടെ പിതാവിന്റെ പേര് ഡിമിട്രു മൊഷിയാനൊ എന്നാണെന്നു കണ്ടെത്തി. ഡോമിനിക്യുവിന്റെ പിതാവിന്റെ പേരും ഡിമിട്രു മൊഷിയാനൊ എന്നാണ്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 1987 ഒക്ടോബര്‍ 1നു സ്വന്തം അനിയത്തിയുടെ മുഖം കാണാന്‍ പോലും സാധിക്കാതെ ആശുപത്രി വിട്ടുപോകേണ്ടി വന്ന അന്നത്തെ ആ ആറുവയസുകാരിയാണ് 'ഡോമിനിക്യു മൊഷിയാനൊ' എന്ന് കണ്ടെത്തി.
ജന്നിഫര്‍ ഡോമിനിക്യുവിന് ഒരു കത്തെഴുതി. തെളിവായി ഹോസ്പിറ്റലില്‍ നിന്നു കോപ്പിയെടുത്ത തന്റെ ജനന രേഖകളും ഫോട്ടോയും ഒപ്പം ചേര്‍ത്തു. അവര്‍ കണ്ടുമുട്ടി. ഡോമിനിക്യു ജന്നിഫറിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അപ്പോഴേക്കും കാന്‍സര്‍ ബാധിച്ച് ഡിമിട്രു മൊഷിയാനൊ മരിച്ചിരുന്നു. അമ്മ സന്തോഷവും കുറ്റബോധവും നിറഞ്ഞ് അവളെ കെട്ടിപ്പിടിച്ചു. അമ്മ എന്നെയോര്‍ത്തു കരയുന്നതെന്തിന്, ഇതായിരുന്നു എന്റെ വിധി. ഇങ്ങനെയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ഇഴഞ്ഞു നടക്കുന്ന ഒരു പാഴ്ജന്മമാകുമായിരുന്നുവെന്ന് അവള്‍ പറഞ്ഞു. ഇന്ന് അമ്മയ്ക്കും ചേച്ചിക്കും അനുജത്തിക്കുമൊപ്പം അവള്‍ സന്തോഷമായി ജീവിക്കുന്നു.
from mangalam.com http://bit.ly/2Ha0oL9
via IFTTT
No comments:
Post a Comment