തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിന്റെ നയങ്ങളെയും വിമർശിച്ച് ബി.ജെ.പി. നേതാവും എം.പി.യുമായ ശത്രുഘൻ സിൻഹ കോൺഗ്രസ് വേദിയിൽ. എതിർക്കുന്നത് രാജ്യത്തെ ‘വൺമാൻ ഷോ’യെയും ‘ടൂ മെൻ ആർമി’യെയുമാണെന്ന് മോദിയെയും അമിത്ഷായെയും പരാമർശിച്ച് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയെ വിമർശിച്ച് ശശി തരൂർ എം.പി. രചിച്ച ‘ദി പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ’ എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനവും ജി.എസ്.ടി.യും രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. ചായ വിൽക്കാത്ത ചായക്കടക്കാരന് പ്രധാനമന്ത്രിയാകാമെങ്കിൽ തനിക്ക് നോട്ടുനിരോധനത്തെക്കുറിച്ചും വിമർശിക്കാം. വൈരുധ്യങ്ങൾ നിറഞ്ഞതാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയും വാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഹിന്ദു അധിഷ്ഠിത മോദിത്വ അജണ്ട നടപ്പാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് ശശി തരൂർ പറഞ്ഞു. ആർ.എസ്.എസ്. നേതാക്കളാണ് പ്രധാനമന്ത്രിയുടെ റോൾ മോഡലുകളെന്നും അദ്ദേഹം പറഞ്ഞു.പ്രസംഗത്തിനിടെ, ശത്രുഘൻ സിൻഹയെ ശശി തരൂർ കോൺഗ്രസിലേക്ക് ക്ഷണിച്ചു. നിങ്ങളെപ്പോലുള്ളവർക്കും കോൺഗ്രസിൽ ഇടമുണ്ട്. കോൺഗ്രസ് ചുവപ്പുപരവതാനി വിരിച്ച് താങ്കളെ സ്വീകരിക്കാൻ തയ്യാറാണെന്നും തരൂർ പറഞ്ഞു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചടങ്ങ് ഉദ്‌ഘാടനംചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., എം.എൽ.എ.മാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ എന്നിവർ പങ്കെടുത്തു. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും കെ.പി.സി.സി. വിചാർ വിഭാഗും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
from mathrubhumi.latestnews.rssfeed http://bit.ly/2CyrCa4
via
IFTTT
No comments:
Post a Comment