ബെംഗളൂരു: പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത നിലയിൽ പ്രവർത്തിച്ചതിന്റെപേരിൽ സി.പി.എം. കർണാടക സംസ്ഥാന സെക്രട്ടറി ജി.വി. ശ്രീരാമ റെഡ്ഡിയെ തത്സ്ഥാനത്തുനിന്ന് നീക്കി. കേന്ദ്രക്കമ്മിറ്റിയംഗമായ അദ്ദേഹത്തെ പാർട്ടി കീഴ്ഘടകമായ ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്തു. ഡൽഹിയിൽ നടന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗമാണ് നടപടി സ്വീകരിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവരാണ് സംസ്ഥാന സമിതി യോഗത്തിൽ അച്ചടക്ക നടപടി വിശദീകരിച്ചത്. മുതിർന്ന നേതാവും സംസ്ഥാന സമിതി അംഗവുമായ ബസവരാജിന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകി. സാമ്പത്തിക തിരിമിറി, ധാർമികതയില്ലാത്ത പെരുമാറ്റം, സ്വഭാവദൂഷ്യം എന്നീ കുറ്റങ്ങളാണ് ശ്രീരാമ റെഡ്ഡിക്കെതിരേ ആരോപിച്ചത്. ഡി.വൈ.എഫ്.ഐ. വനിതാനേതാവിന്റെ പരാതിയിൽ പി.കെ. ശശി എം.എൽ.എ.യെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്ത കേന്ദ്ര കമ്മിറ്റി യോഗമാണ് ശ്രീരാമ റെഡ്ഡിക്കെതിരെയും നടപടി സ്വീകരിച്ചത്. കർണാടകത്തിൽ സി.പി.എമ്മിന്റെ മുഖമായ ശ്രീരാമ റെഡ്ഡി ചിക്കബെല്ലാപുരയിലെ ബാഗേപള്ളിയിൽനിന്ന് രണ്ടുതവണ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യുവജന വിദ്യാർഥിരാഷ്ട്രീയത്തിലൂടെയാണ് സി.പി. എമ്മിലെത്തിയത്. കർണാടകത്തിൽ ജനപിന്തുണയുള്ള നേതാവാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 56000 വോട്ടു നേടിയിരുന്നു. ബാഗേപ്പള്ളിയെ സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാക്കി മാറ്റിയത് ശ്രീരാമ റെഡ്ഡിയാണ്. മലയാളിയായ വി.ജെ.കെ. നായർ കാലാവധി പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞതിനെതുടർന്ന് 2017-ലാണ് ശ്രീരാമ റെഡ്ഡി സംസ്ഥാന സെക്രട്ടറിയാകുന്നത്. content highlights:cpim karnataka state secretary G V Sreeram reddy
from mathrubhumi.latestnews.rssfeed https://ift.tt/2LybrMZ
via
IFTTT
No comments:
Post a Comment