പമ്പ/നിലയ്ക്കൽ: തീർഥാടകർക്കുള്ള സൗകര്യം വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ശബരിമലയിലെത്തി. നിലയ്ക്കലെ സൗകര്യം തൃപ്തികരമാണെന്ന് വിലയിരുത്തിയ സമിതി പമ്പയിലെ കാര്യത്തിൽ വ്യക്തമായൊന്നും പറഞ്ഞില്ല. എന്നാൽ, പമ്പയിലും പരിസരത്തും അസഹ്യമായ ദുർഗന്ധമുള്ളതായി സമിതി വിലയിരുത്തി. ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ കൂടിയായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി. എ. ഹേമചന്ദ്രൻ എന്നിവരടങ്ങുന്നതാണ് സമിതി. സന്നിധാനത്തെ ഒരുക്കങ്ങളുടെ വിലയിരുത്തൽ ചൊവ്വാഴ്ച തുടരും. ഹേമചന്ദ്രൻ തിങ്കളാഴ്ച രാത്രി സന്നിധാനത്തെത്തി. മറ്റുള്ളവർ ചൊവ്വാഴ്ച രാവിലെയെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് നിലയ്ക്കലെത്തിയ സമിതി ദേവസ്വം ഭരണകാര്യാലയത്തിൽ യോഗംചേർന്നശേഷം സൗകര്യങ്ങൾ പരിശോധിച്ചു. കുടിവെള്ള ശുദ്ധീകരണത്തിനുള്ള റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ്, തീർഥാടകർക്ക് വിരിവെക്കാനുള്ള തീർഥാടകകേന്ദ്രം, കക്കൂസുകൾ, പാർക്കിങ് സൗകര്യം, ബസ്സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെയും പോലീസുകാരുടെയും താമസ സൗകര്യം, ആശുപത്രി എന്നിവയൊക്കെയാണ് പരിശോധിച്ചത്. നിലയ്ക്കലിലെ സൗകര്യങ്ങൾ തൃപ്തികരമാണെന്ന് ജസ്റ്റിസ് പി.ആർ. രാമൻ പറഞ്ഞു. പോലീസുകാരുടെ താമസസൗകര്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തു ചെയ്യാനാവുമെന്ന് ചൊവ്വാഴ്ചത്തെ യോഗത്തിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉണ്ടായത് തെറ്റായ പ്രചാരണം നിലയ്ക്കലെ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണുണ്ടായതെന്ന് ഡി.ജി.പി. എ. ഹേമചന്ദ്രൻ പറഞ്ഞു. ഇത് സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കി. ആ പ്രചാരണം ശരിയല്ലെന്ന് മാധ്യമങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് അഞ്ചുമണിയോടെ പമ്പയിലെത്തിയ സമിതി ത്രിവേണിയിൽ കെ.എസ്.ആർ.ടി.സി. ഒരുക്കിയ സൗകര്യങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യമാണെന്ന് നിരീക്ഷിച്ചു. വനംവകുപ്പിന്റെ സഹകരണത്തോടെ സ്ഥലം കണ്ടെത്താൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. തുടർന്ന് ത്രിവേണി പാലത്തിലെ സൗകര്യങ്ങളും പമ്പയിലെ ക്ലോക്ക് മുറി, ശൗചാലയങ്ങൾ എന്നിവിടങ്ങളിലും പരിശോധനന നടത്തി. മല-മൂത്ര വിസർജ്യത്തിന്റെ ഫലമായി പമ്പയിലും പരിസരത്തും അസഹനീയമായ ദുർഗന്ധം നിലനിൽക്കുന്നതായും സമിതി അംഗങ്ങൾ പറഞ്ഞു. ഒഴുക്കുനിലച്ച നുണങ്ങാറിൽ ആഴം കൂട്ടി ഒഴുക്ക് സുഗമമാക്കണമെന്ന് നിർദേശിച്ചു. എന്നാൽ, പമ്പയിലെ സൗകര്യങ്ങളെക്കുറിച്ച് വ്യക്തമായ വിലയിരുത്തൽ പരസ്യമായി പ്രകടിപ്പിക്കാൻ സമിതി തയ്യാറായില്ല. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തിനുസമീപം ചില സർക്കാർ വാഹനങ്ങൾ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു. കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ ജെ. തച്ചങ്കരി, സുരക്ഷാ മേൽനോട്ടച്ചുമതലയുള്ള ഐ.ജി. അശോക് യാദവ്, എസ്.പി.മാരായ എസ്.കെ. മഹേഷ് കുമാർ, എം.കെ. പുഷ്കരൻ, ദേവസ്വം എക്സിക്യുട്ടീവ് എൻജിനീയർ ആർ. അജിത് കുമാർ, ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മിഷണർ എം. മനോജ്, ശബരിമല സ്പെഷ്യൽ ഓഫീസർ വി.ആർ. പ്രേംകുമാർ, സ്പെഷ്യൽ ഓഫീസർമാരായ മഞ്ജുനാഥ്, വി. അജിത് എന്നിവരും ഒപ്പമുണ്ടായിരുന്നു. Content Highlights:Sabarimala, Pamba, Nilakkal
from mathrubhumi.latestnews.rssfeed https://ift.tt/2KS0W6C
via
IFTTT
No comments:
Post a Comment