തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലാ സഹകരണ ബാങ്കുകളെ ഉൾപ്പെടുത്താതെ കേരളബാങ്ക് രൂപവത്കരണത്തിന് സർക്കാർ നീക്കം. കോട്ടയം, ഇടുക്കി, കാസർകോട്, വയനാട്, മലപ്പുറം ജില്ലാബാങ്കുകളാണ് ഒഴിവാകുക. സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ റിസർവ് ബാങ്ക് നിർദേശിച്ച മൂന്നിൽരണ്ട് ഭൂരിപക്ഷം ഈ ജില്ലാബാങ്കുകളുടെ പൊതുയോഗത്തിൽ ഉണ്ടാകില്ലെന്നതിനാലാണ് ഇവയെ ഒഴിവാക്കുന്നത്. രാഷ്ട്രീയ സമവായമുണ്ടാക്കാൻ യു.ഡി.എഫ്. നേതൃത്വവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇവയെ ഒഴിവാക്കുന്നത്. 14 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കാനാണ് സർക്കാർ റിസർവ് ബാങ്കിന് അപേക്ഷ നൽകിയത്. ഇതിന് റിസർവ് ബാങ്ക് തത്ത്വത്തിൽ അനുമതിനൽകി. അന്തിമാനുമതിക്കായി 19 ഉപാധികൾ മുന്നോട്ടുവെച്ചു. ഇതിൽ ആദ്യത്തേത്, സംസ്ഥാന സഹകരണ നിയമവും ചട്ടവും പാലിച്ചുമാത്രമേ ലയനം നടത്താവൂ എന്നുള്ളതാണ്. മാത്രമല്ല, നിയമത്തിലെ ഓരോ വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നും ആർ.ബി.ഐ. പ്രത്യേകം പരാമർശിക്കുന്നു. ഒരു സഹകരണസ്ഥാപനം മറ്റൊരു സഹകരണ സ്ഥാപനത്തിൽ ലയിപ്പിക്കാൻ പൊതുയോഗത്തിന്റെ മൂന്നിൽരണ്ട് ഭൂരിപക്ഷം വേണമെന്നാണ് ചട്ടം. കേരളബാങ്കിനെ യു.ഡി.എഫ്. എതിർക്കുന്നതിനാൽ ഈ വ്യവസ്ഥ അഞ്ച് ജില്ലാ സഹകരണ ബാങ്കുകളിൽ പാലിക്കാനാവാത്ത സ്ഥിതിയാണ്. നിയമഭേദഗതിയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ആലോചനയുണ്ടായിരുന്നു. എന്നാൽ, സഹകരണ നിയമത്തിലും കമ്പനി നിയമത്തിലുമുള്ള ഒരു നിബന്ധന സർക്കാർ ഭേദഗതിയിലൂടെ കേരളബാങ്കിനായി മറികടക്കാൻ ശ്രമിച്ചാൽ റിസർവ് ബാങ്ക് എതിർക്കാനിടയുണ്ട്. ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവിന്റേതടക്കമുള്ള പരാതികൾ റിസർവ് ബാങ്കിന് ലഭിച്ചിട്ടുമുണ്ട്. ആ നിലയ്ക്ക്, നിയമഭേദഗതിയെ ഏതെങ്കിലും ജില്ലാബാങ്ക് കോടതിയിൽ ചോദ്യംചെയ്താലും കേരളബാങ്ക് രൂപവത്കരണത്തെ ബാധിക്കും. ഛത്തീസ്ഗഢിൽ സംസ്ഥാന ബാങ്കുമായി ചേരാതെ ഒരു ജില്ലാബാങ്ക് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ റിസർവ് ബാങ്ക് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നത് സർക്കാരിന് ആത്മവിശ്വാസം നൽകുന്നതാണ്. ജനുവരി 15-നകം എല്ലാ ജില്ലകളിലും പ്രാഥമിക സഹകരണബാങ്ക് പ്രതിനിധികളുടെ യോഗംവിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളാണ് ജില്ലാ ബാങ്കുകളിലെ അംഗങ്ങൾ. അതിനാൽ, ഇവരുടെ പിന്തുണ ഉറപ്പാക്കാനായാൽ പരമാവധി ജില്ലാ ബാങ്കുകളെ കൂടെനിർത്താനാകുമെന്ന് സർക്കാർ കരുതുന്നു. കേരളബാങ്കിന്റെ ഭാഗമാകാത്ത ജില്ലാ ബാങ്കുകൾക്കും അതിലെ അംഗങ്ങളായ പ്രാഥമിക സഹകരണബാങ്കുകൾക്കും പ്രതിസന്ധിയുണ്ടാകുമെന്ന സന്ദേശവും ഈ യോഗങ്ങളിൽ നൽകും. മലപ്പുറം ജില്ലാബാങ്കിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം യു.ഡി.എഫിനാണ്. കാസർകോട് ജില്ലാബാങ്കിൽ ബി.ജെ.പി. നിലപാടും നിർണായകമാകും. ലയനരേഖ തയ്യാറായി പൊതുയോഗത്തിൽ അവതരിപ്പിക്കാനുള്ള 'ലയന രേഖ' തയ്യാറായി. നിക്ഷേപകരെക്കൂടി ഇത് അറിയിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ലയനത്തിന് സർക്കാർ-ജില്ലാബാങ്ക്-സംസ്ഥാന സഹകരണ ബാങ്ക് എന്നിവ സംയുക്തമായി ധാരണാപത്രം(എം.ഒ.യു.) ഒപ്പുവെക്കണം. ഇതിനുള്ള രേഖയും തയ്യാറാക്കി. ഫെബ്രുവരി പകുതിയോടെ കേരളബാങ്കിന്റെ പ്രഖ്യാപനമുണ്ടാകും. 15 ഉപസമിതികളാണ് കേരളബാങ്കിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. Content Highlights:5 Dist banks not a part of new Kerala Bank
from mathrubhumi.latestnews.rssfeed http://bit.ly/2LFdmPI
via
IFTTT
No comments:
Post a Comment