കോട്ടയം: ഭാര്യയ്ക്കും മകനുമൊപ്പം കുടുംബ ജീവിതം നയിച്ച് വിവാദത്തില്‍പെട്ട കടപ്പ കത്തോലിക്കാ ബിഷപ്പ് പ്രസാദ് ഗല്ലേല (56)യുടെ രാജി വത്തിക്കാന്‍ സ്വീകരിച്ചു. ബിഷപ്പ് പ്രസാദിനെ പദവിയില്‍ നിന്നും നീക്കി പകരം ഗുണ്ടൂര്‍ ബിഷപ്പ് എമിരറ്റസ് (വിരമിച്ച ബിഷപ്പ്) ഗലി ബാലിയെ കടപ്പയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
ഈ മാസം പത്തിനാണ് വത്തിക്കാനില്‍ നിന്നും ഇതുസംബന്ധിച്ച കല്പന വന്നത്. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ)യും സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പൗരോഹിത്യവ്രതം ലംഘിച്ചതിന്റെ പേരില്‍ അടുത്ത കാലത്ത് ബിഷപ്പിന്റെ അധികാരങ്ങള്‍ നഷ്ടപ്പെടുന്ന രണ്ടാമനാണ് പ്രസാദ് ഗല്ലേല. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കി രൂപതയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏല്പിച്ചതും അടുത്തകാലത്താണ്.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സഭയ്ക്കുള്ളില്‍ വിവാദങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന ബിഷപ്പ് ആയിരുന്നു റവ.പ്രസാദ് ഗല്ലേല. ഇദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ പല ബിഷപ്പുമാര്‍ക്കും ഭാര്യമാരും മക്കളുമുണ്ടെന്നും അവര്‍ക്കാകാമെങ്കില്‍ തനിക്കു മാത്രമെന്താണ് പ്രശ്‌നമെന്നും അദ്ദേഹം തിരിച്ചടിച്ചതും സഭയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ജൂലായിലാണ് ബിഷപ്പിനെതിരെ വിശ്വാസികള്‍ പരസ്യമായി രംഗത്തുവന്നത്. ബിഷപ്പിന്റെ കുര്‍ബാന വിശ്വാസികള്‍ തടയുന്ന സ്ഥിതി വരെ എത്തി. കുടുംബജീവിതം നയിക്കുന്ന ബിഷപ്പ് ക്രൈസ്തവ ജീവിതത്തിന്റെ പവിത്രത നശിപ്പിച്ചുവെന്നായിരുന്നു ഇവരുടെ ആരോപണം. മരിയാപുരം സെന്റ് മേരീസ് കത്തീഡ്രലില്‍ ബിഷപ്പിനെ വിശ്വാസികള്‍ തടഞ്ഞത് അടക്കം രൂപതയിലെ പ്രശ്‌നങ്ങള്‍ 'മംഗളം ഓണ്‍ലൈന്‍' മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കടപ്പ രൂപതയുടെ നാലാമത്തെ ബിഷപ്പ് ആയി 2008 ജനുവരി 31നായിരുന്നു പ്രസാദ് ഗല്ലേലയെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചത്. വൈകാതെ ബിഷപ്പും വൈദികരും തമ്മില്‍ രൂക്ഷമായ ഭിന്നത ഉടലെടുത്തിരുന്നു. ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്ന വിവരം വിശ്വാസികള്‍ തന്നെയാണ് ആന്ധ്രാപ്രദേശിലെ പ്രദേശിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ യുവതികളോടും ബിഷപ്പ് അപമര്യാദയായി പെരുമാറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സഭയില്‍ നല്‍കാനുള്ള ഇവരുടെ ശ്രമങ്ങളെ ആരും പിന്തുണച്ചിരുന്നില്ല. പിന്നീട് ജൂണ്‍ നാലിന് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.
അതേസമയം, തനിക്കെതിരായ നീക്കത്തിനു പിന്നില്‍ ചില ബിഷപ്പുമാര്‍ ഉണ്ടെന്നും താന്‍ മാത്രം കുറ്റക്കാരാനാണെന്ന നിലയിലുമാണ് പ്രചാരണം നടക്കുന്നതെന്ന് ബിഷപ്പ് പ്രസാദ് ആന്ധ്രാപ്രദേശ്, തെലങ്കാന (ടി.സി.ബി.സി) ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും അയച്ച കത്തില്‍ പറഞ്ഞിരുന്നു. അവരെല്ലാം വിശുദ്ധരാണ്. തന്റെ ബലഹീനതവച്ച് അവര്‍ എന്നെ ഉന്നമിടുന്നു. കടപ്പ ബിഷപ്പ് പദവിയില്‍ നിന്നും തന്നെ പുറത്താക്കാനാണ് അവരുടെ ശ്രമം. എല്ലാ ബിഷപ്പുമാരും മോശക്കാരല്ല. എന്നാല്‍ ചില ബിഷപ്പുമാര്‍ ഉണ്ടെന്നും ബിഷപ്പ് പ്രസാദ് പറഞ്ഞിരുന്നു.
കുര്‍നൂര്‍ ബിഷപ്പ് പൂല അന്തോണി, നെല്ലൂര്‍ ബിഷപ്പ് മോസസ് ദൊരബൊയിന പ്രകാശം, എലൂരു ബിഷപ്പ് പൊള്‍മെറ ജയറാവു, വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് മല്ലവറാപു പ്രകാശ് എന്നിവരാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നും ബിഷപ്പ് പ്രസാദ് ആരോപിച്ചിരുന്നു. ഇവരെല്ലം തട്ടിപ്പുകാരും സഭയ്ക്കുള്ളിലെ ബിസിനസുകാരുമാണെന്ന് ഇദ്ദേഹം ആരോപിച്ചു.
നിങ്ങളില്‍ പലര്‍ക്കും കുടുംബവും സ്വന്തം വസതികളും ഉള്ളവരാണെന്ന് തനിക്കറിയാം. വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളും വന്‍തുകകളുടെ നിക്ഷേപവും നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ അധാര്‍മ്മിക ജീവിതവും വഴിവിട്ട പോക്കും അറിയാമെങ്കിലും താന്‍ ഒരിക്കലെങ്കിലും നിങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടോ? ഇതുതന്നെയാണ് താനും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ടി.സി.ബി.സിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു.
ബിഷപ്പ് പ്രസാദും രൂപതയിലെ വൈദികരും തമ്മില്‍ ഏറെനാളായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2016 ഏപ്രില്‍ 25ന് ബിഷപ്പിനെ വൈദികര്‍ തട്ടിക്കൊണ്ടുപോയി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ മൂന്ന് വൈദികര്‍ അടക്കം ഏതാനും പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പണം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും 20 ലക്ഷം രുപ നല്‍കാമെന്ന് ഉറപ്പുകൊടുത്തിട്ടാണ് വിട്ടയച്ചതെന്നും അന്ന് ബിഷപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇൗ തട്ടിക്കൊണ്ടുപോകല്‍ ബിഷപ്പിന്റെ തിരക്കഥയിലുള്ള നാടകമായിരുന്നുവെന്നും രൂപതയുടെ സമ്പത്ത് ധൂര്‍ടിച്ചത് ചോദ്യം ചെയ്തവരെ ഒതുക്കാന്‍ സ്വീകരിച്ച പ്രതികാര നടപടിയാണെന്നും വൈദികര്‍ ആരോപിച്ചിരുന്നു.
[IMG]
from mangalam.com https://ift.tt/2Bloigy
via IFTTT
No comments:
Post a Comment