തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബം സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സി.പി.എം. ജില്ലാ സെക്രട്ടറി ഇടപെട്ടു. സമരം അവസാനിപ്പിക്കുന്നതായി എഴുതിനൽകിയാൽ സാമ്പത്തികസഹായവും ജോലിയും വാഗ്ദാനം നൽകിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സമരം നടത്തുന്ന സനലിന്റെ ഭാര്യ വിജിയുടെ അച്ഛൻ വർഗീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിക്കുക മാത്രമാണ് ഉണ്ടായതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു.സമരം അവസാനിപ്പിച്ച് അക്കാര്യം മാധ്യമങ്ങളെ അറിയിച്ചാൽ സർക്കാരിന്റെ സാമ്പത്തികസഹായവും സനലിന്റെ ഭാര്യ വിജിക്ക് ജോലിയും നൽകുന്ന കാര്യം പരിഗണിക്കാമെന്ന ഉപാധിയാണ് മുന്നോട്ടുവെച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് നെയ്യാറ്റിൻകര എം.എൽ.എ. കെ.ആൻസലനാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്കു കൂട്ടിക്കൊണ്ടുപോയത്. സമരം അവസാനിപ്പിക്കാനായുള്ള ചർച്ചയ്ക്ക് എ.കെ.ജി. സെന്ററിലേക്കു പോകാമെന്നാണ് എം.എൽ.എ. ആദ്യം അറിയിച്ചത്. എന്നാൽ, ജില്ലാക്കമ്മിറ്റി ഓഫീസിലേക്കാണ് കൊണ്ടുപോയത്. സമരം അവസാനിപ്പിച്ചതായി എഴുതിനൽകുകയും മാധ്യമങ്ങളെ അറിയിക്കുകയും വേണമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. സാമ്പത്തികസഹായം നൽകാം. ജോലിയുടെ കാര്യം പരിശോധിച്ചു പറയാമെന്നും അറിയിച്ചതായി വർഗീസ് പറഞ്ഞു. എന്നാൽ, ഇത്തരമൊരു ഒത്തുതീർപ്പിനില്ലെന്നും സമരം തുടരുമെന്നും അറിയിച്ചു മടങ്ങുകയായിരുന്നുവെന്ന് വർഗീസ് അറിയിച്ചു.സനലിന്റെ ബന്ധുക്കളെ കണ്ടതായി സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. പാർട്ടിക്കും സർക്കാരിനും സനലിന്റെ കുടുംബത്തോട് അനുഭാവപൂർവമായ നിലപാടാണ് ഉള്ളതെന്ന് അറിയിച്ചു. മുഖ്യമന്ത്രിയെക്കണ്ട് അപേക്ഷ നൽകിയപ്പോൾ അതു നിഷേധിച്ചില്ല. ഒരു മാസത്തിനകം തീരുമാനമുണ്ടാകണമെന്നും പറഞ്ഞു. എന്നിട്ടും സമരത്തിന് ഇറങ്ങിയ രീതിയോടു യോജിപ്പില്ല. ആലോചിച്ചു പറയാമെന്നു പറഞ്ഞാണ് വർഗീസ് പോയതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. സെക്രട്ടേറിയറ്റിനു മുമ്പിൽ പതിനഞ്ച് ദിവസത്തിലേറെയായി സമരത്തിലാണ് സനലിന്റെ അമ്മയും ഭാര്യയുമടക്കമുള്ള കുടുംബാംഗങ്ങൾ. ഇടയ്ക്ക് ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റപ്പെട്ട വിജി, കഴിഞ്ഞദിവസം സമരപ്പന്തലിൽ മടങ്ങിയെത്തി. തിങ്കളാഴ്ച എം.കെ.മുനീർ എം.എൽ.എ. ഉൾപ്പെടെയുള്ളവർ ഇവരെ സമരപ്പന്തലിൽ സന്ദർശിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2EKDOpE
via
IFTTT
No comments:
Post a Comment