തിരൂർ: സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക്കിലെ നില്ല് നില്ല് ചലഞ്ച് മലപ്പുറം ജില്ലയിലെ തിരൂരിൽ സംഘർഷത്തിൽ കലാശിച്ചു. വിദ്യാർഥികളും നാട്ടുകാരും തമ്മിൽ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘർഷത്തിൽ സ്ത്രീയടക്കം എട്ടുപേർക്ക് പരിക്കേറ്റു. ഓടുന്ന വാഹനം തടഞ്ഞു നിർത്തി, മരച്ചില്ലകളും കൈയിലേന്തി, ജാസി ഗിഫ്റ്റ് പാടിയ നില് നില്ല നീലക്കുയിലേ... എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് ടിക് ടോക്കിലെ നില്ല് നില്ല് ചലഞ്ച്. വെള്ളിയാഴ്ച നഗരത്തിൽ ഓടുന്ന വാഹനം തടഞ്ഞു നിർത്തി നൃത്തം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. ഗതാഗതക്കുരുക്ക് വൻ ജനരോഷത്തിന് കാരണമായതോടെ തുടങ്ങിയ സംഘർഷാവസ്ഥ അന്ന് മുതിർന്നവർ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച വിദ്യാർഥികൾ സംഘം ചേർന്ന് സ്ഥലത്തെത്തി നാട്ടുകാരെ മർദിക്കുകയായിരുന്നു. കല്ലേറിൽ തൊട്ടടുത്ത കടയിൽ ജോലി ചെയ്യുകയായിരുന്ന സുജാതയുടെ തലക്ക് പരിക്കേറ്റു. കടയിലെ ഗ്ലാസ് പൊട്ടി തലയിൽ വീണാണ് പരിക്കേറ്റത്.സംഘർഷത്തിന് ശേഷം വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. യുവാക്കൾക്കിടയിൽ പുതിയ തരംഗം സൃഷ്ടിച്ച ടിക് ടോക്കിലെ ചലഞ്ചുകൾ ഇതിനകം തന്നെ വിവാദമുണ്ടാക്കിയിട്ടുണ്ട്. മരച്ചില്ലകളുമായി ഓടുന്ന തീവണ്ടിക്കു മുമ്പിലും പോലീസ് വാഹനങ്ങൾക്കുമുന്നിലും ബസുകൾക്കുമുന്നിലുമൊക്കെ ചാടി വീഴുന്നത് അപകടങ്ങൾ സൃഷ്ടിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. content highlights:Tik tok challenge gone serious spat, 8 injured in Malapuram Tirur
from mathrubhumi.latestnews.rssfeed https://ift.tt/2EcsCTl
via
IFTTT
No comments:
Post a Comment