ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ.മാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമം ബി.ജെ.പി. വീണ്ടും തുടങ്ങിയെന്നു സൂചിപ്പിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. ബി.ജെ.പി. നേതാവ് ബി. ശ്രീരാമുലുവിന്റെ ബെംഗളൂരുവിലെ സഹായിയും ദുബായിയിലെ വ്യവസായിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. ശ്രീരാമുലുവിന്റെ സുഹൃത്താണ് വ്യവസായിയെന്നാണ് വിവരം. എം.എൽ.എ.മാരെ ചാക്കിട്ടുപിടിക്കാൻ പണത്തിനു വേണ്ടിയാണ് സഹായി ഫോൺ വിളിച്ചതെന്നാണ് സംഭാഷണത്തിൽനിന്നു ലഭിക്കുന്ന സൂചന. അതൃപ്തരായ എം.എൽ.എ.മാരെയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. നവംബർ 28-നുള്ള ഫോൺ സംഭാഷണം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് ചോർത്തിയത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് ശബ്ദരേഖ കൈമാറി. മേയിൽ തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പയും ബി. ശ്രീരാമുലു എം.എൽ.എ.യും കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ.മാരെ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ഉപതിരഞ്ഞെടുപ്പിനെത്തുടർന്ന് ഈ ശ്രമം തത്കാലത്തേക്ക് നിർത്തിയിരുന്നെങ്കിലും വീണ്ടും തുടങ്ങിയതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തായത്. അതിനിടെ, എം.എൽ.എ.മാരെ നിരീക്ഷിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും സാധാരണയായി ഉണ്ടാകുന്ന പ്രശ്നങ്ങളേ പാർട്ടിയിലുള്ളൂവെന്നും കോൺഗ്രസ് എം.എൽ.എ. സതീഷ് ജാർക്കിഹോളി പറഞ്ഞു. ഫോൺ സംഭാഷണം ശ്രീരാമുലുവിന്റെ സഹായി: ഹലോ സർ, യെദ്യൂരപ്പയും ശ്രീരാമുലുവും 'ഓപ്പറേഷൻ കമല' വീണ്ടും ആരംഭിച്ചിട്ടുണ്ട്. വ്യവസായി: ശരി സഹായി: 10 എം.എൽ.എ.മാരുമായി ചർച്ച നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ട് വ്യവസായി: നേരത്തേ നിശ്ചയിച്ച 10 എം.എൽ.എ മാരാണോ, അതോ പുതിയതോ? സഹായി: പഴയവർ തന്നെ. ആനന്ദ് സിങ്, നാഗേന്ദ്ര, ഗണേഷ്, ബി.സി. പാട്ടിൽ, സതീഷ് ജാർക്കിഹോളി, രമേഷ് ജാർക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീൽ തുടങ്ങിയവർ. 10 മുതൽ 12 എം.എൽ.എ.മാർ വരെയുണ്ട്. കുറഞ്ഞത് 10 പേരെയെങ്കിലും ഡിസംബർ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ രാജിവെപ്പിക്കാനാണ് ശ്രമിക്കുന്നത്. വ്യവസായി: എല്ലാവരും തയ്യാറാണോ സഹായി: ആരും ഫോണിലൂടെ സംസാരിക്കുന്നില്ല. വ്യക്തിപരമായി കാണാനാണ് തീരുമാനം. വ്യവസായി: മഞ്ജുവും പിന്നെ ആരൊക്കെയാണ് എം.എൽ.എ.മാരെ കാണുന്നത് ? സഹായി: മഞ്ജു, നവീൻ, ശരവണ വ്യവസായി: എം.എൽ.എ.മാരോട് നേരിട്ട് സംസാരിക്കാൻ ഇവരെ നിയോഗിച്ചോ? സഹായി: ഇവർ എം.എൽ.എ.മാരെ കണ്ട ശേഷം ഫോണിലൂടെ ജനാർദന റെഡ്ഡിയോട് സംസാരിപ്പിക്കും. എം.എൽ.എ.മാർ സ്വന്തം ഫോണിൽ നിന്ന് സംസാരിക്കില്ല. വ്യവസായി: എത്ര പണം ആവശ്യമായി വരും? സഹായി: എം.എൽ.എ.മാർക്ക് 20 മുതൽ 25 കോടി രൂപ വീതം നൽകാനാണ് ഉദ്ദേശിക്കുന്നത്. മന്ത്രി സ്ഥാനവും നൽകും. വ്യവസായി: അവർ എപ്പോൾ രാജി വെക്കും? സഹായി: ഇതുവരെ തീർപ്പായിട്ടില്ല. രഹസ്യമായി ചർച്ച നടക്കുന്നുണ്ട്. വ്യവസായി: രമേഷ് ജാർക്കിഹോളി ശ്രീരാമുലുവിനെ ബെംഗളൂരുവിൽ കാണുന്നുണ്ടോ? സഹായി: ഉണ്ട്. ശ്രീരാമുലു, ജനാർദനറെഡ്ഡി എന്നിവരെ കാണും. എന്നാണെന്ന് തീരുമാനമായില്ല. വ്യവസായി: ശരി. വിവരങ്ങൾ അറിയിക്കുകയും പരിപാടിയുടെ ഷെഡ്യൂൾ എനിക്ക് അയച്ചു തരികയും വേണം. content highlights:Operation Kamala again,karnataka,bjp,sriramalu
from mathrubhumi.latestnews.rssfeed https://ift.tt/2BQ8cgF
via
IFTTT
No comments:
Post a Comment