കൊൽക്കത്ത: 14 വയസുകാരന്റെ കൊലപാതകക്കേസ് അന്വേഷിച്ചപ്പോൾ പിടിയിലായത് അയൽക്കാരൻ. കൊലപാതകത്തിനുള്ള കാരണമോ വിചിത്രവും. ബംഗാളിലെ പർബ ബർദുമാൻ ജില്ലയിലാണ് ഏറെ അമ്പരപ്പിച്ച തട്ടിപ്പും കൊലപാതകവും അരങ്ങേറിയത്. ബർദുമാൻ സ്വദേശിയായ അർഷാദ് ഷേഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഏവരെയും ഞെട്ടിച്ച മറ്റൊരു തട്ടിപ്പിന്റെ ചുരുളഴിച്ചത്. അർഷാദിന്റെ അയൽവാസിയായ ജമാൽ ഷേഖായിരുന്നു കൊലക്കേസിലെ പ്രതി. എന്നാൽ എന്തിനാണ് അർഷാദിനെ കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് ജമാൽ നൽകിയ ഉത്തരംകേട്ട് പോലീസ് ഉദ്യോഗസ്ഥർ ഞെട്ടി. ആരെയും അമ്പരപ്പിക്കുന്ന തട്ടിപ്പും അതിനുപിന്നാലെയുണ്ടായ സംഭവവികാസങ്ങളുമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. ജമാൽ ഷേഖിന്റെ അയൽവാസിയാണ് കൊല്ലപ്പെട്ട അർഷാദ് ഷേഖ്. ബർദുമാനിൽ അമ്മയുടെ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു അർഷാദ് താമസിച്ചിരുന്നത്. അർഷാദിന്റെ പിതാവ് വർഷങ്ങൾക്ക് മുൻപ് ഭാര്യയെയും മകനെയും ഉപേക്ഷിച്ച് കേരളത്തിലേക്ക് പോയിരുന്നു. കേരളത്തിൽ ജോലിചെയ്തുവരുന്ന ഇയാൾ ഇന്നേവരെ സ്വന്തം മകനെയും കണ്ടിട്ടുണ്ടായിരുന്നില്ല. ഇതെല്ലാം അറിയാമായിരുന്ന ജമാൽ ഷേഖ് അവസരം മുതലാക്കുകയായിരുന്നു. അർഷാദിന്റെ പിതാവിനെ ഫോണിൽവിളിച്ച് താനാണ് മകനെന്ന് ഇയാൾ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് വർഷങ്ങളോളം അർഷാദിന്റെ പിതാവിൽനിന്ന് പണം തട്ടുകയും ചെയ്തു. ഓരോതവണയും ഓരോ ആവശ്യങ്ങൾ പറഞ്ഞായിരുന്നു ജമാൽ ഷേഖ് പണം വാങ്ങിയിരുന്നത്. സ്വന്തം മകൻ വിളിച്ച് ആവശ്യപ്പെടുന്നതിനാൽ പറഞ്ഞ തുകയെല്ലാം അയച്ചുനൽകുകയും ചെയ്തു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജമാൽ ഷേഖിനെ വിളിച്ച ഇയാൾ നേരിൽകാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ ജമാൽ ഷേഖ് പരിഭ്രാന്തനായി. താൻ നടത്തിവന്ന തട്ടിപ്പ് പുറത്തറിയുമോയെന്നും ഇയാൾ ഭയന്നു. തുടർന്നാണ് അയൽവാസിയായ അർഷാദ് ഷേഖിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഡിസംബർ മൂന്നിന് കാണാതായ അർഷാദ് ഷേഖിനെ തൊട്ടടുത്ത ദിവസം സമീപത്തെ വയലിൽനിന്നാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് സംഘം ജമാൽ ഷേഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ എല്ലാം വെളിപ്പെടുത്തുകയായിരുന്നു. Content Highlights:Youth Takes Money From Man Pretending To Be His Son, Kills Real Son
from mathrubhumi.latestnews.rssfeed http://bit.ly/2ELw1b0
via
IFTTT
No comments:
Post a Comment