തിരുവനന്തപുരം : വാക്കേറ്റത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ പ്രതിയെ പൊലീസ് പൊക്കിയത് നാടകീയമായി. ചിറയിന്‍കീഴ് ആനത്തലവട്ടം വയല്‍തിട്ട വീട്ടില്‍ ബിനു (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വെള്ളായണി, തയ്ക്കാപള്ളിക്കു സമീപം മുജാ മന്‍സിലില്‍ നിജയെ (42 ) പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 21. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്കു സമീപത്തെ ബാറിനു മുന്നിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെ ശരീരത്തിലും മരിച്ചു കിടന്ന സ്ഥലത്തും രക്തക്കറ ഉണ്ടായിരുന്നതിനാല്‍ കൊലപാതകമാണോയെന്ന സംശയം പൊലീസിനുണ്ടായി. പൊലീസും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍, ബിനുവിനു കടുത്ത രീതിയില്‍ പൈല്‍സിന്റെ അസുഖം ഉണ്ടായിരുന്നതായും അതു പൊട്ടി ഉണ്ടായ ചോരക്കറ ആണെന്നും കണ്ടെത്തി.
എന്നാല്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഫലം വന്നതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായി. വാരിയെല്ല് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമായിരുന്നു മരണ കാരണം. ബിനുവിനെ മദ്യപിച്ച നിലയില്‍ ആരെങ്കിലും ആക്രമിച്ചതോ, വീണു പരുക്കേറ്റതോ എന്നായിരുന്നു പൊലീസിന്റെ നിഗമനം. റൂറല്‍ ഷാഡോ പൊലീസിന്റെ സഹായത്തോടെ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ കടകളിലും നാട്ടുകാര്‍ക്കിടയിലും അന്വേഷണം നടത്തി. സ്ഥലവാസിയല്ലാത്ത, ഷര്‍ട്ടിടാത്ത ഒരാള്‍ ബിനുവിനെ അസഭ്യം പറയുന്നത് അതുവഴി പോയ പ്രദേശവാസി ശ്രദ്ധിച്ചിരുന്നു. അയാള്‍ വിവരം ഷാഡോ സംഘത്തെ അറിയിച്ചു.
തുടര്‍ന്ന് ബാറിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. ബാറിലെ ക്യാമറയില്‍ നിന്ന് ഷര്‍ട്ടിടാത്ത, തോളില്‍ തോര്‍ത്ത് ചുറ്റിയ ഒരാളുടെ ദൃശ്യം പൊലീസിനു ലഭിച്ചത്. സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് അവിടെ താമസിച്ചിരുന്നയാള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയതായി മനസിലായത്. ലോഡ്ജിലെ രജിസ്റ്ററില്‍ തെറ്റായ മേല്‍വിലാസവും ഫോണ്‍ നമ്പറുമാണ് അയാള്‍ കൊടുത്തിരുന്നത്. രജിസ്റ്ററില്‍ എഴുതിയ മൊബൈല്‍ നമ്പരിലെ അക്കങ്ങള്‍ മാറ്റി പൊലീസ് പരീക്ഷണം നടത്തി. മാറ്റിയ നമ്പരുകളിലുള്ള വിലാസം ശേഖരിച്ചു. നൂറോളം അക്കങ്ങള്‍ മാറ്റിയുള്ള പരീക്ഷണത്തിനൊടുവില്‍ കാരയ്ക്കാമണ്ഡപത്തെ ഒരു മേല്‍വിലാസം ഒത്തുവന്നു. സംഭവം നടന്ന ദിവസം മൊബൈലിന്റെ ഉടമ നിജ ചിറയിന്‍കീഴ് ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാറില്‍ നിന്ന് നിജ പുറത്തിറങ്ങിയപ്പോള്‍ ബിനുവിന്റെ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
നിജ ബിനുവിനെ കാലില്‍ തൂക്കി ശക്തിയായി വലിച്ചെറിഞ്ഞു. വീഴ്ചയിലാണ് വാരിയെല്ലു പൊട്ടി രക്തം വാര്‍ന്നു ബിനു മരിക്കുന്നത്. അന്വേഷണത്തില്‍ രണ്ടു വര്‍ഷം മുന്‍പും പ്രതി സമാനമായ രീതിയില്‍ കുറ്റം ചെയ്തിട്ടുള്ളതായി പൊലീസിനു മനസിലായി. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിനെയാണ് നിജ കൊലപ്പെടുത്തിയത്. ബഷീറും നിജയും തമ്മില്‍ സാമ്പത്തിക വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നു. ബഷീറിനെ നിജ കാറില്‍ കയറ്റി കൊണ്ടു പോയി മര്‍ദിച്ചു. മര്‍ദനത്തെത്തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായി മരിച്ച ബഷീറിന്റെ മൃതദേഹം പൂവാറിനു സമീപം ഓടയില്‍ ഉപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു. അന്നു തമിഴ്നാട്ടില്‍ നിന്നാണ് ഷാഡോ സംഘം നിജയെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ ഈ കേസ് നിലവിലുണ്ട്. കൂടാതെ കന്റോണ്‍മെന്റ് സ്റ്റേഷനിലും പ്രതിക്കെതിരെ മോഷണകുറ്റത്തിനു കേസുണ്ട്.
from mangalam.com http://bit.ly/2CDtfTW
via IFTTT
No comments:
Post a Comment