ന്യൂഡൽഹി: മോദിസർക്കാരിന്റെ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്രധനമന്ത്രി യശ്വന്ത് സിൻഹയുടെ പുസ്തകം. നോട്ട് അസാധുവാക്കലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്ന് ‘ഇന്ത്യ അൺമെയ്ഡ്: ഹൗ ദ ഗവൺമെന്റ് ബ്രോക്ക് ദി ഇക്കണോമി’ എന്ന പുസ്തകത്തിൽ അദ്ദേഹം ആരോപിക്കുന്നു.“ഭരണനിർവഹണത്തെ ഒരു വിധത്തിലും സഹായിക്കാത്ത, ആലോചനയില്ലാത്ത തീരുമാനമായിരുന്നു അത്. എന്നാൽ, അഴിമതിക്കാർക്കും കള്ളപ്പണക്കാർക്കുമെതിരേ സർക്കാർ കർശനനടപടിയെടുക്കുന്നുവെന്ന തോന്നലുണ്ടാക്കി അതൊരു ജനപ്രിയ തീരുമാനമാക്കാൻ ഒരു പരിധിവരെ സർക്കാരിന് കഴിഞ്ഞു. 2017-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ഇത് നേട്ടമുണ്ടാക്കി. എന്നാൽ, നോട്ടുനിരോധനത്തിന്റെ ലക്ഷ്യം അടിക്കടി മാറുന്നത് വ്യക്തമാക്കുന്നത് നോട്ട് അസാധുവാക്കലിന്റെ ഫലം വട്ടപ്പൂജ്യമാണെന്നാണ്”-യശ്വന്ത് സിൻഹ അഭിപ്രായപ്പെട്ടു. ജി.ഡി.പി. വളർച്ചയെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും ആർ.ബി.ഐ.യുടെ നിലനില്പ് ഭീഷണിയിലാണെന്നും സിൻഹ ആരോപിക്കുന്നു. കുറച്ചുവർഷങ്ങളായി മോദി സർക്കാരിന്റെ നയങ്ങളുടെ വിമർശകനായിരുന്ന സിൻഹ ഏപ്രിലിലാണ് ബി.ജെ.പി. വിട്ടത്.മുൻസർക്കാരിന്റെ പദ്ധതികൾ മോദി സർക്കാർ കോപ്പിയടിച്ചെന്ന കോൺഗ്രസ് ആരോപണത്തെ അദ്ദേഹം പുസ്തകത്തിൽ ശരിവെക്കുന്നു. 2004-ൽ യു.പി.എ. സർക്കാർ കൊണ്ടുവന്ന നാഷണൽ മാനുഫാക്ചറിങ് കോംപറ്റിറ്റീവ്‌നെസ് കൗൺസിലിന്റെ അതേ ആശയമാണ് മേയ്ക്ക് ഇൻ ഇന്ത്യയെന്ന് അദ്ദേഹം പറയുന്നു. തൊഴിലില്ലായ്മയെന്ന ഗൗരവമായ പ്രശ്നത്തിൽനിന്ന് ശ്രദ്ധ തെറ്റിക്കാനാണ് സ്വയംതൊഴിലെന്ന ആശയം മോദി അവതരിപ്പിച്ചത്.തനിക്ക് മോദിയോട് വ്യക്തിപരമായി ശത്രുതയില്ലെന്നും മന്ത്രിയാക്കാത്തതിൽ വിരോധമില്ലെന്നും വ്യക്തമാക്കിയ സിൻഹ, അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കണമെന്ന് ആദ്യം അഭിപ്രായപ്പെട്ട നേതാക്കളിലൊരാളാണ് താനെന്നും അവകാശപ്പെട്ടു.
from mathrubhumi.latestnews.rssfeed http://bit.ly/2EGDTe8
via
IFTTT
No comments:
Post a Comment