ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലൻഡ് കേസിൽ അറസ്റ്റിലായ ക്രിസ്റ്റ്യൻ മിഷേലിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന സി.ബി.ഐ.യുടെ ആവശ്യം കോടതി തള്ളി. പത്തുദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ട മിഷേലിനെ തിഹാർ ജയിലിലടച്ചു. ദുബായിൽനിന്ന് ഇന്ത്യയിലെത്തിച്ച മിഷേലിന്റെ 15 ദിവസത്തെ സി.ബി.ഐ. കസ്റ്റഡി അവസാനിപ്പിച്ചുകൊണ്ടാണ് പ്രത്യേകജഡ്ജി അരവിന്ദ് കുമാർ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മിഷേലിന്റെ ജാമ്യാപേക്ഷയിൽ 22-ന് വിധിപറയും. കേസുമായി ബന്ധപ്പെട്ട ചില കൈയെഴുത്ത് രേഖകളുമായി ഒത്തുനോക്കാൻ മിഷേലിനെക്കൊണ്ട് സി.ബി.ഐ. എഴുതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സി.ബി.ഐ. പറയുന്ന കൈയെഴുത്ത് മിഷേലിന്റേതല്ലെന്ന് അഭിഭാഷകരായ ആൽജോ കെ. ജോസഫ്, വിഷ്ണുശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവർ വാദിച്ചു. ഇക്കാര്യം വ്യക്തമായിട്ടും അതുമായി സാമ്യമുള്ള കൈയക്ഷരം ലഭിക്കുന്നതിനാണ് ഇങ്ങനെ എഴുതിപ്പിക്കുന്നത്. എട്ടുദിവസമായി ആയിരത്തോളം പേജാണ് മിഷേൽ എഴുതിത്തീർത്തത്. സി.ബി.ഐ. ആഗ്രഹിക്കുന്നതുപോലെ എഴുതി ഒപ്പിട്ടു നൽകാനാവില്ലെന്നും അഭിഭാഷകർ പറഞ്ഞു. സി.ബി.ഐ. പറയുന്ന കൈയഴുത്തുകുറിപ്പ് കേസിലെ മറ്റൊരു ഇടനിലക്കാരനായ ഹഷ്കെയുടേതാണെന്നാണ് അഭിഭാഷകരുടെ വാദം. മുതിർന്ന കോൺഗ്രസ് നേതാക്കളെക്കുറിച്ചും നെഹ്രു കുടുംബാംഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കുറിപ്പിലുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. മിഷേൽ ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്നും സി.ബി.ഐ.ക്കുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.പി. സിങ് വാദിച്ചു. ഡിസംബർ നാലിന് ദുബായിൽനിന്നെത്തിച്ച മിഷേലിന്റെ സി.ബി.ഐ. കസ്റ്റഡി നേരത്തേ രണ്ടുതവണ കോടതി നീട്ടിനൽകിയിരുന്നു. തിഹാർ ജയിലിൽ മിഷേലിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോൺഗ്രസിനെതിരേ ബി.ജെ.പി. രാഷ്ട്രീയ ആയുധമാക്കുന്ന അഗസ്തവെസ്റ്റ്ലൻഡ് കേസിലെ മുഖ്യ ഇടനിലക്കാരനായ മിഷേലിനെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് കേന്ദ്രസർക്കാർ കരുതുന്നത്. 3600 കോടി രൂപയുടെ അഗസ്തവെസ്റ്റ്ലൻഡ് വി.വി.ഐ.പി. ഹെലികോപ്റ്റർ ഇടപാടിൽ ഇന്ത്യയിലെ അധികാരികൾക്ക് വലിയ കൈക്കൂലി ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഖജനാവിന് 2666 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ. വാദം. മിഷേലിന് 225 കോടി ലഭിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. 2015 സെപ്റ്റംബറിലാണ് മിഷേലിനെതിരേ ഡൽഹി കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഇറക്കിയത്. ഇതിന്റെ അടിസ്ഥാത്തിൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസും ഇറക്കി. തുടർന്ന് 2017 ഫെബ്രുവരിയിൽ ദുബായിൽ അറസ്റ്റിലായ മിഷേൽ അവിടെ ജയിലിലായിരുന്നു. Content Highlights:Christian Michel, Agusta Westland chopper deal
from mathrubhumi.latestnews.rssfeed https://ift.tt/2rLiYPb
via
IFTTT
No comments:
Post a Comment