ക്ഷീണിച്ച കോൺഗ്രസായിരുന്നു മായാവതി കണ്ട സ്വപ്നം. പക്ഷം ഫലം വന്നപ്പോൾ ക്ഷീണിച്ചത് ബിഎസ്പി. രാജസ്ഥാനിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചതൊഴിച്ച് നിർത്തിയാൽ ബിഎസ്പിക്ക് കാര്യമായ റോളില്ലാതായി. മായാവതി മനസ്സിൽ കണ്ട വിശാലപദ്ധതിയാണ് അമ്പേ പാളിയത്. കോൺഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഈ മൂന്നു സംസ്ഥാനത്തും കിട്ടരുത് എന്നായിരുന്നു മായാവതിയുടെ കണക്കകൂട്ടൽ. മൂന്നിടത്തും ബിഎസ്പി നിർണായക ശക്തിയാകുക. അതുവഴി വിലപേശാം എന്ന കണക്ക് പിഴച്ചു. ഒടുവിൽ കോൺഗ്രസ് ചോദിക്കാതെ തന്നെ മധ്യപ്രദേശിൽ പിന്തുണക്കേണ്ട ഗതികേടുണ്ടായി. മധ്യപ്രദേശിൽ ബിഎസ്പിയുമായി സഖ്യത്തിന് കോൺഗ്രസ് ശ്രമിച്ചതാണ്. ചമ്പൽ മേഖലയിൽ ബിഎസ്പിക്കുള്ള സ്വാധീനം കണക്കിലെടുത്ത് 20 സീറ്റ് ഏറിയാൽ 25 സീറ്റ് വരെ കോൺഗ്രസ് വിട്ടുനൽകാൻ തയ്യാറായിരുന്നു. എന്നാൽ 50 സീറ്റ് എന്ന കോൺഗ്രസിന് അംഗീകരിക്കാൻ കഴിയാത്ത ആവശ്യമാണ് മായാവതി മുന്നോട്ടുവച്ചത്. മായാവതി ഒരു പക്ഷേ ആഗ്രഹിച്ചതും സഖ്യം യാഥാർഥ്യമാകരുത് എന്ന് തന്നെയായിരിക്കും. പക്ഷേ ഫലം വന്നപ്പോൾ ബിഎസ്പിക്ക് അഞ്ച് ശതമാനം വോട്ടും രണ്ട് സീറ്റും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 6.29 ശതമാനം വോട്ടും നാല് സീറ്റുമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പ് പരിശോധിച്ചാലും ബിഎസ്പിക്ക് വോട്ട് കുറഞ്ഞു കുറഞ്ഞു വരുകയാണെന്ന് കാണാനാകും. ഭൂരിപക്ഷം തികയ്ക്കാൻ രണ്ട് പേരുടെ കുറവുണ്ടെങ്കിലും മധ്യപ്രദേശിൽ സ്വതന്ത്രരായി ജയിച്ച പാർട്ടി വിമതന്മാരുടെ പിന്തുണ കോൺഗ്രസ് ഉറപ്പിച്ചതോടെ ബിഎസ്പിക്ക് കോൺഗ്രസിനെ പിന്തുണക്കുകയല്ലാതെ വേറെ മാർഗമില്ലാതായി. ഒരു മന്ത്രിസ്ഥാനം പോലും ചോദിക്കാനുള്ള വിലപേശൽ ശേഷി ഇല്ലാതായി. എസ്പിയും പിന്തുണ വാഗ്ദാനം ചെയ്തു. ദ്വിഗ് വിജയ് സിങ്ങിന്റെ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിഎസ്പി കോൺഗ്രസിനെ നേരത്തെ കൈവിട്ടത്. ചത്തീസ്ഗഢിലാണ് ബിഎസ്പിക്ക് കൂടുതൽ പിഴച്ചത്. അവിടെ കോൺഗ്രസ് ഒറ്റയ്ക്ക് ജയിക്കുമെന്ന് മായാവതിയോ ജോഗിയോ കണക്ക് കൂട്ടിയിരുന്നില്ല. പക്ഷ ഫലം വന്നപ്പോൾ കോൺഗ്രസിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം. ജോഗിയുമായി കൂട്ടുചേർന്നിട്ട് ബിഎസ്പിക്ക് രണ്ട് സീറ്റ് കിട്ടിയപ്പോൾ അതിൽ ഒന്നിൽ ജയിച്ചത് ജോഗിയുടെ മരുമകളാണ്. ജോഗിയുടെ പാർട്ടിക്ക് അഞ്ച് പേരെ ജയിപ്പിക്കാനായി. കഴിഞ്ഞ തവണ 4.27 ശതമാനം വോട്ടും ഒരു സീറ്റുമായിരുന്നു ബിഎസ്പിയുടെ സമ്പാദ്യം. രാജസ്ഥാനിലാണ് ബിഎസ്പി മാനം രക്ഷിച്ചത്. ആറ് സീറ്റ് നേടാൻ പാർട്ടിക്കായി. കഴിഞ്ഞ തവണ മൂന്നു സീറ്റ് മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ വോട്ട് വിഹിതത്തിൽ 0.63 ശതമാനത്തിന്റെ മാത്രം വർധനവെ ഉണ്ടായുള്ളൂ. അവിടെയും കോൺഗ്രസിന് ഭൂരിപക്ഷത്തിന് ഒരാളുടെ മാത്രം കുറവെ ഉണ്ടായുള്ളൂ. സ്വതന്ത്രരായി ജയിച്ചവരിൽ 13 പേരും കോൺഗ്രസ് വിമതരാണ്. ഇവരുമായി നേതൃത്വം ചർച്ച നടത്തി ഭൂരിഭാഗം പേരുടെയും പിന്തുണ ഉറപ്പാക്കി. അതോടെ അവിടെയും ബിഎസ്പിക്ക് റോളില്ലാതായി. പ്രബല ശക്തിയല്ലാതിരുന്നിട്ടും കർണാടക സർക്കാരിൽമന്ത്രിസ്ഥാനം കിട്ടിയതോടെയാണ് മായാവതി കൂടുതൽ പ്രതീക്ഷകൾ വന്നത്. രാഹുലിന്റെ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ അടിതെറ്റിയിരുന്നെങ്കിൽ ലോക്സഭതിരഞ്ഞെടുപ്പിലേക്കുള്ള വിശാല സഖ്യത്തിന്റെ പ്രധാന മുഖമായി മമതയ്ക്കൊപ്പം നിൽക്കാനുള്ള മായാവതിയുടെ പദ്ധതിക്കും കോട്ടം തട്ടി. കോൺഗ്രസിനെ വെല്ലുവിളിച്ച് നിന്ന മായാവതി കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനും എത്താതെ മാറിനിന്നു. പക്ഷേ പുതിയ സാഹചര്യത്തിൽ വിശാലസഖ്യത്തിനൊപ്പം ചേരാതെ മാറിനിന്നാൽ അത് ബിഎസ്പിയുടെ നിലനിൽപിന് ഭീഷണിയാകുമെന്ന യാഥാർഥ്യവും മായാവതിക്ക് മുന്നിലുണ്ട്. Content Highlights: Congress Victory, Set back to BSP, Mayawati
from mathrubhumi.latestnews.rssfeed https://ift.tt/2Pzc895
via
IFTTT
No comments:
Post a Comment