ഭോപ്പാൽ: കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുണ്ടെങ്കിലും മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ തന്നെ വരുമെന്ന് ഉറപ്പായി. രണ്ട് സീറ്റുള്ള ബിഎസ്പിയും ഒരു സീറ്റിൽ ജയിച്ച എസ്പിയും ഇതിനോടകം കോൺഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ബിഎസ്പി-എസ്പി പിന്തുണ ആവശ്യപ്പെട്ടാൽ പകരം മന്ത്രി സ്ഥാനം ചോദിച്ചേക്കുമെന്നത് കോൺഗ്രസിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസ് നേതൃത്വം ഇതുവരെ ഈ കക്ഷികളുമായി ബന്ധപ്പെട്ട് അങ്ങോട്ട് സഹായം തേടിയിട്ടില്ല. ഇവരുടെ വിലപേശലിന് വഴങ്ങുന്നതിന് പകരം സ്വതന്ത്രരായി ജയിച്ച നാല് പേരുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. കാരണം ജയിച്ച നാല് സ്വതന്ത്രരും കോൺഗ്രസുകാരാണ്. ഇവരെല്ലാം പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് റിബലായി മത്സരിച്ച് ജയിക്കുകയായിരുന്നു. ഇവരെ തിരികെ കോൺഗ്രസിലേക്ക് തന്നെ കൊണ്ടുവരാനുള്ള ചർച്ചകളിലാണ് നേതാക്കൾ. ഈ നാല് പേരിൽ മൂന്നു പേരും മുൻ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങ്ങിനോട് അടുപ്പം പുലർത്തുന്നവരുമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അളിയൻ സഞ്ജയ് സിങ് മാസാനിക്ക് സീറ്റ് നൽകിയതാണ് കോൺഗ്രസ് കാണിച്ച ഏറ്റവും വലിയ അബദ്ധമെന്നാണ് ഫലം വ്യക്തമാക്കുന്നത്. വാരാസിയനി മണ്ഡലത്തിൽ മാസാനി ബിഎസ്പിക്കും പിന്നിലായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേ സമയം ഇവിടെ ബിജെപിയുടെ സിറ്റിങ് എംഎൽഎ യോഗേന്ദ്ര നിർമ്മലിനെ പരാജയപ്പെടുത്തി കോൺഗ്രസ് വിമതൻ പ്രദീപ് ജയ്സ്വാൾ വിജയിക്കുകയും ചെയ്തു. സുസ്നറിൽ നിന്ന് ജയിച്ചുകയറിയ വിക്രം സിങ് റാണയും കോൺഗ്രസ് വിമതനാണ്. 27,000 വോട്ടിന് റാണെ പരാജയപ്പെടുത്തിയത് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയെയാണ്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തായി. ബുർഹാൻപൂരിൽ ജയിച്ച സുരേന്ദ്ര സിങ് നവൽസിങ്ങും കോൺഗ്രസ് വിമതനായി ജയിച്ച ആളാണ്. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് റിബലായി മത്സരിച്ച നവൽ സിങ് വനിതാ ശിശുക്ഷേമ മന്ത്രി അർച്ച ചിട്ട്നിസിനെയാണ് പരാജയപ്പെടുത്തിയത്. ഭഗവൻപുര സീറ്റിൽ നിന്നും ജയിച്ച കേദാർ ചിദാഭായി ദാവറും കോൺഗ്രസ് സീറ്റ് നൽകാതെ വന്നതിനെ തുടർന്ന് റിബലായി മത്സരിക്കുകയായിരുന്നു. ബിജെപിയുടെ ജാംസിങ് സോളങ്കിയെയാണ് ദാവർ പരാജയപ്പെടുത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2Ba8nSc
via
IFTTT
No comments:
Post a Comment