ഓപ്പറേഷൻ കുബേരയെ തുടർന്ന് കേരളത്തിലെ ചെറിയ ബ്ലേഡ് മാഫിയ സംഘങ്ങൾ തളർന്നപ്പോൾ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ സംസ്ഥാനത്ത് സജീവമായി. തമിഴ്നാട്ടിൽനിന്ന് മഹാരാജ മഹാദേവൻ എന്ന കൊള്ളപ്പലിശക്കാരനെ പിടികൂടിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളുടേതായി ദക്ഷിണേന്ത്യയിൽ കോടികളുടെ പലിശയിടപാട് നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. കേരളത്തിൽ മാത്രം 500 കോടിയുടെ പലിശയിടപാട് നടത്തിയ മഹാരാജനെക്കാൾ വലിയ പലിശയിടപാട് നടത്തുന്ന തഞ്ചാവൂർ സ്വദേശി വേലായുധൻ നേതൃത്വം നൽകുന്ന കൊള്ളപ്പലിശ സംഘത്തെക്കുറിച്ചാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. 15 കോടി രൂപ വരെ ഒരാൾക്ക് പലിശയ്ക്കു കൊടുക്കുന്ന സംഘമാണ് തഞ്ചാവൂർ സ്വദേശിയെ കേന്ദ്രീകരിച്ച് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. കോടികളുടെ പലിശ ഇടപാടുകളാണ് ഇത്തരം സംഘങ്ങൾ നടത്തുക. 120 ശതമാനത്തോളമാണ് പലിശ. സംസ്ഥാനത്താകെ ഏജന്റുമാരെ വെച്ച് വലവിരിച്ചാണ് ബിസിനസ്. പണം നൽകുന്നതും പലിശ പിരിക്കുന്നതുമെല്ലാം ഏജന്റുമാരാണ്. ഇവർക്ക് പത്തിൽ ഒന്ന് കമ്മിഷൻ ലഭിക്കുന്നുണ്ട്. ഒരേ ഏജന്റ് തന്നെ വിവിധ കൊള്ളപ്പലിശക്കാരുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ട്. പണം പിരിവിനും മറ്റും വലിയ ശൃംഖല തന്നെയുണ്ട് പലിശ സംഘങ്ങൾക്ക്. ഇടപാടുകാരുടെ വിവരങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ നൽകിയാണ് പ്രവർത്തനം. ആഡംബര വാഹനങ്ങൾ, പ്രോമിസറി നോട്ടുകൾ, ബ്ലാങ്ക് ചെക്കുകൾ എന്നിവയിലേതെങ്കിലുമാണ് കൊള്ളപ്പലിശക്കാർ ഈടായി വാങ്ങുക. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന ജില്ലകളോടൊപ്പം കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലുമാണ് സംഘങ്ങൾ പിടിമുറുക്കിയിട്ടുള്ളത്. ഓപ്പറേഷൻ കുബേര എന്ന പേരിൽ കൊള്ളപ്പലിശക്കാരെ പൂട്ടാൻ നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടിരുന്നു. ചെറുകിട ബ്ലേഡ് മാഫിയ സംഘങ്ങളെക്കുറിച്ച് കാര്യമായ പരാതികൾ നിലവിൽ ലഭിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുബേര മൂലം വൻ സംഘങ്ങളെ പൂട്ടാൻ സാധിച്ചിരുന്നില്ല. ഓപ്പറേഷൻ കുബേരയെ തുടർന്ന് കേരളത്തിലെ ബ്ലേഡ് ഇടപാടുകാർ വൻ ഇടപാടുകൾ നടത്താൻ ഭയപ്പെടുന്നതാണ് തമിഴ്നാട്ടിൽനിന്നുള്ള സംഘം മുതലാക്കുന്നത്. വൻകിട കൊള്ളപ്പലിശക്കാർക്കുള്ള അന്വേഷണം ഊർജിതമാക്കി വൻകിട കൊള്ളപ്പലിശക്കാരെ പിടികൂടാനുള്ള അന്വേഷണം സിറ്റി പോലീസ് ഊർജിതമായി തന്നെ നടത്തുന്നുണ്ട്. തഞ്ചാവൂർ സ്വദേശിയെ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്. ഇതിനായി തമിഴ്നാട്ടിൽ പോലീസെത്തി അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട്ടിലെത്തി പ്രതികളെ പിടികൂടുന്നതിനുള്ള സാങ്കേതികമായ ബുദ്ധിമുട്ടാണ് പോലീസിനെ വലയ്ക്കുന്നത്. - പി.സി. സജീവൻ (ഡെപ്യൂട്ടി കമ്മിഷണർ, കൊച്ചി സിറ്റി പോലീസ്) Content Highlight: Illegal money lenders in kerala
from mathrubhumi.latestnews.rssfeed https://ift.tt/2AT8eCq
via
IFTTT
No comments:
Post a Comment