ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസിന്റെ തിരിച്ചുവരവ് കേരള രാഷ് ട്രീയത്തിലും ചലനങ്ങളുണ്ടാക്കാൻ സാധ്യത. കോൺഗ്രസ് മുക്തഭാരതം സ്വപ്നം കണ്ടവരെ ഞെട്ടിച്ചുകൊണ്ട് ബി.ജെ.പിയുടെ ശക്തിദുർഗങ്ങളായ മൂന്നു സംസ്ഥാനങ്ങളാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. ഈ വിജയത്തോടെ ലോക്സഭതിരഞ്ഞെടുപ്പിൽ ബി.ജെ.പി. വിരുദ്ധ ചേരിയുടെ കേന്ദ്രം തങ്ങൾ തന്നെയെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുന്നു. മധ്യപ്രദേശിൽ കണ്ടതുപോലെ ഒരു കടുത്ത മത്സരം തന്നെ 2019 ലും കണ്ടേക്കാം. കേരള രാഷ് ട്രീയത്തിൽ ദുർബലമാകുന്നോ എന്ന് ആശങ്കപ്പെട്ട കോൺഗ്രസിന് ഇത് പുതുജീവൻ നൽകും. വരാനിരിക്കുന്ന ലോക്സഭതിരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും രണ്ട് ചേരിയായി മത്സരിക്കുമ്പോൾ കേരളത്തിലെ വോട്ടിങ് രീതിയിലും അത് ചലനങ്ങളുണ്ടാക്കിയേക്കും. ശബരിമല വിഷയത്തിൽ സമരവും പ്രതിഷേധവും വോട്ടാക്കി മാറ്റാനുള്ള കൃത്യമായ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴാണ് ബി.ജെ.പിയുടെ തട്ടകത്തിലെ കോൺഗ്രസ് വിജയം വരുന്നത്. അതോടെ കോൺഗ്രസിന് പൊതുതിരഞ്ഞെടുപ്പിൽ സാധ്യത വർധിക്കുന്നുവെന്ന പ്രതീതി സൃഷ് ടിക്കപ്പെട്ടിരിക്കുന്നു. അത് തങ്ങൾക്ക് ഗുണമാകുമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല, മറിച്ച് 15 വർഷം തുടർച്ചയായി ഭരിച്ചതിനാലുള്ള വിരുദ്ധ വികാരമാണ് തിരിച്ചടിക്ക് കാരണമെന്ന് ബി.ജെ.പി. ന്യായീകരിക്കുന്നു. ശബരിമല അടക്കം ഉറച്ച നിലപാടിനുള്ള അംഗീകാരം ജനം നൽകുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. മോദി പ്രഭാവവും ശബരിമലയും വിഷയമാക്കി ലോക്സഭയിൽ ഒരു കൈ നോക്കാൻ ബി.ജെ.പി. അരയും തലയും മുറുക്കുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള യുവമോർച്ച യോഗത്തിൽ പറഞ്ഞ ഒരു വശത്ത് ഭരിക്കുന്ന സി.പി.എമ്മും മറുവശത്ത് നമ്മളും മാത്രമായിരിക്കും അവശേഷിക്കുക എന്ന സാധ്യതയിലേക്ക് കോൺഗ്രസ് വിജയത്തോടെ ദൂരം കൂടുകയാണ്. അതിനിടയിൽ ഒരു മൂന്നാം മുന്നണി എന്ന സാധ്യത പോലും ഇല്ലായിരിക്കെ കോൺഗ്രസിന് പിന്നിൽ അണിനിരക്കാൻ ബി.ജെ.പിക്കൊപ്പമില്ലാത്ത പ്രാദേശിക കക്ഷികൾ നിർബന്ധിതരാകും. അതോടെ കോൺഗ്രസിനോടുള്ള സമീപനം സി.പി.എമ്മിനും ലോക്സഭതിരഞ്ഞെടുപ്പിൽ കൃത്യമായി വിശദീകരിക്കേണ്ടി വരും. അവിടെ ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാസഖ്യമായിരിക്കും ഉണ്ടാകുക. ദേശീയ തലത്തിൽ പോലും സി.പി.എമ്മിനും അതിന്റെ ഭാഗമാകേണ്ടി വന്നേക്കാം. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിങ്കളാഴ്ച ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷേ കേരള സി.