കണ്ണൂർ: സി.പി.എം., ബി.ജെ.പി-ആർ.എസ്.എസ്. നേതാക്കൾ പങ്കെടുത്ത സമാധാന യോഗം നടക്കുന്നതിനിടെ നേതാക്കളുടെ വീടുകൾ ആക്രമിച്ച് അണികൾ സ്ഥിതി വഷളാക്കി.വെള്ളിയാഴ്ച രാവിലെ മുതൽ പലയിടങ്ങളിലും സംഘർഷങ്ങളുണ്ടായെങ്കിലും രാത്രിയാണ് സ്ഥിതി നിയന്ത്രണാതീതമായത്. തലശേരി എം.എൽ.എ എ.എൻ. ഷംസീർ, മുൻ കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി നേതാവ് വി.മുരളീധരൻഎം.പി എന്നിവരുടെ വീടിന് നേരേയാണ് രാത്രി അക്രമമുണ്ടായത്. ഇതിന് പിന്നാലെ പെരുവരമ്പിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു.തിരുവങ്ങാട് ആർ.എസ്.എസ് പ്രവർത്തകന്റെ വീടാക്രമിച്ചു. എ.എൻ. ഷംസീറിന്റെ മാടപ്പീടികയിലെ വീടിനുനേരെ എറിഞ്ഞ ബോംബ് മുറ്റത്ത് വീണുപൊട്ടി. സംഭവം നടക്കുമ്പോൾ ഷംസീർ തലശ്ശേരിയിൽ എസ്.പി. ശിവവിക്രമിന്റെ നേതൃത്വത്തിൽ നടന്ന സി.പി.എം., ബി.ജെ.പി.-ആർ.എസ്.എസ്. നേതാക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു. വീട്ടിൽ ഷംസീറിന്റെ പിതാവും മാതാവും സഹോദരങ്ങളുമാണുണ്ടായിരുന്നത്. തൊട്ടു പിന്നാലെ 11 മണിയോടെ സി.പി.എം. മുൻ ജില്ലാസെക്രട്ടറി പി.ശശിയുടെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലേക്കുള്ള ഹോളോവേ റോഡരികിലെ വീടിനു നേരേ ബോംബേറുണ്ടായി. വാതിലും ജനാലയും തകർന്നു. അക്രമം നടക്കുമ്പോൾ ശശി വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിലെത്തിയാണ് അക്രമികളാണ് ബോംബെറിഞ്ഞത്. ഒരു മണിക്കൂറിന് ശേഷം 12 മണിയോടെയാണ് ബി.ജെ.പി. നേതാവ് വി.മുരളീധരന്റെ എരഞ്ഞോളി വാടിയിൽപീടികയിലെ തറവാട്ട് വീടിനുനേരേ വാഹനത്തലെത്തിയ സംഘം ബോംബെറിഞ്ഞത്. ഇരിട്ടിക്കടുത്ത് പെരുവംപറമ്പിൽ സി.പി.എം. പ്രവർത്തകൻ വി.കെ.വിശാഖി(28)നാണ് വെട്ടേറ്റത്. കഴുത്തിനും കാലിനും വെട്ടേറ്റ വിശാഖിനെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി സാധനങ്ങൾവാങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകർ സംഘംചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം. ആരോപിച്ചു. ആർ.എസ്.എസ് കണ്ണൂർ വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുൻവശത്തുള്ള മാരുതി എന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികൾ വീടിനകത്തുള്ള സാധനങ്ങൾ തല്ലിത്തകർത്തു. സി.പി.എം പ്രവർത്തകരാണ് അക്രമണം നടത്തിയതെന്ന് ആർ.എസ്.എസ് ആരോപിച്ചു. മൂന്ന് നേതാക്കളുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടായ വാർത്ത പടർന്നതോടെ കണ്ണൂരിന്റെ പലഭാഗങ്ങളിലും സംഘർഷമുണ്ടായി. രാവിലെയോടെ കൂടുതൽ പോലീസിനെ തലശേരി ഇരിട്ടി മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ സമീപ പ്രദേശങ്ങളിലും ജാഗ്രത പുലർത്തുന്നു. കണ്ണൂരിൽ അവധിയിലുള്ള പോലീസുകാരെ തിരിച്ചുവിളിച്ചിട്ടുണ്ട്. ആസൂത്രിതകലാപത്തിനുള്ള ആർഎസ്എസ് ശ്രമമാണെന്ന് എ.എൻ ഷംസീർ ആരോപിച്ചു. പോലീസ് നിഷ്ക്രിയമെന്ന്വി മുരളീധരനും ആരോപണമുന്നയിച്ചു. വെള്ളിയാഴ്ച വൈകീട്ട് സി.പി.എം. ഏരിയാകമ്മിറ്റിയംഗം വാഴയിൽ ശശിയുടെയും ആർ.എസ്.എസ്. കണ്ണൂർ വിഭാഗ് സംഘ്ചാലക് കൊളക്കോട്ടിൽ ചന്ദ്രശേഖരന്റെയും വീടുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇരുവീടുകളിലെയും ജനാലകൾ തകർക്കുകയും ഫർണിച്ചറും ഗൃഹോപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച മഞ്ഞോടി കണ്ണിച്ചിറയിൽ നാല് സി.പി.എം.പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ബി.ജെ.പി. ജില്ലാസെക്രട്ടറി എൻ. ഹരിദാസിന്റെ വീടും ആക്രമണത്തിനിരയായി. Content highlights:Violence expands towards political leaders houses in Kannur
from mathrubhumi.latestnews.rssfeed http://bit.ly/2F9oQdH
via
IFTTT
No comments:
Post a Comment