ഛത്തീസ്ഗഢിൽ കോൺഗ്രസ് ഇത്ര മൃഗീയ ഭൂരിപക്ഷം നേടുമെന്ന ഒരു അഭിപ്രായ സർവേകൾക്കും പ്രവചിക്കാനായിരുന്നില്ല. എന്തിനേറെ പറയുന്നു കോൺഗ്രസിനെ പോലും ഞെട്ടിക്കുന്ന ജനവിധിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഒരു കാലത്ത് ഛത്തീസ്ഗഢിൽ കോൺഗ്രസിന്റെ മുഖമായിരുന്ന അജിത് ജോഗിയുടെ പാർട്ടിയുടെ സാന്നിധ്യമായിരുന്നു തിരിഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ ആശങ്കപ്പെടുത്തിയിരുന്നതും ബിജെപിക്ക് ആശ്വാസം നൽകിയതും. ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥായണ് യഥാർത്ഥത്തിൽ ജോഗിയുടെ സാന്നിധ്യംമൂലം ബിജെപിക്കുണ്ടായിരിക്കുന്നത്. 2000-ൽ സംസ്ഥാനം രൂപീകൃതമായതിന് ശേഷം കോൺഗ്രസിന്റെ ഏക മുഖ്യമന്ത്രിയായ ആളാണ് അജിത് ജോഗി. 2000 മുതൽ 2003 വരെയുള്ള ജോഗിയുടെ ഭരണത്തിന് ശേഷം രമൺ സിങിന്റെ നേതൃത്വത്തിൽ 15 വർഷത്തോളം ബിജെപിയുടെ അപ്രമാദിത്യമായിരുന്നു. 2013 തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അജിത് ജോഗി ഒഴികെയുള്ള നേതാക്കളെ ഒന്നടങ്കം മാവോവാദി ആക്രമണത്തിൽ കോൺഗ്രസിന് നഷ്ടപ്പെടുകയും ചെയ്തു. തകർന്നടിഞ്ഞ കോൺഗ്രസിനെ 2016-ലെ അജിത് ജോഗിയും കൈവിട്ടു. ബിജെപിയുമായുള്ള ബന്ധത്തിന്റെ പേരിൽ മകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന്റെ പേരിലായിരുന്നു ജോഗി കോൺഗ്രസ് വിട്ട് ഛത്തീസ്ഗഢ് ജനതാ കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചത്. 2018-ൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ ഉയർത്തിക്കാട്ടാൻ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിപോലുമില്ലാതായി കോൺഗ്രസിന്.തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് വർക്കിങ് പ്രസിഡന്റിനെയടക്കം ബിജെപി റാഞ്ചിയെടുക്കുകയും ചെയ്തു. ഛത്തീസ്ഗഢിൽ കോൺഗ്രസിന് ഒരു പ്രസക്തിയുമില്ല, ഞങ്ങളും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പു വരെ അജിത് ജോഗി അവകാശപ്പെട്ടത്. ആ കോൺഗ്രസാണ് ഇന്ന് 90-ൽ 67 സീറ്റും നേടിയിരിക്കുന്നത്. ജോഗിയുടെ രംഗപ്രവേശം കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കി തങ്ങൾക്ക് എളുപ്പത്തിൽ ജയിച്ചു കയറാമെന്ന് കരുതിയ ബിജെപിക്ക് യഥാർത്ഥത്തിൽ ഇരട്ടിപ്രഹരമാണ് ഏറ്റിരിക്കുന്നത്. ഒപ്പം ബിജെപിക്കും കോൺഗ്രസിനുമിടയിൽ ഒരു കറുത്ത കുതിരകളായി മാറി കിങ്മേക്കറാകാൻ സാധിക്കുമെന്ന ജോഗിയുടെ സ്വപ്നം എട്ട് നിലയിൽ പൊട്ടുന്ന കാഴ്ചയും കണ്ടു. മൂന്ന് സീറ്റുകൾ മാത്രമാണ് ജോഗിയുടെ പാർട്ടിക്ക് നേടനായത്. ഇതാകട്ടെ ജോഗിയും ഭാര്യയും മരുമകളുമാണ് ജയിച്ച സ്ഥനാർത്ഥികൾ. 49 സീറ്റുകളുണ്ടായിരുന്ന ബിജെപി 16 ലേക്കാണ് തകർന്നടിഞ്ഞത്. അജിത് ജോഗി പോയതോടെ അകന്ന് നിൽക്കുകയായിരുന്ന ഒബിസി, ഒരു വിഭാഗം എസ്.