പെട്രോൾ വില വർധന, നോട്ട് നിരോധനം, കർഷകർക്ക് അനുകൂലമല്ലാത്ത നിലപാട്... ഇല്ല, അധികകാലം ഇന്ത്യൻജനതയെ ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് മുന്നറിയിപ്പു നൽകുകയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുഫലം. രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞ് ഇനിയും ജനത്തെ വശത്താക്കാൻ കഴിയില്ലെന്നാണ് ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടികളിൽ നിന്ന് വ്യക്തമാകുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേരത്തെ പറഞ്ഞത്. മൂന്നിടത്തെയും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔന്നത്യം ഉയർത്തുമെന്നും 2019ൽ മോദി അതിശക്തനാകുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. ആ അമിത ആത്മവിശ്വാസത്തിനേറ്റ ആദ്യപ്രഹരമാണ് ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും വിധി. വിജയിച്ചാലും ഇല്ലെങ്കിലും കോൺഗ്രസ്സ് മധ്യപ്രദേശിലും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. നിലവിൽ കോൺഗ്രസ്സാണ് മുന്നിട്ടു നിൽക്കുന്നത്. ചത്തീസ്ഗഡിലെ വിധിയും രാജസ്ഥാൻ ഫലവും കോൺഗ്രസ്സിനൊപ്പം എന്ന് ഉറപ്പായ സ്ഥിതിക്ക് ഈ തോൽവികളുടെ ഉത്തരവാദിത്തവും മോദി തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. ജയം മാത്രമല്ല തോൽവിയും ഉത്തരവാദിത്തമാണെന്ന് മോദി മനസ്സിലാക്കണം. ഹിന്ദുത്വയും രാമക്ഷേത്രവും തുറുപ്പു ചീട്ടാക്കി ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാൻ നെട്ടോട്ടമോടുമ്പോൾ മതേതര മനസ്സുകൾ മറ്റൊരിടത്ത് സംഘടിക്കുന്നുണ്ട്. അവർ കോൺഗ്രസ്സിനെ വിജയിപ്പിക്കാൻ പ്രതിജ്ഞാബദ്ധരായി രംഗത്തുണ്ടെന്നും മോദിയും അമിത്ഷായും തിരിച്ചറിയണം. കോൺഗ്രസ്സ് മൃദു ഹിന്ദുത്വ സമീപനം കൂടി പരസ്യമായി വ്യക്തമാക്കിയ നിലയിൽ നോട്ട നിരോധനാനന്തര ഇന്ത്യയിൽ മോദിയുടെയും അമിത് ഷായുടെയും വഴികൾ എളുപ്പമാവില്ല ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ 15 വർഷത്തെ ഭരണത്തിൽ ഒട്ടനേകം ക്ഷേമ പദ്ധതികളാണ് ജനങ്ങളെ തേടിയെത്തിയത്. നവജാത ശിശുക്കൾ, വിദ്യാർഥികൾ, പുതിയ സംരഭകർ, സ്ത്രീകൾ, കർഷകർ തുടങ്ങീ വിവിധ പ്രായ പരിധിയിലുള്ളവരെയും വിവിധ മേഖലകളിലുള്ളവരെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ശിവരാജ് സിങ് ചൗഹാൻ ക്ഷേമ പദ്ധതികളാവിഷ്കരിച്ചത്. പദ്ധതികളിലൂടെ മാമാജി പരിവേഷവും സംസ്ഥാനത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്ത്രീകളുടെയും കർഷകരുടെയും യുവജനതയുടെയും വോട്ടുകൾ ഒപ്പം കൊണ്ടു നടക്കുന്നതിൽ ശിവരാജ് സിങ് ചൗഹാന്റെ പദ്ധതികൾ വലിയ ഘടകമായിരുന്നു. എന്നിട്ടും ബിജെപിക്ക് കാലിടറിയെങ്കിൽ ആ പാപഭാരം ശിവരാജ് സിങ്ങിന്റെ തലയിലിടുക വയ്യ. തോൽക്കുകയാണെങ്കിൽ ഉത്തരവാദി ശിവരാജ് സിങ് ആയിരിക്കും എന്നാണ് ചില ബിജെപി നേതാക്കൾ വോട്ടെടുപ്പിന് ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണവേദികളിലെല്ലാം മിന്നൽ പോലെ നരേന്ദ്ര മോദി ഉണ്ടായിരുന്നതിനാൽ തന്നെ ഈ തിരഞ്ഞെടുപ്പ് വിധി മോദിക്കുള്ള മുന്നറിയിപ്പു കൂടിയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് തലസ്ഥാനത്തേക്ക് നടന്ന ലക്ഷക്കണക്കിന് വരുന്ന കർഷകരുടെ മാർച്ചിൽ നിന്ന് ബിജെപി ഇനിയും പഠിച്ചില്ലെങ്കിൽ 2019ൽ വിയർക്കുക തന്നെ ചെയ്യും. content highlights:Rajasthan Chattisgarh Madhyapradesh election result an alarm to Modi reign
from mathrubhumi.latestnews.rssfeed https://ift.tt/2rxkgNA
via
IFTTT
No comments:
Post a Comment