ബുലന്ദ്ഷഹർ: ഗോവധം ആരോപിച്ച് യുപിയിലെ ബുലന്ദ്ഷഹറിൽ നടന്ന വ്യാപക അക്രമത്തിനിടയിൽ പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുന്നു. ഗോവധ ആരോപണവും തുടർന്നുള്ള പ്രതിഷേധവും സുബോധ് കുമാറിനെ കൊലപ്പെടുത്താനായി ആസൂത്രണം ചെയ്ത സംഭവമാണോ എന്നതിലേക്കാണ് സംശയം നീളുന്നത്. അറസ്റ്റിലായ മുഖ്യപ്രതി ബജ്രംഗ്ദൾ നേതാവ് തന്നെയാണ് പശുക്കളെ കശാപ്പ് ചെയ്യുന്നത് കണ്ടു എന്ന പരാതിയും പോലീസിന് നൽകിയത്. പോലീസ് എഫ്ഐആറിൽ പേരു ചേർക്കപ്പെട്ട 28 പേരിൽ ബിജെപി, വിഎച്ച്പി, ബജ്രംഗ്ദൾ പ്രവർത്തകരാണ്. ഒന്നാം പ്രതിയായ യോഗേഷ് രാജിന് പുറമെ യുവമോർച്ച പ്രവർത്തകൻ ശിഖർ അഗർവാൾ, വിഎച്ച്പി നേതാവ് ഉപേന്ദ്ര രാഘവ് എന്നിവരും പ്രതികളാണ്. അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പ്രതിഷേധവും അക്രമവും നടത്തിയവരെല്ലാം ഈ സംഘടനകളിൽ പെട്ടവരാണെന്നാണ് പോലീസ് പറയുന്നു. ചോദ്യം ചെയ്യലിലാണ് പ്രധാന പ്രതിയായ യേഗേഷ് പശുക്കളെ കശാപ്പ് ചെയ്യുന്നതിന് താൻ ദൃക്സാക്ഷിയാണെന്ന് മൊഴി നൽകിയത്. പുലർച്ചെ കാട്ടിനു സമീപം ന്യൂനപക്ഷ സമുദായക്കാരായ ആറ് പേർ ചേർന്ന് ഗോക്കളെ കൊല്ലുന്നത് കണ്ടു എന്നാണ് ഇയാളുടെ മൊഴി. കരിമ്പുപാടത്ത് കെട്ടിത്തൂക്കിയ നിലയിലായിരുന്നു പശുക്കളുടെ അവശിഷ്ടങ്ങൾ എന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ അധികൃതരിൽ ഒരാളായ തഹസിൽദാർ രാജ്കുമാർ പറയുന്നു. രാവിലെ 11 മണിയോടെയാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. തലേദിവസം രാത്രിവരെ അവിടെ അങ്ങനെയൊന്നും കണ്ടിരുന്നില്ലെന്ന് സ്ഥലവാസികൾ ഉറപ്പിച്ചു പറയുന്നു. പശുക്കളെ കശാപ്പ് ചെയ്താൽ പോലും സംസ്ഥാനത്തെ സാഹചര്യം അറിയുന്ന ആരും അവശിഷ്ടങ്ങൾ പരസ്യമായി പ്രദർശിപ്പിക്കാൻ ധൈര്യപ്പെടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തടിച്ചുകൂടിയ ഹിന്ദു യുവവാഹിനി, ബജ് രംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ ഈ അവശിഷ്ടങ്ങൾ ട്രാക്ടറിൽ കയറ്റി അതുമായി ബുലന്ദ്ഷഹറിൽ ദേശീയപാത ഉപരോധിക്കുകയായിരുന്നു. പ്രതിഷേധിക്കാനായി തിരഞ്ഞെടുത്ത സ്ഥലവും സമയവും സംശയം ബലപ്പെടുത്തുന്ന മറ്റൊരു സംഗതിയാണ്. പ്രതിഷേധക്കാർ തമ്പടിച്ചതിനോട് ചേർന്ന് മുസ്ലീം പള്ളിയുണ്ടെന്നതും ദുരൂഹത വർധിപ്പിക്കുന്നു. ഇവിടെ പ്രത്യേക പ്രാർത്ഥനകൾക്കായി ലക്ഷക്കണക്കിനാളുകളാണ് തിങ്കളാഴ്ച എത്തിയത്. പള്ളിയിൽനിന്ന് മടങ്ങുന്നവർ വരുന്ന വഴിയിലാണ് ഗോസംരക്ഷകരെന്ന വ്യാജേന ആൾക്കൂട്ടം തടിച്ചുകൂടിയത്. സംഘർഷവും വർഗീയകലാപത്തിനുള്ള സാധ്യതയും മുന്നിൽക്കണ്ട് സുബോധ് കുമാർ അടങ്ങുന്ന പോലീസ് സംഘം അവിടേക്ക് പാഞ്ഞെത്തുകയായിരുന്നു. സുബോധ് കുമാറും സംഘവും പ്രതിഷേധക്കാരുമായി സംസാരിച്ച് പ്രതിഷേധം തണുപ്പിക്കാൻ ശ്രമിച്ചു. പ്രശ്നം ഗ്രാമത്തിൽ തന്നെ പറഞ്ഞുതീർക്കാൻ ശ്രമിച്ചതായി തഹസിൽദാർ തന്നെ പറയുന്നു. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷം പോലീസുകാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതാണ് സംഭവത്തിലെ പ്രധാന വഴിത്തിരിവ്. കല്ലെറിഞ്ഞ് കൊലപ്പെടുത്തി എന്നായിരുന്നു തുടക്കത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, പിന്നാലെ വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും ദൃക്സാക്ഷികളുടെ മൊഴികളും പുറത്തുവന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പോലീസുകാരൻ മരിച്ചത് വെടിയേറ്റാണ്. പോലീസിന് നേർക്ക് വെടിവെപ്പുണ്ടാകുമ്പോൾ മറ്റ് പോലീസുകാരിൽനിന്ന് സുബോധ് കുമാർ എങ്ങനെ ഒറ്റപ്പെട്ടു എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കുമെന്ന് പ്രത്യേക സംഘം അറിയിച്ചു. സുബോധ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഒരു സംഘം തടഞ്ഞ് കൊല്ലവനെ എന്ന് ആക്രോശിച്ചതായി വണ്ടി ഓടിച്ച ഡ്രൈവർ പറയുന്നു. സംഘർഷം തടയുക എന്നതായിരുന്നു സുബോദ്കുമാറിന്റെ ലക്ഷ്യം. അദ്ദേഹം ജനങ്ങളോട് നേരിട്ട് സംസാരിക്കാൻ തയ്യാറായി. പക്ഷേ, അവർ കല്ലെറിഞ്ഞു. അതിനിടെ വളരെ ആസൂത്രിതമായി ദ്ദേഹത്തെ തനിച്ചാക്കി മറ്റ് പോലീസുകാർ മാറിനിന്നതായി ദൃക്സാക്ഷികൾ മൊഴി നല്കിയിട്ടുണ്ട്. തുടർന്നായിരുന്നു അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഇടത് പുരികത്തിന് സമീപം തുളച്ചുകയറിയ വെടിയുണ്ടയാണ് തലയോട്ടി തകർന്നുള്ള മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സുബോദിന് നേരെ വെടിയുതിർത്തയാൾ മുൻ സെനികനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 2015 ൽ കോളിളക്കമുണ്ടാക്കിയ അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ്സുബോധ് കുമാർ. എന്നാൽ, അന്വേഷണവുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തിനായില്ല. കേസ് അന്വേഷണം അധികൃതർ മറ്റൊരു പോലീസുകാരനെ ഏൽപ്പിക്കുക മാത്രമല്ല,സുബോധ് കുമാറിനെ വാരാണസിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സുബോധ് കുമാറിനെ വധിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയതാണോ ഗോവധവും തുടർന്നുണ്ടായ സംഘർഷവും വെടിവെപ്പും എന്ന സംശയമാണ് ഉയരുന്നത്. ഗോവധം ഉയർത്തിക്കാട്ടി വർഗീയ കലാപമാക്കി മാറ്റാനുള്ള ശ്രമവും നടന്നതായി പോലീസ് സംശയിക്കുന്നുണ്ട് Content Highlights:Bulandshahr violence, mob lynching, mob violence
from mathrubhumi.latestnews.rssfeed https://ift.tt/2ANyNJo
via
IFTTT
No comments:
Post a Comment