കളി മാറുകയാണ്. മധ്യപ്രദേശ് കോൺഗ്രസ് പിടിച്ചിരിക്കുന്നു. ചത്തിസ്ഗഡിൽ ബിജെപിയുടെ തകർച്ച ഞെട്ടിപ്പിക്കുന്നതാണ്. പക്ഷേ, കളി മാറ്റുന്നത് മധ്യപ്രദേശാണ്. സംഘപരിവാറിന് ഇതുപോലെ ശക്തമായ സംഘടനാസംവിധാനമുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. രമൺസിങ്ങോ വസുന്ധരരാജെയോ അല്ല ശിവരാജ്സിങ് ചൗഹാൻ. എന്നിട്ടും മധ്യപ്രദേശ് നിലനിർത്താൻ ബിജെപിക്കായില്ല. രാജസ്ഥാൻ കൈവിട്ടുപോകുമെന്ന് ബിജെപിക്കറിയാമായിരുന്നു. വസുന്ധരാരാജെ എന്ന ബാദ്ധ്യതയെ തോളിൽനിന്നിറക്കാനായാൽ അത്രയും നന്നെന്ന ചിന്ത എപ്പൊഴോ ബിജെപി നേതൃത്വത്തിൽ ഉടലെടുക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ്അങ്ങിനെയല്ല. അവിടെ വീണാൽ 2019 എളുപ്പമാവില്ലെന്ന് ബിജെപിക്കറിയാം. ആ പേടിയാണ് ഇപ്പോൾ ബിജെപിയെ ഗ്രസിച്ചിരിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ്സിന് മഹാ സഖ്യം വേണ്ടി വരുമെന്നതിൽ സംശയമില്ല. ഈ മുന്നണിയിൽ കാര്യങ്ങൾ നിശ്ചയിക്കാനുള്ള ശേഷി കോൺഗ്രസ്സിന് കിട്ടണമെങ്കിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസ് ജയിച്ചേ തീരുമായിരുന്നു. വിശാല സഖ്യം എന്ന് പറയാൻ എളുപ്പമാണെങ്കിലും സഖ്യത്തെ മേച്ചുകൊണ്ടുപോവുക ഒരിക്കലും എളുപ്പമല്ല. ശരദപവാറും മമതയും മായാവതിയും അഖിലേഷും ചന്ദ്രബാബുനായിഡുവും എം കെ സ്റ്റാലിനുമൊക്കെ തനിക്ക് താൻ പോന്നവരാണ്. സൂചി കുത്താൻ ഇടം കിട്ടിയാൽ തൂമ്പ എങ്ങിനെ കടത്താനാകുമെന്നായിരിക്കും ഇവർ ചിന്തിക്കുക. ഓരോ സംസ്ഥാനത്തും മുഖ്യപ്രതിപക്ഷ കക്ഷിയായിരിക്കണം വിശാല സഖ്യം നയിക്കേണ്ടതെന്ന് മമത പറഞ്ഞത് മറക്കാനാവില്ല. മദ്ധ്യപ്രദേശിൽ കോൺഗ്രസ്സിനെ കൈവിട്ടുകൊണ്ട് മായാവതി നടത്തിയ പരീക്ഷണവും ഈ പരിസരത്തിലാണ്. മോദിക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് വല്യേട്ടൻ കളിക്കരുതെന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള കളികൾ. മദ്ധ്യപ്രദേശിൽ കോൺഗ്രസ് വീണിരുന്നെങ്കിൽ ശരദ്പവാറൊക്കെ സടകുടഞ്ഞെഴുന്നേൽക്കുന്ന കാഴ്ചയായിരിക്കും ജനാധിപത്യ ഇന്ത്യ കാണുമായിരുന്നത്. രാജസ്ഥാനിലല്ല മദ്ധ്യപ്രദേശിലായിരുന്നു് ബിജെപിയുടെ അഭിമാനപ്പോരാട്ടം. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമാർന്ന തട്ടകമാണിത്. മദ്ധ്യപ്രദേശിൽ ബിജെപി പരാജയപ്പെട്ടാൽ ആത്യന്തികമായി മോദിയോ ശിവ്രാജ്സിങ്ചൗഹാനോ അല്ല ആർ എസ് എസ്സ് തന്നെയാവും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരിക. രണ്ടും കൽപിച്ചുള്ള കളിയിലാണ് കോൺഗ്രസ് ഇവിടെ ഏർപ്പെട്ടത്. ബിജെപിയുടെ ഹിന്ദുത്വയെ നേരിടാൻ രാഹുലിന്റെ ശിവഭക്തി കോൺഗ്രസ് ആയുധമാക്കിയത് വെറുതെയല്ല. എല്ലാ ഗ്രാമത്തിലും ഗോശാലകൾ തീർക്കുമെന്നതാണ് കോൺഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം. പശുസംരക്ഷണത്തിനായി മാത്രം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ശിവ്രാജ്സിങ് ചൗഹാൻ സർക്കാർ ചെലവാക്കിയത് 45 കോടി രൂപയാണെന്നത് വിസ്മരിക്കരുത്. വനവാസക്കാലത്ത് ശ്രീരാമൻ നടന്നതായി കരുതപ്പെടുന്ന വഴികൾ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയും കോൺഗ്രസ് മുന്നോട്ടുവെച്ചു. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ബിജെപി മുഖ്യ അജണ്ടയാക്കുമ്പോൾ രാമനെ കൈവിട്ടുള്ള ഒരു കളിക്ക് കോൺഗ്രസ്സും തയ്യാറല്ലെന്നർത്ഥം. പഞ്ചാബിലെപ്പോലെ ഒരൊറ്റ നേതാവിനെ മുൻനിർത്തിയല്ല കോൺഗ്രസ് മദ്ധ്യപ്രദേശിൽ കളിച്ചത്. കമൽനാഥിനും ദിഗ്വിജയ്സിങ്ങിനും ജ്യോതിരാദിത്യസിന്ധ്യയ്ക്കുമിടയിൽ് അങ്ങിനെയൊരു കളി കളിക്കാൻ മദ്ധ്യപ്രദേശിൽ കോൺഗ്രസ്സിനാവുമായിരുന്നില്ല. ഈ അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിന്റെ മുഖ്യ താരം രാഹുൽഗാന്ധിയായിരുന്നു. നരേന്ദ്ര മോദിക്ക് തങ്ങളുടെ ബദൽ രാഹുൽ തന്നെയാണെന്ന മുദ്രാവാക്യമാണ് കോൺഗ്രസ് ഉയർത്തിയത്. പ്രിയങ്കയെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം പഴങ്കഥയായിരിക്കുന്നു. ഇനിയിപ്പോൾ പപ്പുവില്ല. പപ്പുവിന്റെ അസ്തമനവും രാഹുലിന്റെ ഉദയവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. 1977 ൽ ഇന്ദിരയുടെ ദുർഭരണത്തിനെതിരെ ജയപ്രകാശ്നാരായൺ ഉയർത്തിയ മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു. ഒരു ഹന്ദി കവിയുടെ വാക്കുകൾ കടമെടുത്താണ് ജെ പി ആ മുദ്രാവാക്യം മെനഞ്ഞത്. ജനങ്ങൾ വരികയാണ്. കസേര ഒഴിയൂ . ഒടുവിൽ ഇന്ദിരയ്ക്ക് കസേരയിൽ നിന്നിറങ്ങേണ്ടി വന്നു. ഇതിപ്പോൾ രാജസ്ഥാനിൽ വസുന്ധര വീണിരിക്കുന്നു. മധ്യപ്രദേശിൽ ചൗഹാൻ പുറത്തേക്ക് പോവുന്നു. ചത്തിസ്ഗഡിൽ രമൺസിങ് നിലംപരിശായിരിക്കുന്നു. ഇന്ദ്രപ്രസ്ഥത്തിൽ മോദിക്ക് കസേരയിൽ നിന്നിറങ്ങേണ്ട സമയം ആഗതമായിരിക്കുന്നു എന്ന മുദ്രാവാക്യമായിരിക്കും ഇനി കോൺഗ്രസ് ുയർത്തുക. ഇനി പുതിയ കളിയാണ്. ഈ കളിയിൽ മായാവതിയോ , മമതയോ , ശരദ്പവാറോ , ചന്ദ്രബാബുനായിഡുവോ , ചന്ദ്രശേഖർറാവുവോ അല്ല രാഹുൽ തന്നെയായിരിക്കും പ്രതിപക്ഷ നിരയുടെ നായകൻ. content highlights:madhya pradesh, 5 stste election, rahul gandhi, congress, bjp
from mathrubhumi.latestnews.rssfeed https://ift.tt/2SEmOF4
via
IFTTT
No comments:
Post a Comment