കോഴിക്കോട്: കക്കാടംപൊയിലിലെ ആദിവാസി യുവതിയുടെ മരണം വഴിത്തിരിവിൽ. മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂമ്പാറ സ്വദേശി ഷെരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി എട്ടിനാണ് കക്കാടംപൊയിൽ താഴേക്കാട് ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാധികയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിലൂടെയാണ് രാധികയുടെ ശരീരത്തിൽ ബലപ്രയോഗം നടത്തിയതിന്റെ പാടുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവമ്പാടി എസ്ഐ സനൽരാജും താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും പ്രതിയെ പിടികൂടിയത്. കഴിഞ്ഞ എട്ട് വർഷമായി രാധികയും ഷെരീഫും അകമ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ വാഴകൃഷിയിലെ ജോലിക്കാരായിരുന്നു. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷെരീഫ് പല തവണകളായി ഒരു ലക്ഷത്തോളം രൂപ രാധികയിൽ നിന്ന് കടം വാങ്ങിയിരുന്നു. അത് തിരികെ ചോദിച്ചു പലപ്പോഴും രാധിക ഷെരീഫുമായി കലഹിച്ചിരുന്നു. മാത്രമല്ല ഇത്തവണ കൃഷിയിറക്കുമ്പോൾ തനിക്ക് തരാനുള്ള തുക നിർബന്ധമായും തന്നു തീർക്കണമെന്ന് രാധിക ഷെരീഫിനോട് പറഞ്ഞിരുന്നു. കൊലപാതകം നടന്ന ദിവസം ഇരുവരും തോട്ടത്തിലെ ഷെഡ്ഡിലിരുന്ന്മദ്യപിക്കുകയും മദ്യലഹരിയിൽ പരസ്പരം വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. തുടർന്ന് രാധിക ഷെരീഫിന്റെ കഴുത്തിൽ പിടിമുറുക്കിയപ്പോൾ ഷെരീഫ് രാധികെ മർദ്ദിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. അൽപസമയത്തിനു ശേഷം ഷെരീഫ് ഷെഡ്ഡിലേക്ക് തിരിച്ചു വന്ന് മദ്യലഹരിയിൽ കിടന്നിരുന്ന രാധികയെ എടുത്ത് ഷെഡ്ഡിനുള്ളിലെ മുറിയിൽ കിടത്തി വൈദ്യുതി മീറ്ററിൽ നിന്നുള്ള കണക്ഷൻ രാധികയുടെ കൈയിൽ വെച്ച് ഷോക്കൽപ്പിക്കുകയായിരുന്നു. ഷോക്കേറ്റ രാധികയുടെ വെപ്രാളം കണ്ട് ഷെരീഫ് പുറത്തേക്കോടി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. എന്നാൽ നാളുകളായി താൻ നടത്തിവന്നിരുന്ന വൈദ്യുതി മോഷണം നാട്ടുകാരും അധികൃതരും കാണാൻ ഇടയാകുമെന്ന് മനസ്സിലാക്കിയ പ്രതി റോഡ് സൈഡിൽ ഉള്ള മറ്റൊരു പറമ്പിൽ ബൈക്ക് കയറ്റി നിർത്തി ഷെഡ്ഡിനു പുറകിലൂടെ വന്നു തെളിവ് നശിപ്പിക്കുന്നതിനായി ഷെഡ്ഡിനുള്ളിലുള്ള മുഴുവൻ ഇലക്ട്രിക് വയറുകളും കത്തിയെടുത്തു മുറിക്കുകയും മീറ്റർ ബോർഡും മറ്റും അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് രാധികയുടെ മൃതദേഹം സംഭവസ്ഥലത്തു നിന്നും പുറത്തേക്ക് വലിച്ചു ഷെഡ്ഡിനു മുൻവശം കൊണ്ടു പോയി വെച്ചു കരഞ്ഞു ബഹളം വച്ച് ആളുകളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഷെരീഫിന്റെ നിലവിളി കേട്ട് നാട്ടുകാരും സമീപത്ത് ക്യാമ്പ് നടത്തിയിരുന്ന കർമ്മ ഓമശ്ശേരി പ്രവർത്തകരും ചേർന്ന് ഉടനെ രാധികെ ആശുപത്രിയിലെത്തിച്ചു. എന്നാൽ രാധികയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിൽ നിന്ന് ഷെരീഫ് മാറി നിൽക്കുകയും നാട്ടുകാരുടെ നിർബന്ധത്തിൽ വാഹനത്തിൽ കയറിയപ്പോൾ വളരെ ഭ്രാന്തമായ രീതിയിൽ അഭിനയിച്ചതും സമനില നഷ്ടപ്പെട്ട രീതിയിൽ സംസാരിച്ചതുംസംശയമുണ്ടാക്കിയിരുന്നതായി പോലീസ് പറയുന്നു. മോട്ടോർ സ്വിച്ച് ഓൺ ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ ഷോക്കേറ്റ് മരിച്ചു എന്ന് നാട്ടുകാരെല്ലാം കരുതിയിരുന്ന ഒരു മരണം പോസ്റ്റ്മോർട്ടം നടത്തിയ സമയത്ത് തോന്നിയ സംശയത്തിൽ നിന്ന് പഴുതടച്ച രീതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദാരുണമായ കൊലപാതകം പുറംലോകമറിയുന്നത്. കണ്ണൂരിൽ നിന്നുള്ള സൈന്റിഫിക് ഓഫീസറിന്റെ തെളിവുകളുടെയും അടിസ്ഥാനത്തിലും പോലീസിന്റെ ചോദ്യം ചെയ്യലിലും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കോഴിക്കോട് റൂറൽ എസ്പി ജി. ജയദേവ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എസ്ഐ സനൽ രാജ് ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, സീനിയർ സിപിഒ ഷിബിൽ ജോസഫ്, സിപിഒ ഷെഫീഖ് നീലിയാനിക്കൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐ സദാനന്ദൻ, എഎസ്ഐ സൂരജ്, മനോജ് സിപിഒമാരായ പ്രജീഷ്, രാംജിത്ത്, സപ്നേഷ്, ജിനേഷ് കുര്യൻ,ഷിജു, ബോബി,വനിതാ സിപിഒ സ്വപ്ന എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Content Highlight: tribal woman murder in kakkadampoyil
from mathrubhumi.latestnews.rssfeed http://bit.ly/2Hdf1xh
via
IFTTT
No comments:
Post a Comment