ന്യൂഡൽഹി: കോൺഗ്രസിനെ ഒഴിവാക്കി മഹാസഖ്യ രൂപീകരണവുമായി അഖിലേഷും മായാവതിയും മുന്നോട്ട്.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവും മായാവതിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഹിന്ദി ഹൃദയഭൂമിയിലെ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മഹാസഖ്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ഒരു കാലത്ത് ബദ്ധവൈരികളായ ഇരുവരും കൂടിക്കാഴ്ച നടത്തിയത്.37 സീറ്റുകളിൽ വീതം ഇരുപാർട്ടികളും മത്സരിക്കാനാണ് ചർച്ചകളിൽ ധാരണയായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അജിത്ത് സിങിന്റെ രാഷ്ട്രീയ ലോക് ദൾ ഉൾപ്പടെയുള്ള ചെറുപാർട്ടികളെയും ഉൾപ്പെടുത്തിയുള്ള വിശാല സഖ്യത്തിൽ പക്ഷേ കോൺഗ്രസിന് ഇടമുണ്ടാവില്ലെന്നാണ് സൂചനകൾ. ആർ.എൽ.ഡിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചേക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ ജനുവരി 15 ന് ശേഷം ആരംഭിക്കും. കോൺഗ്രസിന് സഖ്യത്തിൽ സ്ഥാനമില്ലെങ്കിലും അമേഠിയിലും റായ്ബറേലിയും സ്ഥാനാർത്ഥികളെ നിർത്തണ്ടെന്നാണ് ഇരുവരുടെയും തീരുമാനം. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങളാണ് ഇവ. മധ്യപ്രദേശിലെ സമാജ്വാദി പാർട്ടിയുടെ ഏക എം.എൽ.എയ്ക്ക് കോൺഗ്രസ് മന്ത്രി സ്ഥാനം നൽകാത്തതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. തങ്ങളുടെ സാമാജികനെ മന്ത്രിയാക്കാത്തതിൽ കോൺഗ്രസിനോട് നന്ദിയുണ്ടെന്നും ഉത്തർപ്രദേശിലേക്കുള്ള വഴി കോൺഗ്രസ് വഴിവെട്ടിയിരിക്കുകയാണെന്നുമായിരുന്നു അഖിലേഷിന്റെ പ്രസ്താവന. അതേസമയം മധ്യപ്രദേശിൽ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ നൽകിയ പിന്തുണ തെരഞ്ഞെടുപ്പിന് ശേഷവും മനസ്സില്ലാ മനസ്സോടെ തുടരുകയായിരുന്നു മായാവതി. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനായിരുന്നു ഭൂരിപക്ഷം തെളിയിക്കാനായി ബുദ്ധിമുട്ടിയ കോൺഗ്രസിന് മായാവതി പിന്തുണ നൽകിയത്. എന്നാൽ നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകുകയാണെങ്കിൽ പിന്തുണയുടെ കാര്യം പുനരാലോചിക്കുമെന്നും മായാവതി വ്യക്തമാക്കിയിരുന്നു. അഖിലേന്ത്യാ പണിമുടക്ക് നടത്തിയ മധ്യപ്രദേശിലെ പട്ടികജാതി വിഭാഗങ്ങളുടെ പേരിലുള്ള കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മായാവതിയുടെ ഭീഷണി. എസ്.പിയുടെയും ബി.എസ്പിയുടെയും നിലപാട് പ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയമുള്ള ഏത് പാർട്ടിയുമായും സഹകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ആകെയുള്ള 80 ലോക്സഭാ സീറ്റുകളിൽ 71എണ്ണവും ബി.ജെ.പി ജയച്ചിരുന്നു. സഖ്യകക്ഷിയായ അപ്നാദൾ രണ്ട് സീറ്റിലും വിജയിച്ചു. രാജ്യത്ത് അധികാരത്തിൽ വരാൻ ബി.ജെ.പിക്ക് നിർണായകമായതും ഈ വിജയമായിരുന്നു. എന്നാൽ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ അഖിലേഷും മായാവതിയും യോജിച്ചപ്പോൾ പാർട്ടി കോട്ടകളായ ഖൊരക്പൂർ, ഫുൽപൂർ സീറ്റുകളിൽ ബി.ജെ.പിക്ക് അടിപതറിയിരുന്നു. content highlights: Akhilesh Yadav Meets Mayawati In UP
from mathrubhumi.latestnews.rssfeed http://bit.ly/2SB8jm3
via
IFTTT
No comments:
Post a Comment