ന്യൂഡൽഹി: പുലിറ്റ്സർ സമ്മാനജേതാവും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറുമായ കാഹൾ മക്നോട്ടന് ഇന്ത്യയിൽ കടക്കുന്നതിനു വിലക്ക്. ഔദ്യോഗികാനുമതിയില്ലാതെ ജമ്മു കശ്മീരിലെ നിരോധിതമേഖലകളിൽ പ്രവേശിച്ചതിനാലാണ് അയർലൻഡുകാരനായ മക്നോട്ടൻ ഇന്ത്യയിൽ കടക്കുന്നത് തടഞ്ഞതെന്ന് ആഭ്യന്തരമന്ത്രാലയ കേന്ദ്രങ്ങൾ പറഞ്ഞു. ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള വിസയുള്ളപ്പോഴാണ് വിദേശയാത്ര കഴിഞ്ഞ് ഡൽഹി വിമാനത്താവളത്തിലെത്തിയ മക്നോട്ടനെ തിരിച്ചയച്ചത്. ഇക്കൊല്ലം ഏപ്രിലിൽ ജമ്മു കശ്മീർ സന്ദർശിച്ച മക്നോട്ടൻ കഠുവയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നതിനെത്തുടർന്നുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മ്യാന്മാറിൽനിന്നു പലായനംചെയ്യുന്ന റോഹിംഗ്യകൾ നേരിടുന്ന ക്രൂരതകൾ പുറംലോകത്തെ അറിയിച്ചതിനാണ് അദ്ദേഹത്തിനും സഹപ്രവർത്തകർക്കും ഈവർഷം മേയിൽ പുലിറ്റ്സർ സമ്മാനം ലഭിച്ചത്. ജമ്മു കശ്മീരിലെ യാത്രാവിലക്കുള്ള ഇടങ്ങളിലും സംരക്ഷിതമേഖലകളിലും വിസച്ചട്ടങ്ങൾ ലംഘിച്ചു കടന്നതിനാൽ മക്നോട്ടനെ ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയ കേന്ദ്രങ്ങൾ പറഞ്ഞു. വിസച്ചട്ടങ്ങൾ പ്രകാരം, ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ മാധ്യമപ്രവർത്തകർക്ക് കശ്മീരിലെയോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയോ നിരോധിതമേഖലകളിൽ പ്രവേശിക്കുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേകാനുമതി വേണം. മക്നോട്ടൻ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ടാകാമെന്നും എന്നാൽ അതൊക്കെ ഇന്ത്യൻ നിയമങ്ങൾ ലംഘിക്കാനുള്ള ലൈസൻസല്ലെന്നും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയിലെ ചട്ടങ്ങളും നിയന്ത്രങ്ങളും സംബന്ധിച്ച് വിദേശമാധ്യമപ്രവർത്തകരെ പതിവായി അറിയിക്കാറുണ്ട്. ചലിയിടങ്ങളിൽ പ്രവേശിക്കാൻ വിദേശിക്ക് അനുമതിവേണം. അതു ലംഘിച്ചാൽ നടപടിയുണ്ടാകും. ആർക്കെങ്കിലും പ്രവേശനം നിഷേധിച്ചാൽ അവരെ എക്കാലത്തേക്കും കരിമ്പട്ടികയിൽപ്പെടുത്തിയെന്നല്ല അർഥം. ആറുമാസത്തിനോ ഒരുവർഷത്തിനോ ശേഷം അക്കാര്യം പരിശോധിച്ചേക്കാം -ഉദ്യോഗസ്ഥൻ പറഞ്ഞു. Content Highlights:Pulitzer Prize-winning Journalist Denied India Entry
from mathrubhumi.latestnews.rssfeed http://bit.ly/2BMbAYq
via
IFTTT
No comments:
Post a Comment