തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്യാൻ താമസം നേരിട്ടുവെന്ന ആരോപണത്തിൽ എസ്.പി സുദർശനെതിരെ ഐ.ജി വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോർട്ടു നൽകി. സംഭവം നടന്ന നവംബർ 14ന് മരക്കൂട്ടം മേഖലയുടെ ചുമതല എസ്.പി സുദർശനായിരുന്നു. ഐ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.പി സുദർശനോട് ഡി.ജി.പി ലോക്നാഥ് ബെഹ്റ വിശദീകരണം ചോദിക്കും. ശബരിമലയിൽ സംഘർഷമുണ്ടാവുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കരുതലായാണ് ശശികലയെ അറസ്റ്റ് ചെയ്തത്. മരക്കൂട്ടത്ത് ശശികലയെത്തുമ്പോൾ എസ്.പിയും ഡിവൈ.എസ്.പിയും സ്ഥലത്തുണ്ടാകാതിരുന്നത് വിവാദമായിരുന്നു. എന്നാൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്ന എസ്.പിയുടെ നിലപാടിന് പോലീസിൽ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. ഉന്നത പോലീസുദ്യോഗസ്ഥരുടെ അഭാവത്തിൽ പുലർച്ചെ രണ്ട് മണിക്ക് വനിതാ പോലീസ് എത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഈ വനിതാ പോലീസുകാരെ പിന്നീട് അനുമോദിക്കുകയും ചെയ്തിരുന്നു. ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുമുള്ള പോലീസ് നിർദ്ദേശം അവഗണിച്ചതിനെ തുടർന്നാണ് ശശികലയെ അറസ്റ്റ് ചെയ്ത് നീക്കിയത്. മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്ത ശേഷം വനംവകുപ്പിന്റെ ആംബുലൻസിൽ പമ്പയിൽ എത്തിച്ചു. അവിടെ നിന്ന് പോലീസ് ബസിൽ റാന്നിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്ന ശശികല അഞ്ചുമണിക്കൂറോളമാണ് മരക്കൂട്ടത്ത് കുത്തിയിരുന്നത്. content highlights:Arrest of Sasikala in Sabarimala, IG submit report to DGP
from mathrubhumi.latestnews.rssfeed https://ift.tt/2BUjlwO
via
IFTTT
No comments:
Post a Comment