ചെന്നൈ: സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ചതിനെത്തുടർന്ന് എച്ച്.ഐ.വി. ബാധിച്ചെന്ന ആരോപണവുമായി മറ്റൊരു യുവതികൂടി രംഗത്ത്. എട്ടുമാസംമുമ്പ് ചെന്നൈ കിൽപ്പോക്ക് മെഡിക്കൽ കോളേജിൽനിന്ന് (കെ.എം.സി.) രക്തം സ്വീകരിച്ചതിനുശേഷം എച്ച്.ഐ.വി. ബാധിച്ചെന്നാണ് ചെന്നൈ മാങ്കാട് സ്വദേശിയായ മുപ്പതുകാരിയുടെ ആരോപണം. എന്നാലിത് കെ.എം.സി. അധികൃതർ നിഷേധിച്ചു. നാലുമാസം ഗർഭിണിയായിരിക്കെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവുകുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുവതി കെ.എം.സി.യിൽ ചികിത്സയ്ക്കായെത്തിയത്. മുമ്പ് മറ്റൊരു ആശുപത്രിയിൽ രക്തംപരിശോധിച്ചപ്പോൾ എച്ച്.ഐ.വി. നെഗറ്റീവ് ഫലമായിരുന്നു. മേയിൽ കെ.എം.സിയിൽനിന്ന് ആദ്യതവണ രക്തം സ്വീകരിച്ച താൻ രണ്ടുമാസത്തിനുശേഷം വീണ്ടും ചെന്നു. അപ്പോൾ തന്റെയും ഭർത്താവിന്റെയും രക്തം വീണ്ടും പരിശോധിച്ചെന്നും തനിക്ക് എച്ച്.ഐ.വി. ബാധ കണ്ടെത്തിയെന്നും ഇവർ പറഞ്ഞു. സെപ്റ്റംബറിൽ ജനിച്ച ഇവരുടെ ആൺകുട്ടിക്ക് എച്ച്.ഐ.വി. ബാധയില്ല. കെ.എം.സി.യിൽനിന്ന് സ്വീകരിച്ച രക്തത്തിൽനിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് യുവതിയുടെയും ഭർത്താവിന്റെയും ആരോപണം. പരാതിനൽകിയിട്ടും നടപടിയില്ലെന്നും ഇവർ കുറ്റപ്പെടുത്തി. പരാതിയെത്തുടർന്ന് പ്രത്യേകസമിതി അന്വേഷിച്ചിരുന്നെന്നും ദാതാവിന്റെ രക്തപരിശോധനയിൽ എച്ച്.ഐ.വി. ബാധ കണ്ടെത്തിയിട്ടില്ലെന്നും കെ.എം.സി. ഡീൻ ഡോ. പി. വസന്തമണി പറഞ്ഞു. മറ്റൊരാശുപത്രിയിൽ ആദ്യം നടത്തിയ പരിശോധനയിൽ പിഴവുണ്ടായതിനാലായിരിക്കാം തുടക്കത്തിൽ എച്ച്.ഐ.വി. ബാധ കണ്ടെത്താൻ സാധിക്കാതെ വന്നതെന്നും അവർ അഭിപ്രായപ്പെട്ടു. Content Highlights:HIV, Chennai
from mathrubhumi.latestnews.rssfeed http://bit.ly/2QUIcJP
via
IFTTT
No comments:
Post a Comment