ബെയ്ജിങ്: ചന്ദ്രോപരിതലത്തിൽ ചൈന മുളപ്പിച്ച പരുത്തിതൈകൾ ഒറ്റരാത്രികൊണ്ട് നശിച്ചുപോയതായി റിപ്പോർട്ട്. അന്നേദിവസം രാത്രിയിലെ -170 ഡിഗ്രി സെൽഷ്യസ് വരെ എത്തിയ അതിശൈത്യം അതിജീവിക്കാൻ പരുത്തിത്തൈക്കായില്ല. ഇതോടെ ചന്ദ്രനിൽ മുളപൊട്ടിയ ആദ്യ ജീവന് അന്ത്യമായി. ഭാവിയിൽ അന്യഗ്രഹങ്ങളിൽ തന്നെ ബഹിരാകാശ ഗവേഷകർക്കായുള്ള ഭക്ഷണം കൃഷിചെയ്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ചന്ദ്രനിൽ സസ്യങ്ങൾ മുളപ്പിക്കാനുള്ള പരീക്ഷണം നടത്തിയത്. മണ്ണുനിറച്ച ലോഹ പാത്രത്തിനുള്ളിൽ പരുത്തിയുടേയും ഉരുളക്കിഴങ്ങിന്റേയും ക്രെസ് എന്ന പേരുള്ള ഒരിനം ചീരയുടേയും വിത്തുകളും ഒപ്പം യീസ്റ്റും പട്ടുനൂൽ പുഴുവിന്റെ മുട്ടകളും വെച്ചാണ് ചന്ദ്രനിലെത്തിച്ചത്. മൂൺ സർഫേസ് മൈക്രോ-ഇക്കോളജിക്കൽ സർക്കിൾ എന്നാണ് ഈ ഉപകരണത്തെ വിളിക്കുന്നത്. വിത്തുകളെ ഉയർന്ന അന്തരീക്ഷ മർദത്തിലുടെയും വ്യത്യസ്ത താപനിലയിലൂടെയും ശക്തമായ റേഡിയേഷനിലൂടെയും കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്. ആദ്യമായി മുളപ്പിച്ച സസ്യത്തിന് ഒറ്റരാത്രിയിൽ കൂടുതൽ ആയുസ്സുണ്ടാവില്ലെന്നത് പ്രതീക്ഷിച്ചതാണെന്ന് ഗവേഷകർ പറഞ്ഞു. ചന്ദ്രനിലെ രാത്രി മറികടക്കാൻ ജീവനാവില്ലെന്ന് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന ചോങ് ക്വിങ് സർവകലാശാലയിലെ പ്രൊഫസർ ഷി ജെങ്ക്സിൻ പറഞ്ഞു. ചന്ദ്രനിൽ സസ്യങ്ങൾ മുളപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ പാത്രം. Image: CNSA അതേസമയം, വരുന്ന നൂറ് ദിവസങ്ങൾക്കുള്ളിൽ ചന്ദ്രനിൽ ഉരുളക്കിഴങ്ങ് മുളപ്പിച്ചെടുക്കാൻ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മറ്റുള്ള വിത്തുകളും ഈ കാലയളവിൽ മുളപ്പിച്ചെടുക്കാൻ ആവുമെന്നാണ് കരുതുന്നത്. പട്ടുനൂൽ പുഴുവിന്റെ മുട്ടയും രൂപാന്തരം പ്രാപിക്കുന്നുണ്ടെന്നാണ് വിവരം. എന്തായാലും ചന്ദ്രനിലെ താപനിലയിൽ സസ്യങ്ങൾ വളർത്തുക പ്രയാസമേറിയ കാര്യമാണ്. പകൽ സമയങ്ങളിൽ 100 ഡിഗ്രി സെൽഷ്യസിൽ അധികമാണ് ചന്ദ്രനിലെ താപനില. രാത്രിയിൽ അത് മൈനസ് 100 ഡിഗ്രി സെൽഷ്യസിലും കുറയും. തിങ്കളാഴ്ചയാണ് ചരിത്രം കുറിച്ചുകൊണ്ട്, ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ചതിന്റെ ചിത്രം ചൈന പുറത്തുവിട്ടത്. അടുത്തിടെ ചന്ദ്രനിലിറങ്ങിയ ചാങ്-4 വാഹനമാണ് വിത്തുകൾ ചന്ദ്രനിലെത്തിച്ചത്. Content Highlights:china's historic Moon cotton seedling already dead after frosty
from mathrubhumi.latestnews.rssfeed http://bit.ly/2CtGHsf
via
IFTTT
No comments:
Post a Comment