തിരുവനന്തപുരം: അഭിപ്രായഭിന്നതയില്ലെന്ന് നേതാക്കൾ ആണയിടുമ്പോഴും ശബരിമല സമരത്തിന്റെ പേരിൽ ബി.ജെ.പി.ക്കുള്ളിലെ പൊട്ടിത്തെറി പുറത്തേക്ക്. സമരത്തിൽനിന്ന് പാർട്ടി പിന്നോട്ടുപോകുന്നു, സമരത്തിന്റെ വിഷയവും ദിശയും മാറുന്നു എന്നീ ആരോപണങ്ങൾ നേരിടുന്നതിനിടെ നേരത്തേതന്നെ ഇടഞ്ഞുനിന്ന ദേശീയനിർവാഹകസമിതിയംഗം വി. മുരളീധരൻ എം.പി. സംസ്ഥാനനേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തി. സമരത്തെപ്പറ്റി വ്യത്യസ്തനിലപാടുമായി മുതിർന്ന നേതാവ് ഒ. രാജഗോപാലും സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും വെള്ളിയാഴ്ച പ്രതികരിച്ചതും ഭിന്നസ്വരങ്ങളായി. ആശയക്കുഴപ്പത്തിലായ അണികൾ സമരത്തിൽനിന്ന് പിന്നാക്കംപോകുന്നു എന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി നേരിട്ട വലിയ ആരോപണം. ശബരിമലയിൽനിന്ന് സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറിയത് കീഴടങ്ങലാണെന്നും സർക്കാരുമായി ഒത്തുതീർപ്പാണെന്നുമാണ് പ്രചാരണം. ഇതിൽ ആർ.എസ്.എസിന് പ്രതിഷേധമുണ്ടെന്നും വാർത്തകൾ പുറത്തുവന്നു. എന്നാൽ, ആർ.എസ്.എസിന്റെ അനുമതിയോടെയാണ് ഇപ്പോഴത്തെ സമരം തീരുമാനിച്ചതെന്നാണ് സൂചന. നേതാക്കളുടെ നിലപാടുമാറ്റം അണികളിലുണ്ടാക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. ഒപ്പം അത് പാർട്ടിക്കുള്ളിലെ ചേരിപ്പോരും കൂട്ടുന്നു. ശബരിമലയിലെ സംഘർഷം ഒഴിവാക്കി മുഖ്യമന്ത്രി വിചാരിച്ചിടത്ത് ബി.ജെ.പി.യുടെ സമരം എത്തിച്ചു എന്നത് സി.പി.എമ്മിനും സർക്കാരിനും നൽകുന്ന ആശ്വാസവും ചെറുതല്ല. പ്രസ്താവനകളിലെ വൈരുധ്യം ശബരിമല സമരത്തിൽനിന്ന് ആത്മാഭിമാനമുള്ള ഒരു പ്രവർത്തകനും പിന്മാറാനോ ഒത്തുതീർപ്പുണ്ടാക്കാനോ കഴിയില്ലെന്നായിരുന്നു മുരളീധരൻ വെള്ളിയാഴ്ച പറഞ്ഞത്. സമരം കൂടുതൽ വ്യാപിപ്പിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള വിശദീകരിച്ചു. പക്ഷേ, രാജഗോപാലാകട്ടെ, സമരവിഷയം യുവതീപ്രവേശമല്ലെന്നും അവിടത്തെ പോലീസ് നടപടിയുടെയും തീർഥാടകരുടെ സൗകര്യക്കുറവിന്റെയും പേരിലാണെന്നും വ്യക്തമാക്കി സമരത്തെ ലഘൂകരിച്ചു. സർക്കാർ ആവശ്യപ്പെട്ടാൽ ഒത്തുതീർപ്പ് പരിഗണിക്കാമെന്നും അദ്ദേഹം കടത്തിപ്പറഞ്ഞു. ഇതുവരെ സർക്കാരുമായി ഒത്തുതീർപ്പിന് വഴങ്ങുന്ന നിലപാട് പാർട്ടിയിൽ മറ്റാരും പരസ്യമായി പറഞ്ഞിട്ടില്ല. രാജഗോപാലിന്റെ വാക്കുകൾ പാർട്ടിയുടെ അനുമതിയോടെയാണോ എന്ന് വ്യക്തവുമല്ല. ശബരിമലയിൽ സമരം പാടില്ലെന്ന നിലപാടാണ് തുടക്കംമുതലേ പാർട്ടിക്കുണ്ടായിരുന്നതെന്ന രാജഗോപാലിന്റെ വാക്കുകളും നേതൃത്വത്തിന് വിശദീകരിക്കേണ്ടിവരും. വരുമാനക്കുറവും പ്രശ്നം സമരത്തെ ശബരിമലയിൽനിന്ന് സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റിയതിനുപിന്നിൽ ക്ഷേത്രങ്ങളിലെ വരുമാനക്കുറവും കാരണമായിട്ടുണ്ടെന്നാണ് സൂചന. ശബരിമലയിൽ ഭക്തർ കുറഞ്ഞതും കാണിക്കവരവ് കുറഞ്ഞതും സമരത്തിന്റെ വിജയമായാണ് ആദ്യം വിലയിരുത്തിയിരുന്നത്. എന്നാൽ, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വരുമാനം കുറയുന്ന തരത്തിലേക്ക് സ്ഥിതിഗതികൾ നീങ്ങിയത് ബി.ജെ.പി. അനുകൂലികളായ ജീവനക്കാരിൽ ആശങ്ക ജനിപ്പിച്ചു. മണ്ഡലകാലത്തുമാത്രം നല്ല വരുമാനം നേടിയിരുന്ന ചെറിയ ക്ഷേത്രങ്ങളിലെ വരുമാനത്തെയും സമരം ബാധിച്ചതും പാർട്ടിയെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചതായാണ് സൂചന. പാർട്ടിയെ അലട്ടുന്ന ചോദ്യം നേതാക്കളുടെ ഭിന്നനിലപാട് പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇതുവരെ ശബരിമലയിൽ പാർട്ടിയും സംഘപരിവാർ സംഘടനകളും നടത്തിയത് എന്തായിരുന്നു എന്നാണ് പാർട്ടി നേരിടുന്ന ചോദ്യം. ഏതായാലും രണ്ടാഴ്ചയായി ജയിലിൽ കിടക്കുന്ന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പുറത്തിറക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. സുരേന്ദ്രനുവേണ്ടി പാർട്ടി ഒന്നും ചെയ്തില്ലെന്ന ആരോപണത്തിൽനിന്ന് തലയൂരാൻ ഇതിലൂടെ കഴിയും. content highlights:difference of opinion emerges in bjp over sabarimala issue
from mathrubhumi.latestnews.rssfeed https://ift.tt/2FQVWjI
via
IFTTT
No comments:
Post a Comment