സിഡ്നി ടെസ്റ്റ്: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെന്ന നിലയിലാണ് ഓസീസ്. വെളിച്ചകുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഓസ്ട്രേലിയക്ക് 386 റൺസ് കൂടി വേണം. 28 റൺസോടെ ഹാൻഡ്സ്കോമ്പും 25 റൺസുമായി പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലായിരുന്ന ഓസ്ട്രേലിയ പിന്നീട് തകരുകയായിരുന്നു. 198 റൺസിനിടയിൽ ഓസീസ് ആറു വിക്കറ്റ് കളഞ്ഞു. മാർക്കസ് ഹാരിസ് (79), ഉസ്മാൻ ഖ്വാജ (27), ലാബുസ്ച്ചാഗ്നെ (38), ഷോൺ മാർഷ് (8), ട്രാവിസ് ഹെഡ് (20), ടിം പെയ്ൻ (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. കുൽദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റെടുത്തു. ഒരു വിക്കറ്റ് മുഹമ്മദ് ഷമി വീഴ്ത്തി. നേരത്തെ ചേതേശ്വർ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവിൽ ഒന്നാമിന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തി. ഏഴു വിക്കറ്റിന് 622 റൺസ് എന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 193 റൺസിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. 189 പന്തിൽ 15 ഫോറും ഒരു സിക്സുമടക്കം ഋഷഭ് 159 റൺസടിച്ചു. പൂജാരയുമായി 89 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റൺസ് ഇന്ത്യൻ സ്കോറിലേക്ക് കൂട്ടിച്ചേർത്തു. ഋഷഭിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരിൽ കുറിച്ചു. ജഡേജ വിക്കറ്റാഘോഷിക്കുന്നു ഫോട്ടോ: ബിസിസിഐ നേരത്തെ ഇരട്ട സെഞ്ചുറിക്ക് ഏഴ് റൺസ് അരികെ വെച്ചാണ് പൂജാര പുറത്തായത്. 373 പന്തിൽ 22 ഫോറിന്റെ അകമ്പടിയോടെ ബാറ്റേന്തിയ പൂജാരയെ നഥാൻ ലിയോൺ പുറത്താക്കുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ടു മിനിറ്റും ക്രീസിൽ ചിലവഴിച്ചായിരുന്നു പൂജാരയുടെ മനോഹര ഇന്നിങ്സ്. പൂജാര പുറത്തായ ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ഋഷഭിന് മികച്ച പിന്തുണ നൽകി. 81 റൺസടിച്ച ജഡേജയെ ലിയോൺ പുറത്താക്കിയതിന് പിന്നാലെ വിരാട് ഇന്നിങ്സ് ഡിക്ലയർസ ചെയ്യുകയായിരുന്നു. രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 96 പന്തിൽ 42 റൺസടിച്ച വിഹാരിയെ നഥാൻ ലിയോൺ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ പൂജാരയ്ക്കൊപ്പം 101 റൺസ് കൂട്ടുകെട്ടുണ്ടാക്കിയാണ് വിഹാരി ക്രീസ് വിട്ടത്. മൂന്നാം ദിനം അർദ്ധ സെഞ്ചുറി നേടിയ ഹാരിസ് ഫോട്ടോ: ബിസിസിഐ ആദ്യ ദിനം ഇങ്ങനെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ കെ.എൽ രാഹുലിനെ നഷ്ടമായി. രോഹിത് ശർമ്മക്ക് പകരം ടീമിലെത്തിയ രാഹുലിനെ ഹെയ്സെൽവുഡ് ഷോൺ മാർഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആറു പന്തിൽ രണ്ട് ഫോറടക്കം ഒമ്പത് റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് രണ്ടാം വിക്കറ്റിൽ പൂജാരയ്ക്കൊപ്പം ചേർന്ന് മായങ്ക് അഗർവാൾ 116 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. 77 റൺസെടുത്ത് നിൽക്കെ മായങ്കിനെ പുറത്താക്കി നഥാൻ ലിയോൺ ഈ കൂട്ടുകെട്ട് പൊളിച്ചു. 112 പന്തിൽ ഏഴു ഫോറും രണ്ട് സിക്സും മായങ്ക് നേടി. വിരാട് കോലി മൂന്നാമനായി പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 180. 59 പന്തിൽ നാല് ഫോറിന്റെ അകമ്പടിയോടെ 23 റൺസാണ് കോലിയുടെ സംഭാവന. ഹെയ്സെൽവുഡിന്റെ പന്തിൽ ടിം പെയ്ൻ ക്യാച്ചെടുത്ത് കോലി പുറത്താകുകയായിരുന്നു. രഹാനെയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. 55 പന്തിൽ 18 റൺസായിരുന്നു സമ്പാദ്യം. സ്റ്റാർക്കിന്റെ പന്തിൽ പെയ്നിന് ക്യാച്ച് നൽകി രഹാനെ ക്രീസ് വിട്ടു. Content Highlights: India vs Australia Fourth Test Day 3
from mathrubhumi.latestnews.rssfeed http://bit.ly/2LPMyfA
via
IFTTT
No comments:
Post a Comment