സി.വോട്ടുകൾ സമാഹരിക്കാൻ കോൺഗ്രസിനായി എന്നതാണ് ഛത്തീസ്ഗഢ് വിധിയിലെ പ്രധാനഘടകം. എസ്.സി വിഭാഗത്തിലെ സത്നാമി സമുദയക്കാരനാണ് അജിത് ജോഗിയെങ്കിലും അതിൽ നിന്ന് നല്ലൊരു വിഭാഗത്തെ അടർത്തിക്കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞു. സത്നാമി വിഭാഗത്തിലെ പ്രമുഖ ആചാര്യനായ ഗുരു ബാൽദാസിനും മകൻ ഖുഷ്വന്തും കോൺഗ്രസിൽ ചേർന്നത് അവർക്ക് കാര്യങ്ങൾ അനുകൂലമാക്കി. ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന ഒബിസി വിഭാഗങ്ങളും ജോഗി മാറിയതോടെ കോൺഗ്രസിലേക്കടത്തു. 2003-ൽ കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്ത് രമൺസിങ് 15 വർഷം സംസ്ഥാനം ഭരിച്ചെങ്കിലും ഓരോ തവണയും വോട്ടിങ് ശതമാനത്തിലും സീറ്റുകളുടെ എണ്ണത്തിലും ബിജെപിക്ക് കുറവുണ്ടായിരുന്നു. ഇത്തവണ കോൺഗ്രസ് വൻ മാർജിനോടെ അത് മറികടക്കുകയും ചെയ്തു. 2003-ൽ ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് വ്യത്യാസം 13 സീറ്റുകളായിരുന്നെങ്കിൽ 2008-ൽ 12 സീറ്റായും 2013-ൽ പത്തായും മാറി. പതുക്കെ പതുക്കെ അധികാരത്തിലേക്കടുത്ത കോൺഗ്രസ് 2018-ലെത്തിയപ്പോഴേക്കും ബിജെപി തകർത്ത് തരിപ്പണമാക്കുന്ന സ്ഥികതിയാണുണ്ടാക്കിയിരിക്കുന്നത്. ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലുമില്ലാത്ത അവസ്ഥയിലാണ് ഈ മുന്നേറ്റം നടത്തിയതെന്നത് കോൺഗ്രസിന് ഇരട്ടിമധുരം നൽകുന്നു. കൂടാതെ കെയുള്ള 11 ലോക്സഭാ മണ്ഡലങ്ങളിൽ പത്തിലും കഴിഞ്ഞ മൂന്ന് തവണയും ബിജെപി തൂത്തുവാരിയിരുന്നു. ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. മാറിയ രാഷ്ട്രീയസാഹചര്യം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബാധിക്കുമോ എന്നത് ബിജെപി കൂടുതൽ ആശങ്കയിലാഴ്ത്തുന്നുണ്ട്. വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേക്കെത്തുമ്പോൾ മുഖ്യമന്ത്രിയാരുകുമെന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടെന്നാണ് കരുതുന്നത്. അതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് ആകെയുള്ള എംപിയായ താമ്രധ്വജ് സാഹുവിനെ അവസാനഘട്ടത്തിൽ കോൺഗ്രസ് മത്സരത്തിനിറക്കിയത്. കോൺഗ്രസ് ഒബിസി വിഭാഗത്തിന്റെ തലവൻകൂടിയായ സാഹുവിനാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറെ സാധ്യതകൽപ്പിക്കുന്നത്. ഒബിസിയിലെ പ്രബലമായ വിഭാഗമാണ് സാഹു സമുദായം. കൂടാതെ ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ബഗൽ, പ്രതിപക്ഷ നേതാവ് ടി.എസ് സിങ് ദിയോ, മുൻ കേന്ദ്രമന്ത്രി ചരൺദാസ് മഹന്ത് എന്നീ പേരുകളും പരിഗണനയിലുണ്ട്. Content Highlights:Chhattisgarh election-ajit jogi-bjp-congress
from mathrubhumi.latestnews.rssfeed https://ift.tt/2PtFtS5
via
IFTTT
No comments:
Post a Comment