ലക്‌നൗ: ബുലന്ദ്ഷഹറില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കലപാത്തിന് കാരണമായ ഗോഹത്യ സംഭവത്തില്‍ കൊല്ലപ്പെട്ട 14 പശുക്കളുടെ ഉടമയെ തെരഞ്ഞ് പോലീസ്. ഈ പശുക്കള്‍ മോഷ്ടിക്കപ്പെട്ടതാണോ അതോ തെരുവിലൂടെ അലഞ്ചുതിരിഞ്ഞു നടക്കുന്നതാണോ എന്നത് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
ഇതിനായി സാന്യയിലെ ഹൈവേയ്ക്ക് സമീപമുള്ള ആറ് ഗ്രാമങ്ങളിലേക്ക് പോലീസ് സംഘത്തെ അയച്ചിരിക്കുകയാണ്. പശുക്കളുടെ ഉടമകളെ കണ്ടെത്താനായാല്‍ കലാപത്തിന് നേതൃത്വം നല്‍കിയവരെയും ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ വെടിവെച്ചവരെയും കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. ചിംഗ്രാവതി ഗ്രാമത്തിനടുത്ത് നിന്നും പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉണ്ടായ കലാപത്തിലായിരുന്നു ഇന്‍സ്‌പെക്ടറും മറ്റൊരാളും ആള്‍ക്കൂട്ട അക്രമത്തിനിരയായി കൊല്ലപ്പെട്ടത്.
ഡിസംബര്‍ 3 ന് നടന്ന സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഇതുവരെ ഒരു പശുമോഷണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന പശുക്കളാണോ ഇതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്ത് അനധികൃത കാലിക്കടത്ത് നടക്കുന്നുണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ യുപി മുഖ്യമന്ത്രി ഉള്‍പ്പെട്ട വ്യാഴാഴ്ച നടന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഗോവധ നിരോധനത്തിന്റെ ഭാഗമായി അനധികൃത കാലിക്കടത്ത് പിടിക്കാനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് കര്‍ശന നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. പശുക്കള്‍ ആരുടേതാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് പോലീസിനെ കുഴയ്ക്കുന്നത്. ഇത് കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ കൊലപാതകിയിലേക്കും പോലീസിന് എളുപ്പം എത്താനാകും. എസ്‌ഐ യുടേ കൊലപാതകികളെ കണ്ടെത്താനുള്ള അതേ പരിഗണന തന്നെയാണ് പശുവിനെ കൊന്നവരെ കണ്ടെത്താനുമുള്ളതെന്ന് പോലീസ് പറഞ്ഞു.
മൂന്ന് ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ കൊണ്ടുവന്ന 16 പശുക്കളെ കയറ്റിയ മൂന്ന് ട്രാക്ടറുകള്‍ ബുലന്ദ്ഷഹറിന് സമീപത്ത് വെച്ച് നവംബറില്‍ പിടിച്ചെടുത്തതായി യുപി പോലീസ് നേരത്തേ പറഞ്ഞിരുന്നു. ഗോസംരക്ഷണ നിയമത്തിന് കീഴില്‍ യുപി പോലീസ് എടുത്ത ക്രിമിനല്‍കേസുകള്‍ ഇതുവരെ 3,650 എണ്ണമായി. 2017 ജൂണിനും 2018 നവംബറിനും ഇടയില്‍ 1955 കേസുകളാണ് യോഗി സര്‍ക്കാര്‍ എടുത്തത്.
ഇതേ കാലയളവില്‍ ഗോസുരക്ഷാ നിയമലംഘനത്തിന് മാത്രം 10,613 കേസുകള്‍ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച പോലീസ് രണ്ടു കേസുകളാണ് ഇക്കാര്യത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ ഒരെണ്ണം ബജ്‌റംഗദള്‍ ജില്ലാ സംഘാടകന്‍ യോഗേഷ് രാജിന്റേതും മറ്റൊന്ന് പോലീസുകാരന്‍ സുബോധ്കുമാര്‍ സിംഗും സുമിത് എന്നയാളും കൊല്ലപ്പെട്ട കലാപത്തിലേക്കു നയിച്ച സംഭവങ്ങളും.
from mangalam.com https://ift.tt/2E9XRNX
via IFTTT
No comments:
Post a Comment