പി.എം. കോൺഗ്രസ് സഖ്യത്തിനെ ശക്തിയുക്തം എതിർക്കും. ബംഗാൾ സി.പി.എം. കോൺഗ്രസ് ചങ്ങാത്തത്തിനായി വീണ്ടും വാദിക്കും. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കാൻ സി.പി.എം. അയവേറിയ സമീപനമാകും സ്വീകരിക്കുക എന്ന പി.ബി. അംഗം എം.എ. ബേബിയുടെ തിങ്കളാഴ്ചത്തെ പ്രതികരണം ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. ശബരിമല വിഷയം സുവർണാവസരമാക്കി നേട്ടം കൊയ്യാൻ ബി.ജെ.പി. ഒരുങ്ങിയപ്പോൾ അതിൽ രാഷ് ട്രീയ സാഹചര്യം അനുകൂലമാക്കി ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ കൃത്യമായി സി.പി.എമ്മും നടത്തി. ശബരിമല വിഷയത്തിലെ നിലപാടിന്റെ പേരിൽ ബി.ജെ.പിയുടെ ബി ടീം എന്ന് കോൺഗ്രസിന് മേൽ ചാർത്തുമ്പോൾ സി.പി.എം. പ്രതീക്ഷിച്ചതും ഇത് തന്നെയാണ്. ഇതിനിടയിൽ പെട്ട് പകച്ച യു.ഡി.എഫ്. തന്ത്രം മാറ്റി പ്രതിഷേധവുമായി ജനത്തിന് മുമ്പിലേക്ക് പോയി. യു.ഡി.എഫ്. സർക്കാർ അധികാരത്തിലിരിക്കെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തുറുപ്പുചീട്ടാക്കി തങ്ങളാണ് വിശ്വാസികളുടെ പക്ഷത്ത് എന്ന് തെളിയിക്കാനാണ് കോൺഗ്രസ് കിണഞ്ഞു ശ്രമിക്കുന്നത്. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു ബി.ജെ.പി. വിരുദ്ധ സർക്കാരിന് സാധ്യത ഉരുത്തിരിഞ്ഞാൽ കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിന്റെ വോട്ട് എങ്ങോട്ട് നീങ്ങും എന്നതാകും കേരളത്തിലെ ഫലത്തിൽ നിർണായകമാകുക. കേരളത്തിലെ ബി.ജെ.പിയാകട്ടെ ശബരിമലയിലെ സർക്കാർ നിലപാട് തങ്ങൾക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ്. മോദി സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണവും ഇന്ധന വില വർധന, ജിഎസ്ടി, നോട്ടുനിരോധനം, സി.ബി.ഐ., ആർ.ബി.ഐ. എന്നിവിടങ്ങളിലെ ഇടപെടലുകൾ,റഫാൽ ഇതെല്ലാം ചർച്ചയായി നിറയും. 2014 ലെ മോദി തരംഗം ഇപ്പോൾ അത്ര ഫലിക്കുന്നില്ല എന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങളിലുണ്ട്. 2019 ൽ മോദിയോ രാഹുലോ എന്നതിലേക്ക് ജനം ചിന്തിക്കും. അതോടെ രാഷ് ട്രീയ തന്ത്രങ്ങൾ മൂന്നു പക്ഷവും മാറ്റി പിടിക്കേണ്ടി വരും. മോദിയുടെ അഞ്ച് വർഷങ്ങളും പിണറായി ഭരണത്തിന്റെ രണ്ടര വർഷവും, ശബരിമല സമരം ആരെ തുണച്ചു എന്നതിനൊക്കെ ജനം നൽകുന്ന മറുപടി കൂടിയാകും കേരളത്തിലെ 20 സീറ്റിലെ ജനവിധി. Five State Election Result, Kerala Election, General Election 2019, Congress, BJP, CPM
from mathrubhumi.latestnews.rssfeed https://ift.tt/2zV4rVz
via
IFTTT
No comments:
Post a Comment