റാന്നി: രാത്രിയിൽ ജനാലയിലൂടെ മാല കവർന്ന് ബൈക്കിൽ രക്ഷപ്പെട്ട മോഷ്ടാവിനെ നാലു കിലോമീറ്ററോളം സ്കൂട്ടറിൽ പിന്തുടർന്ന് യുവതി ഇടിച്ചുവീഴ്ത്തി. അവിടെനിന്ന് രക്ഷപ്പെട്ട യുവാവ് നഷ്ടപ്പെട്ട മൊബൈൽഫോൺ തേടിയെത്തിയപ്പോൾ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. വടശ്ശേരിക്കര കുളയ്ക്കാട്ടുമണ്ണിൽപടി മുള്ളൻപാറ തടത്തിൽ മാത്യു ജോസഫിന്റെ ഭാര്യ സോജിയാണ് സിനിമാസ്റ്റൈലിൽ കള്ളനെ പിന്തുടർന്നത്. അടിച്ചിപ്പുഴ കൊല്ലംപറമ്പിൽ ബാലേഷ് കുമാറിനെയാണ്(33) പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നത്. തുറന്നുകിടന്ന ജനാലയിലൂടെ നീളമുള്ള കമ്പി ഉപയോഗിച്ചാണ് കട്ടിലിൽ ഊരിവെച്ചിരുന്ന മാല മോഷ്ടിച്ചത്. കട്ടിലിലിരുന്ന മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കവെ, ശബ്ദം കേട്ട സോജി ഉണർന്നു. മോഷ്ടാവ് ഓടിമറഞ്ഞു. ബാലേഷ് കുമാർ നാലു പവന്റെ മാല കവർന്നതായി മനസ്സിലാക്കിയ സോജി മറ്റൊന്നും ആലോചിക്കാതെ സ്കൂട്ടറുമായി കള്ളനെ തേടിയിറങ്ങി. 300 മീറ്ററോളം അകലെ വെച്ചിരുന്ന ബൈക്കിൽ കയറി മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ധൈര്യപൂർവം യുവതിയും പിന്തുടർന്നു. നാലു കിലോമീറ്ററോളം പിന്തുടർന്ന് റോഡരികിൽ വീടുകളുള്ള ഭാഗത്തെത്തിയപ്പോൾ മോഷ്ടാവിന്റെ ബൈക്ക് സ്കൂട്ടർ കൊണ്ട് ഇടിച്ചുവീഴ്ത്തി. ഇയാളുമായി മൽപ്പിടിത്തം നടന്നു. രക്ഷിക്കണമെന്ന് ഉറക്കെ കരഞ്ഞുകൊണ്ടാണ് ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്. സമീപത്തെ വീട്ടിൽ ലൈറ്റ് തെളിഞ്ഞതോടെ സോജിയെ കടിച്ച് കള്ളൻ രക്ഷപ്പെട്ടു. രക്ഷപ്പെടാനായി ഇയാൾ സോജിയുടെ ചുരിദാർ വലിച്ചുകീറുകയും മുടി വലിച്ചുപറിക്കുകയുമൊക്കെ ചെയ്തിരുന്നു. ഭർത്താവും സമീപവാസികളും എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ മൊബൈൽഫോണും ബൈക്കിന്റെ മാറ്റും നമ്പർപ്ലേറ്റിന്റെ ഭാഗവും ഇവിടെ കിടന്ന് കിട്ടി. മൊബൈൽഫോൺ തേടി ഇയാൾ എത്താൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം സമീപവാസികളെ അറിയിച്ചിരുന്നു. അഞ്ചുമണിയോടെ ഈ ഫോണിൽ മോഷ്ടാവ് വിളിച്ചെങ്കിലും ഇവർ എടുത്തില്ല. റോഡിൽ നഷ്ടപ്പെട്ടതാവാമെന്ന് കരുതി ഇയാൾ തിരഞ്ഞെത്തി. രാവിലെ നടക്കാനിറങ്ങിയ മാധ്യമപ്രവർത്തകൻ അജി പണിക്കർ ഇയാളെ കണ്ടു. മാല കവർന്ന വിവരം അറിഞ്ഞിരുന്ന അജി ഇയാളെ ചോദ്യംചെയ്യുകയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മാല ഇയാളുടെ ബൈക്കിൽ നിന്ന് ലഭിച്ചതായി പോലീസ് പറഞ്ഞു. നാലു പവന്റെ മാല കവർന്നവനെ പിടികൂടുകയെന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു ധൈര്യം നൽകിയതെന്ന് സോജി പറഞ്ഞു. ഒറ്റയ്ക്ക് പോകരുതെന്ന് വീട്ടിൽനിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാതെ പിന്തുടരുകയായിരുന്നു. ഇവിടെ താമസമാക്കിയിട്ട് രണ്ടു മാസമായതേയുള്ളൂ. മുമ്പ് മൊബൈൽ ഫോൺ മോഷ്ടിച്ച ബംഗാൾ സ്വദേശിയെ സോജി പിന്തുടർന്ന് പിടികൂടിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2UGvkWa
via
IFTTT
No comments:
Post a Comment