കോഴിക്കോട്: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പുതുവർഷ പിറവിയിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന വനിതാമതിൽ ചരിത്രമാക്കാൻ അവസാനഘട്ട ഒരുക്കത്തിലാണ് സംഘാടകർ. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അവലോകന യോഗങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുമ്പോൾ കണക്ക് കൂട്ടിയതിനേക്കാൾ വനിതകൾ പരിപാടിയിൽ അണിനിരക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പിന്തുണയർപ്പിച്ച് പുരുഷൻമാരും മതിലിന് പിന്നിൽ അണിനിരക്കുമ്പോൾ പരിപാടി ചരിത്രമാവുമെന്ന വിലയിരുത്തലിലാണ് ബന്ധപ്പെട്ടവർ. കോഴിക്കോട് ജില്ലയിൽ മാത്രം 76 കിലോമീറ്റർ ദൂരത്തിൽ ഉയരുന്ന വനിതാ മതിലിൽ മൂന്ന് ലക്ഷം പേർ പങ്കെടുക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ തിങ്കളാഴ്ച ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയ്ക്ക് പുറമെ വയനാട്ടിൽ നിന്നുള്ള വനിതകളും ജില്ലയിലെ ദേശീയ പാതയിൽ മതിൽ തീർക്കാൻ എത്തുമെന്നും കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്ററിൽ മതിൽ തീർക്കുമ്പോൾ ഗിന്നസ് റെക്കോർഡ് നിരീക്ഷണത്തിനായി യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറവും കേരളത്തിലെത്തിയിട്ടുണ്ട്. വൈകുന്നേരം 3.45 ന് ട്രയൽ മതിൽ തീർത്ത് നാല് മണിക്കായിരിക്കും മതിൽ സൃഷ്ടിക്കുക. അവസാന ഘട്ട ഒരുക്കങ്ങൾ നിരീക്ഷിക്കാനായി ഇടതുപക്ഷ ജനധിപത്യ മുന്നണിയുടെ വനിതാ സംഘടനകളുടെ നേതൃത്വത്തിലും പലയിടങ്ങളിലും യോഗങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളിലുള്ള ആളുകളെ മതിലിന്റെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന യോഗത്തിന് ശേഷം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ(എ.ഐ.ഡി.ഡബ്ലൂ.എ) സംസ്ഥാന സെക്രട്ടറി അഡ്വ. പി.സതീദേവി അറിയിച്ചു. കാസർകോട് മന്ത്രി കെ.കെ ശൈലജ, കണ്ണൂരിൽ പി.കെ ശ്രീമതി എം.പി, കോഴിക്കോട് കെ.അജിത, സി.കെ ജാനു, പി.വത്സല, കെ.പി സുധീര, മലപ്പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി മറിയം ദവ്ള, പാലക്കാട് കെ.എസ് സലീഖ, തൃശ്ശൂരിൽ ആർ.ബിന്ദു, ആലപ്പുഴയിൽ ടി.എസ് സുജാത, കൊച്ചിയിൽ എം.സി ജോസഫൈൻ, കൊല്ലത്ത് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, തിരുവന്തപുരത്ത് വൃന്ദ കാരാട്ട്, ആനി രാജ എന്നിവരും മതിലിന്റെ ഭാഗമാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും കുടുംബാംഗങ്ങളും, വി.എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിയും തിരുവനന്തപുരത്ത് അണിചേരും. കായിക താരങ്ങളായ മേഴ്സിക്കുട്ടൻ, പ്രീജ ശ്രീധരൻ, കെ.വി ലേഖ എന്നിവരും മതിലിൽ പങ്കെടുക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മഹിളാ മുന്നണി അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീകൾ വലിയ തോതിൽ തെരുവിലേക്കിറങ്ങിയതാണ് വനിതാ മതിൽ എന്ന ആശയത്തിന് വഴിയൊരുക്കിയത്. ശബരിമലയാണ് മതിലിന് അടിസ്ഥാനമെന്നം എന്നാൽ വിശാല അടിസ്ഥാനത്തിനുള്ള സ്ത്രീശാക്തീകരണമാണ് ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഹൈന്ദവ വിശ്വാസികളായ സ്ത്രീകളാണ് വലിയ തോതിൽ വിശ്വാസത്തിന്റെ പേരിൽ ദുരാചാരത്തിന് ഇരയാവുന്നത് എന്നത് കൊണ്ടാണ് ഹൈന്ദവസംഘടനാ നേതാക്കളെ വനിതാ മതിലിന്റെ വിജയത്തിനായി നിയോഗിച്ചതെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എതായാലും പുതുവർഷത്തിലെ വനിതാ മതിൽ സംഘാടകർ കരുതിയത് പോലെ വിജയിക്കുകയാണെങ്കിൽ സി.പി.എം നേതൃത്വത്തിന്റെ സംഘാടന മികവിന്റെ വിജയം കൂടിയായിരിക്കും അത്. ചുരുങ്ങിയത് മൂന്ന് കിലോമീറ്റർ ദൂരമാണ് ഓരോ ഏരിയാ കമ്മിറ്റികളും മതിലിനായി അണിനിരത്താനുള്ള വനിതകളെ എത്തിക്കേണ്ടത്. ചിലയിടങ്ങളിൽ അക്രമസാധ്യതയടക്കം ഇന്റലിജൻസ് വിങ് മുന്നറിയിപ്പ് നൽകിയതോടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഇവിടങ്ങളിൽ ഒരുക്കുന്നുണ്ട്. Content Highlights:Womens Wall May Became Historical Event
from mathrubhumi.latestnews.rssfeed http://bit.ly/2Vj6fAR
via
IFTTT
No comments:
Post a Comment