ആറ്റിങ്ങൽ\റാന്നി: മൂന്നുവർഷംമുമ്പ് സംസ്ഥാന സ്കൂൾകലോത്സവ നൃത്തവേദിയിൽനിന്ന് കണ്ടെടുക്കുമ്പോൾ നടി മഞ്ജുവാരിയർ മനുവിനും വിദ്യയ്ക്കുമൊരു വാക്ക് നൽകിയിരുന്നു- അന്തിയുറങ്ങാനൊരു വീട്. മഞ്ജു വാക്ക് തെറ്റിച്ചില്ല. എല്ലാ പണിയും പൂർത്തിയാക്കിയ വീടിന്റെ താക്കോൽ വ്യാഴാഴ്ച നേരിട്ടെത്തി ഇരുവരുടെയും കുടുംബങ്ങൾക്ക് കൈമാറി. 2015-ലെ നൃത്തവേദിയിൽ മാറ്റുരയ്ക്കാനെത്തുന്നവരിൽ മിടുക്കരും അർഹതയുള്ളവരുമായ പത്തുപേരുടെ നൃത്തപഠനച്ചെലവുകൾ വഹിക്കാമെന്നായിരുന്നു മഞ്ജു അറിയിച്ചിരുന്നത്. 12 കുട്ടികളെ മാതൃഭൂമി കണ്ടെത്തിനൽകി. കുട്ടികളുമായി നേരിട്ട് പരിചയപ്പെട്ട് അവരുടെ ജീവിതസാഹചര്യം മനസ്സിലാക്കിയപ്പോൾ മഞ്ജുവിന്റെ കണ്ണുനിറഞ്ഞു. എല്ലാവരുടെയും പഠനച്ചെലവുകൾ ഏറ്റെടുത്തതിനുപുറമേ മനുവും വിദ്യയുമുൾപ്പെടെ നാലുപേർക്ക് വീട് വെച്ചുനൽകാമെന്നും മഞ്ജു വാക്കുനൽകി. കോരാണി കുറക്കട പുകയിലത്തോപ്പ് കോളനി ബ്ലോക്ക്നമ്പർ 47 മായാഭവനിൽ മായയുടെ ഇളയമകനാണ് മനു. വീട് നിർമിച്ചുനൽകാൻ മഞ്ജു തയ്യാറായെങ്കിലും ഇവരുടെ കുടുംബത്തിന്റെ പേരിൽ ഒരുസെന്റ് സ്ഥലംപോലുമില്ലാത്തത് തടസ്സമായി. ഇക്കാര്യമറിഞ്ഞ ശിവഗിരി സ്കൂളിലെ റിട്ട. അധ്യാപിക ഒറ്റൂർ വിശാഖിൽ വി. രമയും ഭർത്താവ് സുരേഷ്കുമാറും സ്ഥലംനൽകാൻ തയ്യാറായി. മനുവിന്റെ കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽ മഞ്ജു വാര്യർ മനുവിന്റെ അമ്മ മായയ്ക്ക് കൈമാറുന്നു. സുരേഷ്കുമാറിന്റെ പേരിൽ കവലയൂർ കൂട്ടിക്കടയിലുള്ള ഭൂമിയിൽനിന്ന് അഞ്ചുസെന്റ് മനുവിന്റെ അമ്മയുടെ പേരിൽ സൗജന്യമായി എഴുതിക്കൊടുത്തു. സുരേഷ്കുമാറും ഭാര്യ രമയും ഗൃഹപ്രവേശച്ചടങ്ങിനെത്തിയിരുന്നു. ഇപ്പോൾ കർണാടകയിലെ രേവാ സർവകലാശാലയിൽ കുച്ചിപ്പുഡി ഡിപ്ലോമയ്ക്ക് പഠിക്കുന്ന മനുവിന്റെ പഠനച്ചെലവുകളെല്ലാം മഞ്ജുതന്നെയാണ് വഹിക്കുന്നത്. റാന്നി വടശ്ശേരിക്കര ചരിവുകാലായിലെ ചന്ദ്രികാദേവിയുടെ മകളാണ് വിദ്യ. അച്ഛൻ നേരത്തേ കുടുംബം ഉപേക്ഷിച്ചിരുന്നു. പുറമ്പോക്കിൽ ചായക്കട നടത്തിയാണ് ചന്ദ്രികാദേവി മൂന്നു പെൺമക്കളെ വളർത്തിയത്. വിദ്യയുടെ പഠനച്ചെലവും ചന്ദ്രികാദേവിയുടെ ചികിത്സച്ചെലവും മൂന്നു വർഷമായി മഞ്ജുവാണ് നൽകുന്നത്. പുതിയ വീട്ടിലെത്തിയ മഞ്ജുവിനെ വിദ്യയും അമ്മ ചന്ദ്രികാ ദേവിയും പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. മഞ്ജുവും വിദ്യയും അമ്മയും ചേർന്ന് വീട്ടിലെ നിലവിളക്ക് തെളിയിച്ചു. കുട്ടികൾക്ക് നൽകിയ വാക്ക് പാലിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് മഞ്ജു വാരിയർ പറഞ്ഞു. ''12 കുട്ടികൾക്ക് നൃത്തപഠനച്ചെലവ് വഹിക്കാമെന്നും ഇതിൽ നാല് ഭവനരഹിതരായ കുട്ടികൾക്ക് വീട് നിർമിച്ചുനൽകാമെന്നുമായിരുന്നു 'മാതൃഭൂമി' സംഘടിപ്പിച്ച ചടങ്ങിൽ പറഞ്ഞത്. ഇപ്പോൾ നാലു വീടുകളും പൂർത്തിയായി. രണ്ടുവീടുകളുടെ ഗൃഹപ്രവേശവും വ്യാഴാഴ്ചയാണ് നടന്നത്. രണ്ടിലും പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും സംതൃപ്തിയുമുണ്ട്''-മഞ്ജുവാരിയർ പറഞ്ഞു. വ്യാഴാഴ്ച അമ്മ ഗിരിജാമാധവൻ, സഹോദരന്റെ ഭാര്യ അനു, സഹോദരപുത്രി ആവണി എന്നിവർക്കൊപ്പമാണ് മഞ്ജുവാരിയർ ചടങ്ങിനെത്തിയത്. content highlights;Manju Warriers helping hand gives Vidya a new home
from mathrubhumi.latestnews.rssfeed http://bit.ly/2Tiyv4Z
via
IFTTT
No comments:
Post a Comment