ബെംഗളൂരു/കൊച്ചി: കേരളത്തിൽ ലഹരിക്കേസുകളിൽ പെടുന്ന യുവാക്കളെ റിക്രൂട്ട് ചെയ്ത് ലഹരി വിപണനത്തിനായി ഉപയോഗിക്കുന്ന പ്രത്യേക സംഘങ്ങൾ ബംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തൽ. ഇതുസംബന്ധിച്ച് മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തിൽ ബെംഗളൂരു പോലീസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിലും ബെംഗളൂരുവിലും ലഹരി വിപണനം നടത്തുന്ന ഇവരുടെ പ്രധാന ഉപഭോക്താക്കൾ മലയാളി വിദ്യാർഥികളും ടെക്കികളുമാണെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ഏപ്രിലിൽ ബെംഗളൂരുവിലെ പ്രധാന ലഹരിക്കടത്തുകാരനായ നൈനേഷ് പിടിയിലായപ്പോഴാണ് നിർണായകമായ പല വിവരങ്ങളും പുറത്തുവന്നത്. ഏപ്രിൽ ഏഴിനാണ് 108 കിലോ കഞ്ചാവും മറ്റു ലഹരിവസ്തുക്കളുമായി ചാവക്കാട് സ്വദേശി നൈനേഷും മറ്റ് എട്ടുപേരും ബെംഗലൂരു പോലീസിന്റെ പിടിയിലായത്. നൈനേഷിനൊപ്പമുണ്ടായിരുന്ന മറ്റ് എട്ടുപേരും, മുമ്പ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിൽ പിടിയിലായവരായിരുന്നു. കേരളത്തിൽ ലഹരിയ്ക്കടിമകളായ ഇത്തരം യുവാക്കളെ നൈനേഷ് പിന്നീട് ബെംഗളൂരുവിലെത്തിച്ച് ലഹരിവിപണനത്തിന് ഉപയോഗിക്കുകയായിരുന്നു. ഇവരെല്ലാം നിലവിൽ ബെംഗളൂരുവിൽ ജയിലിലാണ്. നൈനേഷിന്റെയും കൂട്ടാളികളുടെയും മൊബൈൽ, വാട്സ്ആപ്പ് സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ ഇവർ നൽകുന്ന ലഹരി ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും ബെംഗളൂരുവിലെ മലയാളി വിദ്യാർഥികളും ടെക്കികളുമാണെന്ന് കണ്ടെത്തിയതായി ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ മോഹൻകുമാർ പറഞ്ഞു. ഇങ്ങനെ കണ്ടെത്തിയ വിദ്യാർഥികളുടെയും ടെക്കികളുടെയും വാട്സ്ആപ്പ് നമ്പറുകളിലേക്ക് നോട്ടീസ് നൽകി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇനി ലഹരി ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ എഴുതിവാങ്ങിയതായും മോഹൻകുമാർ വെളിപ്പെടുത്തി. ഇവരിലധികവും ഐഐഎം പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരും മികച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ടെക്കികളുമാണ്. ഇനിയും ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കേസെടുക്കുമെന്ന് താക്കീത് നൽകിയാണ് ഇവരെ വിട്ടയച്ചത്. എല്ലാവരുടെയും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. പലരും ഇതോടെ തന്നെ ഭയം കൊണ്ട് ലഹരി ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിയാൻ സാധ്യതയുണ്ട്. അടുത്തിടെ ലഹരി ഉപയോഗിച്ച് പിടിക്കപ്പെട്ട വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും ഉൾപ്പെടുത്തി ഞങ്ങൾ ഒരു സെമിനാർ നടത്തിയിരുന്നു. എങ്ങനെ ലഹരി വിമുക്തരാകാമെന്നും മാതാപിതാക്കൾക്ക് എങ്ങനെ തങ്ങളുടെ കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കാമെന്നുമൊക്കെയുള്ള വിവരങ്ങളായിരുന്നു നൽകിയത്. നല്ല പ്രതികരണമാണ് സെമിനാറിന് ലഭിച്ചത് -മോഹൻ കുമാർ പറഞ്ഞു. കുട്ടികൾക്ക് എളുപ്പത്തിൽ ലഭിക്കുമെന്നതിനാൽ മാതാപിതാക്കൾ കൂടുതൽ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്നും ലഹരി വസ്തുക്കളുടെ മണവും രൂപവുമല്ലാം മാതാപിതാക്കളും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പിടിയിലാകുന്ന ഭൂരിഭാഗം ലഹരിക്കേസുകളിലും ബെംഗളൂരുവാണ് പ്രധാന കേന്ദ്രമായി വരുന്നത്. കഞ്ചാവ് കൂടാതെ എൽഎസ്ഡി പോലുള്ള ആധുനിക സിന്തറ്റിക് ലഹരിമരുന്നുകളുടെ പ്രധാന ഉറവിടവും ബെംഗളൂരുവാണ്. സമീപകാലത്ത് കേരളത്തിൽ പോലീസും എക്സൈസും നാർക്കോട്ട് കൺട്രേൾ ബ്യൂറോയും പിടികൂടിയ മിക്കവാറും കേസുകളിലും മലയാളി യുവാക്കളും ബെംഗളൂരുവും പ്രധാന കണ്ണികളാണ്. content highlights:drug mafia recruits kerala youth for drug sale
from mathrubhumi.latestnews.rssfeed http://bit.ly/2Sre6KE
via
IFTTT
No comments:
Post a Comment