കൊച്ചി:ശബരിമലയിൽ സ്ത്രീകളെ തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വധശ്രമക്കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. സുരേന്ദ്രൻ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്നതാണ് പ്രധാന ഉപാധി. 21 ദിവസത്തിന് ശേഷമാണ് സുരേന്ദ്രൻ ജയിൽ മോചിതനാകുക. റാന്നി താലൂക്കിൽ പ്രവേശിക്കാൻ പാടില്ല എന്ന പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയുടെ ഉപാധി നിലവിലുണ്ട്. ജാമ്യാപേക്ഷയെ വെള്ളിയാഴ്ചയും സർക്കാർ ശക്തമായി എതിർത്തു. സുരേന്ദ്രൻ ജാമ്യത്തിലിറങ്ങിയാൽ ശബരിമലയിൽ കലാപത്തിന് ശ്രമിക്കുമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. എങ്കിലും ഉപാധികളോടെ ജാമ്യം നൽകാം എന്ന് ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. എന്തൊക്കെ ഉപാധികൾ ഉൾപ്പെടുത്തണം എന്ന അഭിപ്രായം ആരാഞ്ഞപ്പോഴാണ് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥ സർക്കാർ ആവശ്യപ്പെട്ടത്. കോടതി അത് അംഗീകരിക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും സുരേന്ദ്രൻ കെട്ടിവെക്കണം. ഹൈക്കോടതി ഉപാധിയോടെ ശബരിമല ദർശനം സുരേന്ദ്രന് സാധ്യമാകില്ല. സന്നിധാനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ചിത്തിര ആട്ടവിശേഷ സമയത്ത് തൃശൂർ സ്വദേശിയായ 52 കാരിയെ തടഞ്ഞതിന് ഗൂഢാലോചന, വധശ്രമം എന്നീ കുറ്റമാണ് സുരേന്ദ്രന് മേൽ ചുമത്തിയത്. സമാനമായകുറ്റകൃത്യത്തിൽ ഇടപെടരുതെന്ന നിർദേശവും ജാമ്യം അനുവദിക്കവെ കോടതി നൽകിയിട്ടുണ്ട്. Content Highlights:K Surendran granted bail, Highcourt, Sabarimala issue
from mathrubhumi.latestnews.rssfeed https://ift.tt/2rn6gGd
via
IFTTT
No comments:
Post a Comment