ന്യൂഡൽഹി: ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി എം.എ. ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷയിൽ ഇളവുനൽകി വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്കെതിരേ സുപ്രീംകോടതിയിൽ നൽകിയ പുന:പരിശോധന ഹർജിയിലാണ് ശിക്ഷ ഇളവുചെയ്തത്. 2001 ജനുവരി ആറിന് ആലുവയിൽ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2009-ൽ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. തുടർന്ന് രാഷ്ട്രപതിക്ക് ദയാഹർജിയും സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജിയും സമർപ്പിച്ചു. ഈ രണ്ട് ഹർജികളും പിന്നീട് തള്ളി. ഇതിനിടെയാണ് വധശിക്ഷയ്ക്കെതിരായ പുന:പരിശോധന ഹർജികൾ പരിഗണിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിർണായക വിധിയുണ്ടായത്. ഇത്തരം പുന:പരിശോധന ഹർജികൾ തുറന്നകോടതിയിൽ വാദം കേൾക്കണമെന്നായിരുന്നു 2014-ലെ സുപ്രീംകോടതി വിധി. തുടർന്ന് ഈ വിധിയുടെ ആനുകൂല്യം ആന്റണിക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകിയത്. ഈ ഹർജി പരിഗണിച്ച സുപ്രീംകോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. തുടർന്ന് വാദം തുടർന്ന കേസിൽ രണ്ടുവർഷത്തിന് ശേഷമാണ് ശിക്ഷ ലഘൂകരിച്ച് വിധി പ്രസ്താവിച്ചത്. 2001 ജനവരി ആറിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൂട്ടക്കൊലക്കേസിൽ കൊല ചെയ്യപ്പെട്ടത് ഒരു കുടുംബത്തിലെ ആറ് പേരാണ്. സെന്റ് മേരീസ് സ്കൂളിന് സമീപം പൈപ്പ് ലൈൻ റോഡിൽ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റ്യൻ (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോൻ (14), ദിവ്യ (12), അഗസ്റ്റ്യന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെ അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായ ആലുവ വത്തിക്കാൻ സ്ട്രീറ്റിൽ ആന്റണി (48) മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലുവ മുനിസിപ്പൽ ഓഫീസിലെ താത്കാലിക ഡ്രൈവറായിരുന്ന ആന്റണിക്ക് വിദേശത്ത് ജോലിക്ക് പോകാൻ കൊല്ലപ്പെട്ട കൊച്ചുറാണി സാമ്പത്തിക സഹായം നൽകാമെന്നേറ്റിരുന്നു. ഇത് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവ ദിവസം രാത്രി ഒൻപത് മണിയോടെ ആന്റണി, അഗസ്റ്റ്യന്റെ വീട്ടിലെത്തി. വീട്ടുകാരുമായി സംസാരിച്ചിരിക്കെ അഗസ്റ്റ്യനും ഭാര്യയും മക്കളും തൊട്ടടുത്തുള്ള തിേയറ്ററിൽ സെക്കൻഡ് ഷോ കാണാൻ പോയി. ഇവർ പോയ ശേഷം ആന്റണി കൊച്ചുറാണിയോട് പണം ചോദിച്ചു. ഇല്ലെന്നറിയിച്ചപ്പോൾ തർക്കമായി. ഇതിനിടയിൽ വാക്കത്തിയെടുത്ത് കൊച്ചുറാണിയെ വെട്ടിക്കൊലപ്പെടുത്തി. തടയാൻ ചെന്ന മാതാവിനെയും കൊലപ്പെടുത്തി. തുടർന്ന് രാത്രി പന്ത്രണ്ട് മണിയോടെ അഗസ്റ്റ്യനും കുടുംബവും സിനിമ കഴിഞ്ഞെത്തിയപ്പോൾ ഇവരെയും ഓരോരുത്തരെയായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം മുംബൈ വഴി ദമാമിലേക്ക് കടന്ന ആന്റണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിളിച്ചുവരുത്തി ഫിബ്രവരി 18-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും ദുരൂഹത മാറാത്തതിനെ തുടർന്ന് ബേബിയുടെ പിതാവായ മുളവരിക്കൽ ജോസും സഹോദരൻ രാജനും ചേർന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ. അന്വേഷണത്തെ തുടർന്ന് 2005 ജനവരിയിൽ ആന്റണി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ് ആന്റണി. Content Highlights:no death sentence for ma antony in aluva massacre
from mathrubhumi.latestnews.rssfeed https://ift.tt/2PyrM4y
via
IFTTT
No comments:
Post a Comment