ന്യൂഡൽഹി: രാജ്യത്തെ ഏത് കംപ്യൂട്ടറുകളിലും കയറി പരിശോധന നടത്താൻ രാജ്യത്തെ അന്വേഷണ ഏജൻസികൾക്ക് സ്വാതന്ത്ര്യം നൽകി ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ്. വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗഭയാണ് ഉത്തരവ് നൽകിയത്. ഇതുവഴി രാജ്യത്തെ 10 ഏജൻസികൾക്ക് കംപ്യൂട്ടറുകളിൽ നുഴഞ്ഞുകയറാനും, നിരീക്ഷണം നടത്താനും, കംപ്യൂട്ടറുകൾ വഴി കൈമാറ്റം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്തിട്ടുള്ള വിവരങ്ങളെ ഡീക്രിപ്റ്റ് ചെയ്യാനും സാധിക്കും. ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജൻസ്, സിബിഐ, എൻ.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ് (ജമ്മുകശ്മീരിലും നോർത്ത് ഈസ്റ്റിലും അസാമിലും മാത്രം), ഡൽഹി പോലീസ് കമ്മീഷണർ എന്നിവയാണ് മന്ത്രാലയം നൽകിയ ഉത്തരവിൽ പറഞ്ഞിട്ടുള്ള ഏജൻസികൾ. ഫോൺവിളികളും, ഇമെയിലുകളും മാത്രമല്ല കംപ്യൂട്ടറുകളിൽ ശേഖരിച്ചിട്ടുള്ള എന്ത് വിവരങ്ങളിലേക്കും ഈ ഏജൻസികൾക്ക് നുഴഞ്ഞുകയറാം. ആ ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഇവർക്ക് അധികാരമുണ്ടാവും. 2000 ലെ ഐടി നിയമത്തിന്റെ സെക്ഷൻ 69(1) അനുസരിച്ചാണ് മന്ത്രാലയം ഉത്തരവ്പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ സമഗ്രത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, ക്രമസമാധാനം എന്നിവ പരിഗണിച്ചുകൊണ്ട് ആവശ്യമെങ്കിൽ ഏജൻസികൾക്ക് കംപ്യൂട്ടർ വിവരങ്ങളിലേക്ക് നുഴഞ്ഞുകയറാൻ കേന്ദ്രസർക്കാരിന് അനുമതി നൽകാനാവും. ഉത്തരവ് അനുസരിച്ച് കംപ്യൂട്ടറിന്റെ ഉടമസ്ഥതയുള്ള ടെലികോം സേവനതാദാക്കളും, ഉപയോക്താക്കളും ഏതൊരു വ്യക്തിയും ഏജൻസികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സാങ്കേതിക സഹായങ്ങളും ചെയ്തിരിക്കണം. അല്ലാത്തപക്ഷം അവർ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. Content Highlights:10 Central Agencies Can Now Snoop On Any Computer
from mathrubhumi.latestnews.rssfeed http://bit.ly/2EF6tfA
via
IFTTT
No comments:
Post a Comment