സിഡ്നി: ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. 34 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റിന് 254 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പരമ്പരയിൽ ഓസീസ് മുന്നിലെത്തി. സെഞ്ചുറി നേടിയ രേഹിത് ക്രീസിലുള്ളപ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 129 പന്തിൽ 133 റൺസെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചിരുന്നു. ആവശ്യമായ റൺനിരക്കും കൂടുതലായിരുന്നു. 110 പന്തിൽ നിന്നാണ് രോഹിത് തന്റെ 22-ാം ഏകദിന സെഞ്ചുറി നേടിയത്. നാലു റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത് ശർമയും എം.എസ് ധോനിയും ചേർന്ന 137 റൺസ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാൽ ധോനിയെ പുറത്താക്കി ബെഹ്റൻഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. 96 പന്തിൽ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്സറും സഹിതം ധോനി 51 റൺസെടുത്തു. പിന്നാലെ എത്തിയവർക്ക് ആർക്കും രോഹിത്തിന് പിന്തുണ നൽകാനായില്ല. ദിനേഷ് കാർത്തിക്ക് (12), ജഡേജ (8) എന്നിവർ പെട്ടെന്ന് പുറത്തായി. പിന്നീട് എല്ലാം ചടങ്ങ് മാത്രമായി. ശിഖർ ധവാൻ, ക്യാപ്റ്റൻ വിരാട് കോലി, അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു. ആദ്യ ഓവറിൽ തന്നെ അരങ്ങേറ്റ താരം ബെഹ്റൻഡോഫ്, ശിഖർ ധവാനെ (0) വിക്കറ്റനു മുന്നിൽ കുടുക്കി. പിന്നാലെ മൂന്നു റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയെ റിച്ചാഡ്സണും മടക്കി. അതേ ഓവറിൽ തന്നെ റിച്ചാഡ്സൺ അമ്പാട്ടി റായിഡുവിനെയും മടക്കി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തിരുന്നു. ഉസ്മാൻ ഖ്വാജ (59), ഷോൺ മാർഷ് (54), പീറ്റർ ഹാൻഡ്സ്കോമ്പ് (73), സ്റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് കരുത്തായത്. 61 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സറുകളും പറത്തിയ ഹാൻഡ്സ്കോമ്പാണ് സ്കോറിങ് വേഗത്തിലാക്കിയത്. ഇന്നിങ്സിന്റെ അവസാനത്തിൽ തകർത്തടിച്ച സ്റ്റോയിൻസ് സ്കോർ 288-ൽ എത്തിച്ചു. ഇന്ത്യയ്ക്കായി ഭുവനേശ്വർ, കുൽദീപ് യാദവ് എന്നിവർ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 41 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ഓസീസിനെ അർധ സെഞ്ചുറി നേടിയ ഉസ്മാൻ ഖ്വാജയും (59) ഷോൺ മാർഷുമാണ് (54) കരകയറ്റിയത്. മൂന്നാം വിക്കറ്റിൽ ഖ്വാജ-മാർഷ് സഖ്യം 92 റൺസ് കൂട്ടിച്ചേർത്തു. നാലാം വിക്കറ്റിൽ ഹാൻഡ്സ്കോമ്പിനൊപ്പം മാർഷ് 53 റൺസിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി. അഞ്ചാം വിക്കറ്റിൽ ഹാൻഡ്സ്കോമ്പ്- സ്റ്റോയ്ൻസ് സഖ്യം 68 റൺസും സ്കോർ ബോർഡിലേക്ക് ചേർത്തു. അലക്സ് കാരി (24), ആരോൺ ഫിഞ്ച് (6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ. ഗ്ലെൻമാക്സ് വെൽ 11 റൺസുമായി പുറത്താകാതെ നിന്നു. 65 പന്തിൽ നാലു ബൗണ്ടറിയോടെയാണ് മാർഷ് കരിയറിലെ 13-ാം അർധസെഞ്ചുറി പൂർത്തിയാക്കിയത്. 70 പന്തിൽ നാലു ബൗണ്ടറി സഹിതം 54 റൺസെടുത്ത മാർഷിനെ കുൽദീപ് യാദവ് പുറത്താക്കുകയായിരുന്നു. ഒരു വർഷത്തിനു ശേഷം ടീമിൽ തിരിച്ചെത്തിയ ഖ്വാജ അർധ സെഞ്ചുറിയോടെയാണ് വരവറിയിച്ചത്. ഖ്വാജയുടെ അഞ്ചാം അർധസെഞ്ചുറിയാണിത്. 81 പന്തുകളിൽ നിന്ന് ആറു ബൗണ്ടറിയോടെ 59 റൺസെടുത്ത താരത്തെ ജഡേജ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. Content Highlights: india vs australia, Sydney odi, Bhuvneshwar Kumar
from mathrubhumi.latestnews.rssfeed http://bit.ly/2sqEFEo
via
IFTTT
No comments:
Post a Comment