ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അഭയകേന്ദ്രങ്ങളിൽ പെൺകുട്ടികൾ നേരിടുന്നത് ക്രൂരപീഡനമെന്ന് ഡൽഹി വനിതാ കമ്മിഷൻ. ദ്വാരകയിലെ അഭയകേന്ദ്രത്തിൽ കമ്മിഷൻ അംഗങ്ങൾ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ വ്യാഴാഴ്ച അഭയകേന്ദ്രം സന്ദർശിച്ച വനിതാ കമ്മിഷൻ അംഗങ്ങൾ ആറുമുതൽ 15 വയസുവരെ പ്രായമുള്ള പെൺകുട്ടികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവർ നേരിടുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ചോദിച്ചറിയുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ പെൺകുട്ടികളുടെ പരാതികൾ കേട്ട് കമ്മിഷൻ അംഗങ്ങൾ ഞെട്ടിത്തരിച്ചു. ദ്വാരകയിലെ അഭയകേന്ദ്രത്തിൽ ജീവനക്കാരി സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി തേച്ച് ഉപദ്രവിക്കുമെന്നായിരുന്നു പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. ശിക്ഷാരീതിയെന്ന നിലയിലാണ് ഇത്തരത്തിൽ പീഡിപ്പിക്കുന്നതെന്നും പെൺകുട്ടികൾ പറഞ്ഞു. അന്തേവാസികളായ പെൺകുട്ടികളാണ് പാചകവും ശുചീകരണജോലികളും നിർവഹിക്കുന്നതെന്നും കമ്മിഷൻ കണ്ടെത്തി. ജീവനക്കാരുടെ അപര്യാപ്തതമൂലം ശുചിമുറികൾ വൃത്തിയാക്കുന്നതുപോലും പെൺകുട്ടികളാണ്. മുറികൾ വൃത്തിയാക്കിയില്ലെങ്കിൽ വടി കൊണ്ടും സ്കെയിൽ ഉപയോഗിച്ചും കുട്ടികളെ മർദ്ദിക്കുന്നതായും, അവധിക്കാലത്ത് പോലും കുട്ടികളെ വീടുകളിലേക്ക് വിടുന്നില്ലെന്നും കമ്മിഷൻ പരിശോധനയിൽ തെളിഞ്ഞു. അഭയകേന്ദ്രത്തിലെ സ്ഥിതി അതീവഗുരുതരമായതിനാൽ വനിതാ കമ്മിഷൻ അധ്യക്ഷയെ കഴിഞ്ഞദിവസം രാത്രിതന്നെ അംഗങ്ങൾ വിവരമറിയിച്ചിരുന്നു. തുടർന്ന് രാത്രി എട്ടുമണിയോടെ ഇവർ അഭയകേന്ദ്രത്തിലെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാനായി ദ്വാരക ഡെപ്യൂട്ടി കമ്മീഷണറെ ഇവർ ബന്ധപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം അഭയകേന്ദ്രത്തിലെത്തി പെൺകുട്ടികളിൽനിന്ന് മൊഴിയെടുത്തു. സംഭവത്തിൽ അഭയകേന്ദ്രത്തിലെ ജീവനക്കാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും വനിതാ കമ്മിഷൻ അറിയിച്ചു. പരിശോധനയും പരാതി കേൾക്കലും കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചെയോടെയാണ് വനിതാ കമ്മിഷൻ അംഗങ്ങൾ അഭയകേന്ദ്രത്തിൽനിന്ന് മടങ്ങിയത്. Content Highlights:girls abused at delhi shelter home chilli powder put in their private parts
from mathrubhumi.latestnews.rssfeed http://bit.ly/2EWPCpM
via
IFTTT
No comments:
Post a Comment