തിരുവനന്തപുരം: ജനുവരി ഒന്നിനുള്ള വനിതാമതിലിൽ നവോത്ഥാനമൂല്യ സംരക്ഷണസമിതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 174 സാമൂഹികസംഘടനകളിൽനിന്ന് 22 ലക്ഷം വനിതകൾ പങ്കെടുക്കും. എസ്.എൻ.ഡി.പി. യോഗം ആറുലക്ഷവും കെ.പി.എം.എസ്. അഞ്ചുലക്ഷവും വനിതകളെ മതിലിനെത്തിക്കും. രാഷ്ട്രീയ സംഘടനകൾ അണിനിരത്തുന്ന വനിതകൾക്കു പുറമേയാണിത്. ഓരോ സംഘടനകളും അണിനിരത്തുന്ന വനിതകളുടെ എണ്ണത്തിൽ ധാരണയായിട്ടുണ്ട്.ചരിത്രത്തിൽ ഇടംനേടുന്ന വലിയ സാമൂഹിക മുന്നേറ്റമാകും വനിതാമതിലെന്ന് നവോത്ഥാന മൂല്യസംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. യാഥാസ്ഥിതികരും പരിഷ്‌കരണവാദികളും തമ്മിലുള്ള ആശയപോരാട്ടമാകും ഇത്. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഇത്രയധികം വനിതകൾ അണിനിരക്കുന്നതിനാൽ ഗിന്നസ് റെക്കോഡിനടക്കം സാധ്യതയുണ്ടെന്നും ഗിന്നസ് അധികൃതർ ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു.വൈകീട്ട് മൂന്നിന് വനിതാമതിലിൽ അണിനിരക്കേണ്ടവർ ദേശീയപാതയിലെത്തും. മൂന്നേമുക്കാലിന് റിഹേഴ്‌സലിനുശേഷം നാലുമണിക്ക് തീർക്കുന്ന മതിൽ 4.15 വരെ തുടരും. തുടർന്ന് മതേതര നവോത്ഥാന മൂല്യങ്ങൾ ഉയർത്തിയുള്ള പ്രതിജ്ഞയ്ക്കുശേഷം നടക്കുന്ന യോഗങ്ങളിൽ സാമൂഹിക, സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കും. കാസർകോട്ട് മന്ത്രി കെ.കെ. ശൈലജയും തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയനും യോഗങ്ങളിൽ പങ്കെടുക്കും.ഇതുവരെയുള്ള എല്ലാ ചെലവും സംഘടനകളാണ് വഹിക്കുന്നത്. സർക്കാർ നയത്തിന്റെ ഭാഗമായാണ് പരിപാടിയെങ്കിലും ചെലവിന് സർക്കാരിനോട് പണം ആവശ്യപ്പെടില്ലെന്ന് ശ്രീകുമാർ പറഞ്ഞു. എല്ലാ മതന്യൂനപക്ഷ സമുദായങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും. സംഘാടകസമിതി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ സമിതി ട്രഷറർ കെ. സോമപ്രസാദ്, വൈസ് ചെയർമാൻമാരായ ബി. രാഘവൻ, സി.കെ. വിദ്യാസാഗർ, വനിതാ സെക്രട്ടേറിയറ്റ് കൺവീനർ കെ. ശാന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed http://bit.ly/2T8MnhX
via
IFTTT
No comments:
Post a Comment