ന്യൂഡൽഹി: കിസാൻലോങ് മാർച്ച് മാതൃകയിൽ കേന്ദ്രത്തിനെതിരേ പ്രക്ഷോഭവുമായി വിദ്യാർഥികളും യുവാക്കളും ഒന്നിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ അവകാശങ്ങളുയർത്തി ഫെബ്രുവരി ഏഴിനു ചെങ്കോട്ടയിൽനിന്ന് പാർലമെന്റിലേക്കു വിദ്യാർഥി-യുവജന പദയാത്രാപ്രക്ഷോഭം നടക്കും. ഇതിനു മുന്നോടിയായി നാൽപതോളം സർവകലാശാല വിദ്യാർഥി യൂണിയനുകളെയും വിദ്യാർഥി പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തി ഡൽഹിയിൽ നാഷണൽ യങ് ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം അവസാനിപ്പിക്കുക, സംവരണം ഉറപ്പാക്കുക, കാമ്പസുകളിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ഫെബ്രുവരിയിലെ പ്രതിഷേധം. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള യുവജനങ്ങൾ മാർച്ചിൽ പങ്കെടുക്കും. വിവിധ സർവകലാശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും നടക്കുന്ന സമരങ്ങളും ഒരു കുടക്കീഴിലാക്കും. മുംബൈ ടിസ്, പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ജെ.എൻ.യു., അലിഗഢ് മുസ്ലിം സർവകലാശാല, പഞ്ചാബ് സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥി യൂണിയനുകൾ, നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഫോറം, ഐസ, മൈനോരിറ്റി കോ-ഓർഡിനേഷൻ കമ്മിറ്റി, ഓൾ ആദിവാസി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ, അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ, പിൻജ്ര തോഡ്, ബനാറസ് ഹിന്ദു സർവകലാശാല മൂവ്മെന്റ്, ഹൈദരാബാദ് കേന്ദ്ര സർവകലാശാല തുടങ്ങിയവയിലെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ ഏകോപനസമിതി. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ വിദ്യാഭ്യാസമേഖലയിൽ ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ച സർക്കാരാണിതെന്ന് വിദ്യാർഥിനേതാക്കൾ കുറ്റപ്പെടുത്തി. 2013-'14 വർഷത്തിൽ യു.പി.എ. സർക്കാർ ബജറ്റിന്റെ 4.77 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെച്ചപ്പോൾ ഈ സർക്കാരിന്റേത് കേവലം 3.48 ശതമാനമാണ്. പൊതുബജറ്റിന്റെ പത്തു ശതമാനം വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കണം. 'ജിയോ' മോഡൽ കോളേജുകളോടാണ് കേന്ദ്രത്തിനു പ്രിയം. കഴിഞ്ഞ 20 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴത്തേത്. രോഹിത് വെമുലയുടെ മരണത്തിന്റെ ഉത്തരവാദികളെയും നജീബിന്റെ തിരോധാനത്തിനു പിന്നിലുള്ളവരെയും സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി. സർക്കാരിനുള്ളതെന്നും യങ് ഇന്ത്യൻ കമ്മിറ്റി ആരോപിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2rW7d8I
via
IFTTT
No comments:
Post a Comment