ന്യൂഡൽഹി: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഛത്തീസ്ഗഢിൽ പ്രതീക്ഷകൾ തെറ്റിച്ച് ബി.ജെ.പി തകർന്നടിഞ്ഞപ്പോൾ രമൺസിംഗ് എന്ന ജനകീയനായ നേതാവിന്റെ വിശ്വാസ്യതയാണ് സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെട്ടത്. രമൺ പർ വിശ്വാസ്, കമൽ ദംഗ് വികാസ് എന്ന ബി.ജെ.പി മുദ്രാവാക്യത്തെ ജനങ്ങൾ നിഷ്കരുണം തള്ളി. നിലവിലെ ഫല സൂചനകൾ വിലയിരുത്തുമ്പോൾ കോൺഗ്രസിന്റെ 65 സീറ്റിനെതിരെ 17 സീറ്റിൽ മാത്രമാണ് ബി.ജെ.പിക്ക് മുന്നിട്ട് നിൽക്കാൻ കഴിഞ്ഞത്. 15 വർഷത്തെ ഭരണതുടർച്ച സ്വപ്നം കണ്ട് സംസ്ഥാനത്തുടനീളം വികാസ് യാത്ര നടത്തിയ രമൺസിംഗിൽ ഏറെ പ്രതീക്ഷയായിരുന്നു ബി.ജെ.പിക്ക്. അതുകൊണ്ടു തന്നെ മോദി ഇഫക്ട് എന്നതിലപ്പുറം രമൺ സിംഗ് ഇഫക്ട് സംസ്ഥാനത്ത് കൃത്യമായി വോട്ടായി മാറുമെന്നായിരുന്നു നേതാക്കളുടേയും പാർട്ടിയുടേയും പ്രതീക്ഷ. തിരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പിയുടെ പ്രചാരണങ്ങളിൽ മോദിയും അമിത്ഷായുമൊന്നും സജീവമായി ഇടപെടാതിരുന്നതും ഈ രമൺസിംഗ് ഇഫക്ടിൽ വിശ്വസിച്ചായിരുന്നു.പക്ഷെ വികാസ് യാത്ര നടത്തിയത് കൊണ്ട് മാത്രം വോട്ടുകൾ പെട്ടിയാലാക്കാൻ കഴിയില്ല എന്ന തരത്തിലേക്കുള്ള തിരിച്ചറിവ് ബി.ജെ.പിക്ക് നൽകി കഴിഞ്ഞു ഇവിടേയുള്ള തിരഞ്ഞെടുപ്പ് ഫലം. വികാസ് യാത്രയിലൂടെ 55 ലക്ഷം ജനങ്ങൾക്കാണ് സൗജന്യമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തത്. ഗോത്രവർഗ മേഖലയിൽപ്പെട്ടവർക്കുള്ള ഒരു രൂപയ്ക്കുള്ള അരി, സ്ത്രീകൾക്ക് പ്രഷർകുക്കർ തുടങ്ങിയ പദ്ധതികളിലൂടെയെല്ലാം ജനങ്ങളെ കൂടെ നിർത്താൻ കഴിഞ്ഞൂവെന്ന വിശ്വാസത്തിലായിരുന്നു രമൺസിംഗും കൂട്ടരും. മാത്രമല്ല അജിത് ജോഗി കോൺഗ്രസ് പാളയത്തിൽ ഉണ്ടാക്കുന്ന വിള്ളൽ തങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്നുമായിരുന്നു ബി.ജെ.പി കേന്ദ്രങ്ങൾ കണക്ക് കൂട്ടിയത്. 15 വർഷം ഗാലറിയിൽ നിന്ന് കളികണ്ട കോൺഗ്രസ് മോദി സർക്കാരിനെതിരായുള്ള ജനവികാരവും രമൺസിംഗ് സർക്കാരിനെതിരെയുള്ള പ്രചാരണവും ജനങ്ങളിലേക്കെത്തിക്കുന്നതിൽ ഒരുപടി മുന്നിലായിരുന്നു എന്ന് തന്നെയാണ് ഫലങ്ങൾ നൽകുന്ന സൂചന. രമൺ പർ വിശ്വാസ്, കമൽ ദംഗ് വികാസ് എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി വികാസ് നടത്തിയപ്പോൾ പോലും കോൺഗ്രസിന്റെ ഈ മുന്നേറ്റം ആരും പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല. ഇവിടെയാണ് ബി.ജെ.പിയെ തുടച്ച് നീക്കിക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് വന്നിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2rvrrWP
via
IFTTT
No comments:
Post a Comment