ലഖ്‌നൗ: പശുവിന്റെ അത്രപോലും വിലയില്ലേ മനുഷ്യജീവന് എന്നു ചോദിച്ചതിന് വിഖ്യാതനടൻ നസറുദീൻ ഷായ്ക്കുനേരെ ഭീഷണിയും വിമർശനവും. ഉത്തർപ്രദേശിലെ സംഘപരിവാർ സംഘടനകളാണ് നടനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. നസറുദീൻ ഷാ പാകിസ്താനിൽ ജീവിക്കേണ്ടയാളാണെന്നു വിമർശിച്ച് പാകിസ്താനിലേക്ക് ഷായുടെപേരിൽ ടിക്കറ്റെടുത്തിരിക്കുകയാണ് തീവ്രനിലപാടുള്ള സംഘടനയായ യു.പി. നവനിർമാൺസേന.ഇന്ത്യയിൽ ജീവിക്കാൻ ഷായ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ പാകിസ്താനിലേക്ക് പോകൂവെന്നാണ് യു.പി. നവനിർമാൺസേനാ നേതാവ് അമിത് ജാനി പ്രതികരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിൽ ബി.ജെ.പി.ക്കു ഭരണം നഷ്ടമായപ്പോൾ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ബാനർ സ്ഥാപിച്ച സംഘടനയാണിത്. നരേന്ദ്ര മോദിയല്ല യോഗി ആദിത്യനാഥാണ് ശരിയെന്നുകാണിച്ചാണ് ലഖ്‌നൗവിൽ സംഘടന വലിയ ബാനറുകൾ സ്ഥാപിച്ചത്. നസറുദീൻ ഷായ്ക്കെതിരേ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ മഹേന്ദ്രസിങ് പാണ്ഡെയും രംഗത്തെത്തിയിട്ടുണ്ട്. “നസറുദ്ദീൻ ഷാ നല്ല നടനാണ്. പാകിസ്താൻ ചാരനായി അദ്ദേഹം ഒരു സിനിമയിൽ വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ ആ വേഷത്തെ അദ്ദേഹം അനുസ്മരിപ്പിക്കുന്നു”- മഹേന്ദ്ര പാണ്ഡെ പറഞ്ഞു. യു.പി.യിലെ ബുലന്ദ്ശഹാറിൽ ഗോവധത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസുദ്യോഗസ്ഥന്റെ ജീവന് പശുവിന്റെ വില പോലുമില്ലേ എന്നായിരുന്നു നസറുദീൻ ഷായുടെ പ്രതികരണം. തുടർന്നാണ് അദ്ദേഹത്തിനെതിരേ സംഘപരിവാർ രംഗത്തെത്തിയത്.
from mathrubhumi.latestnews.rssfeed http://bit.ly/2QLtWTH
via
IFTTT
No comments:
Post a Comment